തിരുവനന്തപുരം: സര്‍വകലാശാലകള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളോട് നിയമം പാലിക്കാന്‍ നിര്‍ദേശങ്ങ നല്‍കാമെങ്കിലും ചുമതലകള്‍ മുഴുവനായി കോടതികള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഓരോ സ്ഥാപനത്തിനും അതത് മേഖലകളുണ്ട്. ഭരണഘടനാപരമായ പരിധികളും പരിമിതികളുമുണ്ട്. അത് അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആരോഗ്യകരമായ പ്രവര്‍ത്തനം സാധ്യമാകൂ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി. സദാശിവത്തിന് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലഘട്ടം പോലെയുള്ള വേദനാജനകമായ കാലം ഓര്‍ക്കണം. സര്‍ക്കാരിനെതിരെയും സംവിധാനത്തിനെതിരെയും സംസാരിക്കാന്‍ പോലും ആരുമില്ലായിരുന്നു. ഇന്ന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ സ്ഥാപനങ്ങളേക്കാളും എല്ലാ അധികാരങ്ങളേക്കാളും മുകളിലാണ് ഭരണഘടന. ഒരേ വിഷയത്തില്‍ സമാന സാഹചര്യങ്ങളില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന വ്യത്യസ്ത വിധികള്‍ അത്ഭുതപ്പെടുത്തുന്നു. സര്‍വകലാശാലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണിത്. കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി യുജിസിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും ചാന്‍സലറായ ഗവര്‍ണറെ ബഹുമാനിക്കുന്നതുമായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കാണ് നീങ്ങിയത്. കോടതികള്‍ തന്നെ സമിതികള്‍ രൂപീകരിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഈ പ്രവണത ആരോഗ്യകരമല്ല, ഗവര്‍ണര്‍ പറഞ്ഞു.
സമൂഹം കൂടുതല്‍ ഡിജിറ്റലായി മാറുമ്പോഴും ജസ്റ്റിസ് കൃഷ്ണയ്യരുടെ മാനവിക ആശയങ്ങളോട് കോടതികള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എച്ച്. നഗരേഷ്, ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് എ. ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
















