ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കാരവും തത്ത്വചിന്തയുമെല്ലാം കടല്‍ കടത്തി ലോകമെമ്പാടും എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. സ്വാമി വിവേകാനന്ദനു ശേഷം ലോകം കണ്ട വേദാന്തചിന്തയുടെ ഏറ്റവും പ്രശസ്തനായ പ്രചാരകനായിരുന്നു സ്വാമി രംഗനാഥനാനന്ദജി. ഭാരതത്തിന്റെ സാംസ്‌കാരിസ്ഥാനപതി എന്ന് അറിയപ്പെട്ടിരുന്ന സ്വാമിജി ശ്രീരാമകൃഷ്ണ മിഷന്റെ പതിമൂന്നാമത്തെ പ്രസിഡന്റായിരുന്നു. ഈ സ്ഥാനത്ത് എത്തിയ ഏക മലയാളിയാണ് സ്വാമിജി. തൃശൂരിനടുത്തുള്ള തുക്കൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച സ്വാമിജി അന്‍പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വേദാന്ത പ്രചാരണം നടത്തി. ഭാരതം ജന്മം നല്കിയ ഈ മഹാസംന്യാസിയുടെ ജന്മദിനമായിരുന്നു ഇന്നലെ.
തുക്കൂര്‍ ഗ്രാമത്തിലെ ചിങ്ങപുരത്തു വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും നീലകണ്ഠശാസ്ത്രികളുടെയും പത്തുമക്കളില്‍ ഏഴാമനായി ജനിച്ച ശങ്കരനാണ് പിന്നീട് ലോകത്തെ വിസ്മയിപ്പിച്ച വാഗ്മിയായി മാറിയ സ്വാമി രംഗനാഥാനന്ദ ആയത്. 1908 ഡിസംബര്‍ 15-ന് ആയിരുന്നു സ്വാമിജിയുടെ ജനനം. കൊല്ലവര്‍ഷം 1084 ലെ കറുത്ത സപ്തമി ദിനത്തിലെ ഉത്രം ആണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം.
പതിനാലര വയസ്സുള്ളപ്പോള്‍ വായിച്ച ശ്രീരാമകൃഷ്ണവചനാമൃതവും വിവേകാനന്ദ സാഹിത്യസര്‍വ്വസ്വവുമാണ് കൊച്ചുശങ്കരന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചത്. ഈ പുസ്തകങ്ങളുടെ വായനയും പഠനവുമാണ് തന്റെ ഭാവി ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് സ്വാമിജി തന്നെ പില്‍ക്കാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. 1926-ല്‍ ശങ്കരന്‍ ഒല്ലൂര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി.
ശ്രീരാമകൃഷ്ണദേവനേയും സ്വാമി വിവേകാനന്ദനെയുമെല്ലാം പഠിച്ച കൊച്ചുശങ്കരന്‍, തന്റെ ജീവിത ദൗത്യം എന്തെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞിരുന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതിയ ശങ്കരന്‍ 1926 ജൂണ്‍ 26 ന് താന്‍ ഏറെ സ്നേഹിച്ചിരുന്ന അമ്മയോടു പോലും പറയാതെ വീടുവിട്ടിറങ്ങി. ശ്രീരാമകൃഷ്ണമിഷനില്‍ ചേര്‍ന്ന് സംന്യാസി ആകുക എന്നതായിരുന്നു ശങ്കരന്റെ ലക്ഷ്യം. മൈസൂരിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലേക്കായിരുന്നു ശങ്കരന്റെ യാത്ര. അന്ന് മൈസൂര്‍ ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരുന്ന സ്വാമി സിദ്ധേശ്വരാനന്ദയും ശങ്കരനൊപ്പം ആ യാത്രയിലുണ്ടായിരുന്നു.
ശ്രീരാമകൃഷ്ണമിഷന്റെ പ്രസിഡന്റും ശ്രീരാമകൃഷ്ണദേവന്റെ നേര്‍ശിഷ്യനുമായിരുന്ന സ്വാമി ശിവാനന്ദ അന്ന് ഊട്ടിയിലുണ്ട്. സ്വാമി ശിവാനന്ദയെ കാണാന്‍ സിദ്ധേശ്വരാനന്ദ സ്വാമിയോടൊപ്പം ശങ്കരന്‍ ഊട്ടിയിലെത്തി. ശിവാനന്ദയുടെ മുന്‍പില്‍ സാംഷ്ടാംഗം പ്രണമിച്ച ശങ്കരനോട് കുറച്ചു ദിവസം ഊട്ടിയില്‍ താമസിക്കാന്‍ സ്വാമി ശിവാനന്ദ നിര്‍ദ്ദേശിച്ചു. 1926 ജൂണ്‍ 30 ന് സ്വാമി ശിവാനന്ദ ശങ്കരന് മന്ത്രദീക്ഷ നല്‍കി. പത്തുവയസ്സില്‍ താന്‍ കണ്ട ദിവ്യമായൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിട്ടാണ് ഈ ചടങ്ങിനെ ശങ്കരന്‍ കണ്ടത്. തുടര്‍ന്ന് മൈസൂര്‍ ആശ്രമത്തിലേക്ക് പോകാനാണ് സ്വാമി ശിവാനന്ദ ശങ്കരനോട് ആവശ്യപ്പെട്ടത്.
