തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും എന്നാൽ ഈ ഫലം കൊണ്ട് യുഡിഎഫിന്റെ ഇരുണ്ട കാലത്തേക്ക് ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി നടത്തുന്ന കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2010-ൽ ഇതിനേക്കാൾ വലിയ പരാജയം എൽഡിഎഫ് ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പിന്നീട് പാർട്ടി പിടിച്ചു കയറിയത്. ഇതെല്ലാം തരണം ചെയ്ത് പാർട്ടിയും മുന്നണിയും ശക്തമായി തിരിച്ചുവരും, എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണം മാതൃകപരമായിരുന്നുവെന്നും ഗായത്രി ബാബുവിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും മന്ത്രി വ്യക്തമാക്കി. ആര്യ രാജേന്ദ്രൻ പരമാവധി പ്രവർത്തനങ്ങൾ കോർപറേഷനിൽ നടത്തിയിട്ടുണ്ട്. പ്രചാരണത്തിന് ആര്യ എത്താതിരുന്നത് ആരോഗ്യപരമായ കാരണങ്ങൾകൊണ്ടാണ്.
ബിജെപിക്കെതിരെ ആര്യ ഉറച്ച നിലപാടാണ് കോർപറേഷനിൽ കാഴ്ചവെച്ചത്. ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















