ന്യൂദൽഹി: 120 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള പിനാക റോക്കറ്റുകളുടെ ഒരു ശേഖരം തന്നെ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ദീർഘദൂര മിസൈലുകളുടെ ശക്തി കൂടുതൽ ബലത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഈ പദ്ധതി മുന്നോട്ട് പോയാൽ ഏകദേശം 2500 കോടി രൂപ ചിലവാകും.
120 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ കഴിയുന്ന ഈ റോക്കറ്റുകൾ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു. അവയുടെ ആദ്യ പരീക്ഷണങ്ങൾ ഉടൻ ആസൂത്രണം ചെയ്യും. അതിനുശേഷം ലേല പ്രക്രിയയിലൂടെ വികസന-ഉൽപ്പാദന പങ്കാളികളെ തിരഞ്ഞെടുക്കും.
ഇതിനായി സൈന്യത്തിന്റെ ഈ നിർദ്ദേശം ഉടൻ തന്നെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അംഗീകാരത്തിനായി പരിഗണിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു . അടുത്തിടെ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത തദ്ദേശീയ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകളുടെ വികസനം രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 120 കിലോമീറ്റർ ദൂരമുള്ള പുതിയ പിനാക്ക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ റോക്കറ്റുകൾ നിലവിലുള്ള ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഇതിന് 40 കിലോമീറ്ററും 75 കിലോമീറ്ററിൽ കൂടുതലും ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. നിലവിലുള്ള പിനാക്ക റെജിമെന്റുകളെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രാലയം നിരവധി കരാറുകളിൽ ഒപ്പുവച്ചു
ഈ വർഷം ആദ്യം പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിനായി (MLRS) ഏരിയ ഡിനിയൽ മ്യൂണിഷൻ (ADM) ടൈപ്പ്-1 (DPICM), ഹൈ എക്സ്പ്ലോസീവ് പ്രീ-ഫ്രാഗ്മെന്റഡ് (HEPF) MK-1 (എൻഹാൻസ്ഡ്) റോക്കറ്റുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL), മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL) എന്നിവയുമായി കരാറുകളിൽ ഒപ്പുവച്ചു. ഈ കരാറുകളുടെ ആകെ ചെലവ് 10,147 കോടിയാണ്. കൂടാതെ ശക്തി സോഫ്റ്റ്‌വെയർ നവീകരിക്കുന്നതിനുള്ള ഒരു കരാറും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) ഒപ്പുവച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഈ കരാറുകളിൽ ഒപ്പുവച്ചത്.
പിനാക്ക റോക്കറ്റ് സംവിധാനത്തിന്റെ പ്രത്യേകത
പിനാക മൾട്ടിപ്പിൾ ലോഞ്ചർ റോക്കറ്റ് സിസ്റ്റം (MLRS) ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഒരു ദീർഘദൂര പീരങ്കി ആയുധമാണ്. ദ്രുത പ്രതികരണത്തിനും കൃത്യതയ്‌ക്കും പേരുകേട്ട ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നു. പിനാക റോക്കറ്റിന്റെ 120 കിലോമീറ്റർ റേഞ്ച് പതിപ്പ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഡിആർഡിഒ ഇതിനകം പുരോഗമിക്കുകയാണ്. ഏറ്റവും വിജയകരമായ തദ്ദേശീയ ആയുധങ്ങളിൽ ഒന്നാണ് പിനാക. പിനാകയുടെ ദീർഘദൂര പതിപ്പുകൾ തയ്യാറായിക്കഴിഞ്ഞാൽ മറ്റ് ബദൽ ആയുധങ്ങൾക്കായുള്ള പദ്ധതികൾ സൈന്യം ഉപേക്ഷിച്ചേക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. അർമേനിയ പിനാക വാങ്ങിയതിന് ശേഷം ഫ്രാൻസ് ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
