മൈസൂരിലേത് സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ളതും പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ളതുമായ ഒരാശ്രമമായിരുന്നു. പാചകവൃത്തിയും, പാത്രം കഴുകലും, ആശ്രമം വൃത്തിയാക്കലുമെല്ലാം പിന്നീട് ലോകത്തെ തന്റെ അറിവുകൊണ്ട് വിസ്മയിപ്പിച്ച ശങ്കരന്റെ ചുമതലകളായിരുന്നു. ഈ ജോലികളെല്ലാം താന്‍ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്ന് പില്ക്കാലത്ത് സ്വാമിജി പറഞ്ഞിട്ടുണ്ട്.
ആശ്രമത്തില്‍ അന്ന് വേദാന്ത ക്ലാസുകളും ഭഗവദ്ഗീതാ ക്ലാസുകളും പതിവായിരുന്നു. ആശ്രമത്തിലെ ജോലികള്‍ നിര്‍വഹിക്കേണ്ടിയിരുന്നതിനാല്‍ ശങ്കരന് ഈ ക്ലാസുകളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാല്‍ പാചകത്തിനിടയില്‍ പുറത്തു നിന്നുകൊണ്ട് ഈ ക്ലാസുകള്‍ ശ്രദ്ധിക്കുന്നത് ശങ്കരന്റെ പതിവായിരുന്നു. ഭഗവദ്ഗീത അതിമനോഹരമായി വ്യാഖ്യാനിച്ചിരുന്ന സുബ്രഹ്‌മണ്യ അയ്യര്‍ എന്ന അദ്ധ്യാപകന്റെ ക്ലാസുകള്‍ ഇങ്ങനെ സശ്രദ്ധം കേട്ടിരുന്ന ശങ്കരന് ഭഗവദ്ഗീത ഹൃദിസ്ഥമായി. 1933 ജനുവരി 23-ന് സ്വാമി ശിവാനന്ദ തന്നെ ശങ്കരന് സംന്യാസ ദീക്ഷ നല്‍കി. പ്രിയ ശിഷ്യന് രംഗനാഥാനന്ദ എന്ന പേരു നല്കിയും സ്വാമി ശിവാനന്ദ ആയിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന വാഗ്മിയായി സ്വാമിജി മാറി. മനുഷ്യന്റെ അഗാധതലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ് വേദാന്തമെന്ന് ഈ പ്രസംഗങ്ങളില്‍ കൂടിയും ലേഖനങ്ങള്‍ വഴിയായും സ്വാമിജി സമര്‍ത്ഥിച്ചു. കായികമായും ശാരീരികമായും മനുഷ്യന്റെ സാധ്യതകള്‍ക്ക് പരിമിതികളുണ്ടാകും. എന്നാല്‍ ആത്മീയ സാധ്യതകള്‍ക്ക് പരിധിയോ പരിമിതികളോ ഇല്ല.
ഇന്ന് സാധാരണ കാണാറുള്ളതുപോലെ വെറുതെ പാരായണം ചെയ്യാനുള്ളതല്ല നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളെന്ന് അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയാത്ത ദര്‍ശനങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് സ്വാമിജി എപ്പോഴും പറഞ്ഞിരുന്നു. മതങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം ഓരോ മനുഷ്യനിലുമുള്ള ദിവ്യതയെ സാക്ഷാത്കരിക്കാന്‍ സഹായിക്കുക എന്നതാണ്.
ഈശ്വരാരാധന എങ്ങനെ ആയിരിക്കണമെന്ന് സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ശുദ്ധനായിരിക്കുക, പരോപകാരം ചെയ്യുക – ഇതാണ് ആരാധനകളുടെയെല്ലാം രത്നച്ചുരുക്കം. ദരിദ്രരിലും ദുര്‍ബലരിലും രോഗികളിലും ശിവനെ കാണുന്നവരാണ് ശിവനെ സത്യത്തില്‍ ആരാധിക്കുന്നത്. വിഗ്രഹത്തില്‍ മാത്രം ശിവനെ കാണുന്നവന്റെ ആരാധന ആരാധനയുടെ തുടക്കം മാത്രമാണ്. ദരിദ്രനില്‍ ശിവനെ കണ്ട് അവന്റെ ജാതിയും മതവും വംശവുമൊന്നും ആലോചിക്കാതെ അവനെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്നവനോടാണ് ക്ഷേത്രങ്ങളില്‍ മാത്രം ശിവനെ കാണുന്നവരോടുള്ളതിനേക്കാളേറെ സംതൃപ്തി ശിവനുണ്ടാകുക”. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം പേജ് 36, വോള്യം 3).
