തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ നേതൃത്വം. മുഖ്യമന്ത്രിയെ പഴിച്ച് പ്രവര്‍ത്തകര്‍. കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും കേള്‍ക്കാന്‍ തയാറായില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍.
ഭരണനേട്ടം വിജയമാകുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും പറഞ്ഞ് നടന്നത്. ഇപ്പോള്‍ എന്തായി എന്ന് ചോദ്യം ഉയരുന്നു. പാര്‍ട്ടി തന്നെ കൂപ്പുകുത്തുന്ന അവസ്ഥയിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിച്ചു. പാര്‍ട്ടി കോട്ടകളെല്ലാം തകര്‍ന്നു വീണു. കൊല്ലം കോര്‍പറേഷനിലെ ദയനീയ പ്രകടനം. കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിയുടെ കടന്നു കയറ്റം ഇതെല്ലാം നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
സാമൂഹികക്ഷേമ പെന്‍ഷന്‍ കൂട്ടിനല്‍കി, ജീവനക്കാരുടെ ഡിഎ കുടിശ്ശിക, കുടുംബശ്രീ എഡിഎസുകാര്‍ക്ക് ആയിരം രൂപ അംഗനവാടിക്കാര്‍ക്ക് ഓണറേറിയം വര്‍ദ്ധന ഇതെല്ലാം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നല്‍കി. കര്‍ണാടകയും തമിഴ്‌നാടും അല്ല, ഇത് കേരളമെന്നും അവിടെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാന പെരുമഴ നല്‍കുന്നതെന്നും നേതാക്കള്‍. തുച്ഛമായ വേതനം കൂട്ടി ചോദിച്ച ആശാവര്‍ക്കര്‍മാരെ കളിയാക്കി. മനംനൊന്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ ആശമാര്‍ തല മുണ്ഡനം ചെയ്യേണ്ടിവന്നു. ആശമാരിലും സഖാക്കള്‍ ഉണ്ടെന്ന കാര്യം മുഖ്യമന്ത്രി മനസ്സിലാക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുവത്വം ഭരിക്കട്ടെയെന്ന് തീരുമാനിച്ച് ആര്യാ രാജേന്ദ്രനെ മേയറാക്കിയതില്‍ മുഖ്യമന്ത്രിക്ക് പറ്റിയ അമളിയില്‍ കോട്ടമതില്‍ തന്നെ ഇടിഞ്ഞു വീണു. പക്വതയില്ലാത്ത മേയറെ മാറ്റണമെന്ന് ജില്ലാ നേതൃത്വം പലവട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും തയാറായില്ല. ഭരണം നഷ്ടപ്പെട്ടതിന് പ്രധാന ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ജില്ലാ കമ്മിറ്റിയില്‍ പോലും ചര്‍ച്ച. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അകത്തിടാമായിരുന്നിട്ടും പോലീസ് സഹായത്തോടെ രക്ഷപ്പെടാന്‍ അവസരം ഒരുക്കി. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതൃത്വവുമായി ഒത്തുകളിച്ചതിന് ലഭിച്ച തിരിച്ചടിയെന്നും വിമര്‍ശനം ഉയരുന്നു.
ആഗോള അയ്യപ്പ സംഗമം നടത്തിയത് മണ്ടത്തരമായി. സാമുദായിക നേതാക്കളെ കമ്യൂണിസ്റ്റുകാര്‍ ഇത്രയധികം ആരാധിക്കേണ്ട ആവശ്യമില്ലായിരുന്നു. സംഗമത്തിനു ശേഷം ഉയര്‍ന്നുവന്ന സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിയ്‌ക്ക് അടിപറ്റി. ജയിലിലായ പത്മകുമാറിന് ഒരു രീതി മുന്‍മന്ത്രി കടകം പള്ളിക്ക് മറ്റൊരു രീതി. സമൂഹത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാക്കി.
പാര്‍ട്ടിക്ക് നാണക്കേട് വരുത്തി വച്ചതാണ് പിഎം ശ്രീപദ്ധതിയിലെ ഒപ്പിടല്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിര്‍പ്പുമായി രംഗത്ത് വന്നപ്പോള്‍ പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ സിപിഐ കടുത്ത പ്രതിഷേധം ഉന്നയിച്ചതോടെ പദ്ധതിയില്‍ പിന്‍വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടെ എം.വി.ഗോവിന്ദന്റെ ഗ്രാഫ് ഇടിയുകയും ബിനോയ് വിശ്വത്തിന് ഇടതു പക്ഷത്തില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാവുകയും ചെയ്തു. പാര്‍ട്ടിയ്‌ക്ക് ഇത്തരത്തില്‍ നാണക്കേട് വരുത്തിവച്ചത് എന്തിനെന്ന ചോദ്യവും ഉന്നയിക്കുന്നു. പ്രചാരണത്തിന് ഇറങ്ങേണ്ട മുഖ്യമന്ത്രി ഈ സമയം വിദേശയാത്ര നടത്തിയത് എന്തിനെന്നും ചോദിക്കുന്നു.
















