തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നതായി. ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ ശ്രദ്ധ നേടി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ദേശീയ അധ്യക്ഷനും പ്രത്യേക അഭിനന്ദനം അറിയിച്ചത് അതിന്റെ തെളിവാണ്.
ദയനീയ തോല്‍വിയില്‍ നിരാശ ഉള്ളിലൊതുക്കി സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അതൊക്കെ നിസ്സാരം. പക്ഷേ, കേരളത്തില്‍ നടക്കാന്‍ പോകുന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയാണിതൊക്കെ എന്നു കാണാന്‍ കഴിയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണാനിരിക്കുന്നതേയുള്ളു. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തട്ടകങ്ങളില്‍ കയറി ജയഭേരി മുഴക്കി. പ്രേത്യകിച്ച് കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍. ഇരുപത്തഞ്ചു പഞ്ചായത്തുകളിലെ ഭരണം പിടിക്കാനായി. പല വാര്‍ഡുകളിലും ഡിവിഷനുകളിലും തോറ്റത് നിസ്സാര വോട്ടിന്, പത്തില്‍ താഴെ വോട്ടിന്.
ഇടതു കോട്ടയായ പാപ്പിനിശ്ശേരിയില്‍ ഒരു വോട്ടിനാണെങ്കിലും മിന്നും പ്രകടനം
കാഴ്ചവച്ചു. കീച്ചേരിക്കുന്നിലാണ് ഈ വിജയം. തെരഞ്ഞെടുപ്പിലൂടെ ആദ്യം കമ്മ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ച ചിറയ്‌ക്കല്‍ പഞ്ചായത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അട്ടിമറി വിജയം നേടി. തില്ലങ്കേരിയില്‍ രണ്ടു വാര്‍ഡുകള്‍ പിടിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സീറ്റുനില ഒന്നില്‍നിന്നു നാലായി. കൊട്ടിയൂര്‍ വാര്‍ഡ് പിടിച്ചെടുത്തു. ഇരിട്ടിയില്‍ നാലും തലശ്ശേരിയില്‍ ആറും കൂത്തുപറമ്പിലും പാനൂരിലും മിന്നുന്ന പ്രകടനവും കാഴ്ചവച്ചു. നിരവധി പഞ്ചായത്തുകളിലായി അന്‍പതോളം വാര്‍ഡുകളില്‍ മിന്നും തിലകം ചാര്‍ത്തി വിജയക്കൊടിനാട്ടി. ഇത് പുതിയൊരു സൂചനയാണ്. പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച. തിരുവനന്തപുരത്ത് നേരിയ വോട്ടിന് നഷ്ടപ്പെട്ടത് തൃക്കണ്ണാപുരം, കരിക്കകം, ഉള്ളൂര്‍, ചെമ്പഴന്തി, ചെല്ലമംഗലം തുടങ്ങി പതിനാല് വാര്‍ഡുകളാണ്. അറുപത്തിയഞ്ചിലധികം സീറ്റുകള്‍ നേടേണ്ടിടത്താണ് 50 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
