സ്വാമി വിവേകാനന്ദന്റെ ഇതേ കാഴ്ചപ്പാടുതന്നെയാണ് സ്വാമി രംഗനാഥാനന്ദജിയും പ്രചരിപ്പിച്ചത്. വേദാന്തത്തിന്റെ ശക്തി അറിയാത്തവരാണ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേയും പിറകേ പോകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.
വേദാന്തം സമഗ്രമായ തത്ത്വചിന്തമാത്രമല്ല ശാസ്ത്രവും കൂടിയാണ് – സ്വാമി രംഗനാഥാനന്ദ പറയുന്നു. ഗ്രീസിലേയും ബാബിലോണിയയിലേയും പുരാതന തത്ത്വചിന്തകളൊന്നും തന്നെ ഭാരതത്തിലെ വേദാന്തചിന്തയുടെ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം വേദാന്തത്തിലുമുണ്ട്. അതുകൊണ്ടാണ് പുതിയ ശാസ്ത്രതത്ത്വങ്ങളെ ഉള്‍കൊള്ളാന്‍ വേദാന്തത്തിന് വിഷമമില്ലാത്തത്. പക്ഷെ ഭാരതീയന്റെ ദുരന്തം ഈ പാരമ്പര്യസമൃദ്ധിയിലേക്ക് നോക്കാനും അതേക്കുറിച്ച് പഠിക്കാനും അവന്‍ മുതിരുന്നില്ല എന്നതാണെന്നു സ്വാമിജി പരിതപിക്കുന്നു. ശതാബ്ദങ്ങളുടെ അടിമത്തമാണ് ഭാരതീയരുടെ ഈ ദുഃസ്ഥിതിക്ക് കാരണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം. ഭാരതീയന്റെ മനസ്സില്‍ നിന്നും അടിമത്തമനോഭാവം ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല.
ഭാരതീയ ചിന്തകളോടും വേദാന്ത സന്ദേശങ്ങളോടും വിദേശികള്‍ക്കുള്ള ആഭിമുഖ്യം അവിശ്വസനീയമാണെന്ന് സ്വാമിജി പറയുന്നു. ദാഹിക്കുന്ന വേഴാമ്പലുകളെപ്പോലെയാണ് അവര്‍ പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നത്. ശാസ്ത്രചിന്താഗതിക്ക് മനുഷ്യന്റെ ആത്മീയ ജീവിതവുമായുള്ള അഭേദ്യബന്ധത്തെ ഊന്നിപ്പറയുന്നതായിരുന്നു സ്വാമിജിയുടെ പ്രഭാഷണങ്ങളിലധികവും. അന്‍പതിലധികം വിദേശരാജ്യങ്ങളില്‍ അവിടുത്തെ സര്‍വ്വകലാശാലകളില്‍, ശാസ്ത്രജ്ഞന്മാരുടെ സദസുകളില്‍, കോളേജുകളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നുമാണ് ഭാരതീയ ചിന്തകളോടുള്ള അവരുടെ ആഭിമുഖ്യം സ്വാമിജി കണ്ടെത്തിയത്. പോളണ്ട്, ക്യൂബ, പഴയ സോവിയറ്റ് യൂണിയന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പോലും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
സ്വദേശത്തും വിദേശത്തും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പ്രമുഖരുടെ നിരതന്നെ എത്തുമായിരുന്നു. ഭാരത വിഭജനത്തിനു മുന്‍പ് കറാച്ചിയില്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ചുമതല നോക്കവെ അദ്ദേഹം നടത്തിയ ഗീതാപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍, പിന്നീട് ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയായ എല്‍.കെ. അഡ്വാനി സ്ഥിരമായി എത്തുമായിരുന്നു. ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്‌ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ പോലും ഏറെ ആദരവോടെ സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കാന്‍ എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലാണെങ്കില്‍ ആ രാജ്യത്തെ അംബാസഡര്‍മരും, യൂണിവേഴ്സിറ്റി ചാന്‍സലര്‍മാരും ശാസ്ത്രജ്ഞരുടെ വലിയ സംഘങ്ങളുമെല്ലാം സ്വാമിജിയുടെ ശ്രോതാക്കളായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ സംഘാടകന്‍ കൂടിയായിരുന്നു സ്വാമിജി. കുട്ടിക്കാലം മുതല്‍ക്കേ സാഹസികത അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിവേകാനന്ദ സാഹിത്യം കുറഞ്ഞത് 25 പ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ള സ്വാമിജിക്ക് അതെല്ലാം ഹൃദസ്ഥമായിരുന്നു. സ്വാമി രംഗനാഥാനന്ദജിയെ ഒരു സാഹസികനാക്കിയതിനു പിന്നില്‍ സ്വാമി വിവേകാനന്ദന്റെ സാഹിത്യത്തിനു വലിയ പങ്കുണ്ട്. 1998 സെപ്റ്റംബര്‍ 7-ന് സ്വാമി രംഗനാഥനന്ദയെ ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും പ്രസിഡന്റായി തെരഞ്ഞെടുത്തു.
