200 രൂപ ഡെപ്പോസിറ്റ് നൽകി പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് യുവാക്കൾക്ക് ലഭിച്ചത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല് . മധ്യപ്രദേശിലെ പന്നയിലാണ് സംഭവം
200 രൂപ ഡെപ്പോസിറ്റ് നൽകി പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് യുവാക്കൾക്ക് ലഭിച്ചത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല് . മധ്യപ്രദേശിലെ പന്നയിലാണ് സംഭവം . 24കാരനായ സതീഷ് ഖാതിക്കും 23കാരനായ സാജിദ് മുഹമ്മദും 20 ദിവസം മുൻപാണ് ഭൂമി പാട്ടത്തിനെടുത്തത് .
വജ്രങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഇരുവരും ഈ ഭൂമി തിരഞ്ഞെടുത്തത്. കുഴിച്ചുനോക്കിയപ്പോൾ 15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകൾ കിട്ടി. ഉടൻതന്നെ ഇവർ അധികാരികളെ ഏൽപ്പിക്കുകയായിരുന്നു. ഓരോ കല്ലിനും ഏകദേശം 50 ലക്ഷം രൂപ വീതം വില വരുമെന്നാണ് പരിശോധനയിൽ കണ്ടെത്തി. അടുത്ത ലേലത്തിൽ കല്ലുകൾ വിൽപനയ്‌ക്ക് വയ്‌ക്കുമെന്ന് അധികൃതർ അറിയിച്ചു.
വജ്രങ്ങളുടെ നഗരമായ പന്നയിൽ മുൻപും നിരവധി പേർക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.പണം ലഭിച്ചാൽ സഹോദരിമാരുടെ വിവാഹം നടത്താനാണ് യുവാക്കളുടെ തീരുമാനം. സതീഷ് ഇറച്ചിക്കട നടത്തിവരുകയാണ്. സാജിദ് പഴക്കടയിലാണ് ജോലി ചെയ്യുന്നത്.
















