തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റിനകത്തും നിരന്തരം പരിഹാസ്യനാവാനാണ് വിധി. പദവി പ്രതിപക്ഷ നേതാവിന്റേതാണെങ്കിലും അതിന്റെതായ അന്തസ്സ് വാക്കിലും പെരുമാറ്റത്തിലും ഈ നേതാവ് കാണിക്കാറില്ല. സ്വന്തമായി പഠിച്ച് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ആരോ പറഞ്ഞുകൊടുത്തു വിട്ട കാര്യങ്ങള്‍ അരോചകമായ ശരീരഭാഷയില്‍ അവതരിപ്പിക്കുകയാണ് ഇയാളുടെ രീതി. ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും ഇതാണ് കണ്ടത്.
വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.
പ്രതിപക്ഷ നേതാവ് പറയുന്നതിന് അനുസരിച്ചല്ല താന്‍ പ്രസംഗിക്കുകയെന്നും ആരുടെയെങ്കിലും ആവശ്യപ്രകാരം പ്രസംഗത്തിന്റെ ക്രമം മാറ്റുന്നയാളല്ല താനെന്നും അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.
‘പാര്‍ലമെന്ററി രംഗത്ത് എനിക്ക് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം. പക്ഷേ എന്തു പറയണമെന്ന് ഞാനാണ് തീരുമാനിക്കുക. അത് തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’. ഈ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്ന് രാഹുലിന് നിശ്ചയം ഇല്ലായിരുന്നു. പിന്നീട് സഭയ്‌ക്ക് പുറത്തുപോയ ശേഷം അമിത് ഷായുടെ മറുപടി ഭയവും അസ്വസ്ഥതയുമുള്ളതായിരുന്നുവെന്നു പറഞ്ഞ് പതിവുപോലെ തന്റെ അപക്വത രാഹുല്‍ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പുകളെ കുറ്റം പറയുന്നു, ജയിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് പരിഹസിക്കാനും അമിത് ഷാ മറന്നില്ല. ഹരിയാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് താന്‍ ആറ്റംബോംബ് വര്‍ഷിക്കുമെന്ന് രാഹുല്‍ പറഞ്ഞതും, ഒരു വീട്ടില്‍ 501 വോട്ടുകളുണ്ടെന്ന് അവകാശപ്പെട്ടതും തെറ്റാണെന്ന് തെളിവുകള്‍ നിരത്തി കമ്മിഷന്‍ സ്ഥിരീകരിക്കുകയുണ്ടായി. എന്നിട്ടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ ആരോപണം തുടര്‍ന്നു ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.
ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കണ്ടുപിടിച്ച വീട് ചെറിയൊരു വീടല്ലെന്നും, പാരമ്പര്യമായി ലഭിച്ച ഒന്നര ഏക്കറോളം വരുന്ന ഭൂമിയില്‍ നിരവധി വീടുകള്‍ ഉണ്ടെന്നും, ഇവിടെ താമസിക്കുന്നവരെയെല്ലാം ഒറ്റവീട്ടുകാരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ കുടുംബങ്ങള്‍ക്ക് വേര്‍തിരിച്ച് നമ്പര്‍ നല്‍കിയിട്ടില്ല. ഇതാണ് ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ഉപയോഗിച്ചത്. രാഹുല്‍ ആരോപിച്ചതുപോലെ ഇതൊരു വ്യാജ വീടല്ല.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന കോണ്‍ഗ്രസ് അതിലെ തെറ്റ് തിരുത്താനുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിനെ എതിര്‍ക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. വോട്ടുചോരി നടത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും, രാജ്യത്തെ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തയാളാണ് കോണ്‍ഗ്രസ് നേതാവ് സോണിയയെന്നും അമിത്ഷാ തുറന്നടിച്ചു. മുന്‍കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഏകപക്ഷീയമായി പ്രതിഷ്ഠിച്ച് വോട്ടു ചോരി നടത്തിയതും കോണ്‍ഗ്രസാണ്. ഇതൊക്കെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെക്കൊണ്ടു തന്നെ പറയിപ്പിച്ച കോണ്‍ഗ്രസ് വടി കൊടുത്ത് അടിവാങ്ങുകയായിരുന്നു.
