സ്വാമി രംഗനാഥനന്ദജിയും കൃതികളും ലേഖനങ്ങളും പ്രഭാഷണങ്ങളും അനവധി ഉണ്ട്. മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലെല്ലാം സ്വാമിജിക്ക് അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്നു. ഭഗവദ്ഗീതയുടെ വിശ്വജനീന സന്ദേശം എന്ന പേരില്‍ മൂന്നുവാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള ഭഗവദ്ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്. ഗീത സന്ദേശത്തെ എങ്ങനെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നുണ്ട്. സ്വാമിജി ഹൈദ്രാബാദ് ആശ്രമത്തിന്റെ മഠാധിപതിയായിരിക്കെ 1988 മുതല്‍ 1990 വരെ എല്ലാ ഞായറാഴ്ചകളിലും നടത്തിയ ഗീതാപ്രഭാഷണങ്ങളുടെ സമാഹരമാണ് ഈ പദാനുപദവ്യാഖ്യാനം. മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ എന്ന പേരില്‍ നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം സ്വാമിജി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളുടെ ഒരു സമാഹാരമാണ്. ഈശം, കേനം, കഠം എന്നീ ഉപനിഷത്തുക്കളുടെ വ്യാഖ്യാനമായ ഉപനിഷത്ത് സന്ദേശം എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.
ആത്മീയതക്ക് പുതിയ മാനം നല്കിയ പുരോഗമന ചിന്താഗതിയുള്ള സംന്യാസിയായിരുന്നു സ്വാമി രംഗനാഥാനന്ദ. മതത്തിന്റെ പേരില്‍ ഇന്നു നടക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ഈ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്താനുള്ള ഏക നടപടിയായി അദ്ദേഹം കണ്ടത് വേദാന്തചിന്തകളുടെ പഠനവും പ്രചാരണവുമായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്കി ആദരിക്കാന്‍ ആഗ്രഹിച്ചിരുന്നു. അത് നല്കണമെങ്കില്‍ സ്വാമിജിയുടെ സമ്മതം അനിവാര്യമായിരുന്നു. എന്നാല്‍ ആരും ആഗ്രഹിച്ചുപോകുന്ന ഈ ഉന്നത അവാര്‍ഡുകള്‍ സ്വാമിജി നിഷ്‌കരുണം നിരസിച്ചു. സംന്യാസിമാര്‍ ഒരു അവാര്‍ഡും സ്വീകരിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ശ്രീരാമകൃഷ്ണമിഷന്റെ നിര്‍ബന്ധം മൂലം ദേശീയോദ്ഗ്രന്ഥനത്തിനുള്ള പ്രഥമ ഇന്ദിരാഗാന്ധി പുരസ്‌കാരം 1987-ലും ബിര്‍ള അവാര്‍ഡ് 1999-ലും അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വന്നു. ഇങ്ങനെ കിട്ടിയ പുരസ്‌കാരവും തുകയും അപ്പോള്‍ തന്നെ സ്വാമിജി രാമകൃഷ്ണമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.
2005 ഏപ്രില്‍ 25-ന് അദ്ദേഹം സമാധിയായി. ഏപ്രില്‍ 26-ന് ലോക്സഭ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഒരു രാഷ്‌ട്രീയ നേതാവും ഭരണാധികാരിയോ അല്ലാതിരുന്ന ഒരു മഹാസംന്യാസിക്ക് ലോക്സഭ ആദരാഞ്ലികള്‍ അര്‍പ്പിച്ച അപൂര്‍വ്വ നിമിഷമായിരുന്നു അത്. വേദാന്ത തത്ത്വങ്ങള്‍ പഠിച്ച് ജീവിതത്തിന്റെ ഭാഗമാക്കി ആരോഗ്യമുള്ള ഒരു സാമൂഹ്യ വ്യവസ്ഥിയെ രൂപപ്പെടുത്താന്‍ പരിശ്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്മരണക്കു മുമ്പാകെ നമുക്ക് നല്‍കാനുള്ള ഏറ്റവും പവിത്രമായ സമര്‍പ്പണം.















