കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍
കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ എട്ട് മണിക്ക് തന്നെ തുറന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും.
അതേ സമയം ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ മറ്റ് മുന്നണികൾക്ക് തികഞ്ഞ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരുവനന്തപുരം നഗരസഭയില്‍ ലീഡ് ഉയർത്തി എന്‍ഡിഎ. 8 സീറ്റുകളിലാണ് എല്‍ഡിഎ ലീഡ്. 4 ഇടങ്ങളില്‍ എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് ലീഡ് ഒരു വാർഡില്‍ മാത്രമാണ്. കൂടാതെ ഷൊർണൂരിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയം നേടി. നാല് വാർഡുകൾ എണ്ണിയപ്പോഴാണ് മൂന്നു വാർഡുകളിലും ബിജെപി വിജയിച്ചത്.
കൽപ്പറ്റ , നിലമ്പൂർ ഇടങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കൽപ്പറ്റയിൽ രണ്ടിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ചരിത്ര വിജയം. കൂടാതെ തൃശൂര്‍ കോര്‍പറേഷനില്‍ 6 ഇടങ്ങളില്‍ എൻഡിഎ മുന്നേറ്റമാണ്. കോഴിക്കോട് കോർപ്പറേഷനിൽ അഞ്ച് എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃപ്പൂണിത്തുറയിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
















