വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ സമാധാനക്കരാറിനോട് പുറന്തിരിഞ്ഞ് നില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളോടും അകലാന്‍ ട്രംപ് ഒരുങ്ങുന്നു. ലോകത്തിലെ ശക്തമായ രാജ്യങ്ങളുടെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, ഇയു, ജപ്പാന്‍, യുഎസ് എന്നിവ ഉള്‍പ്പെട്ട ജി7 ഗ്രൂപ്പ് ഇനി വേണ്ടെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന് ബദലായി ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രംപ് സി5 എന്ന ഗ്രൂപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. .
പൊളിറ്റിക്കോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഡിഫന്‍സ് വണ്ണിനെ ഉദ്ധരിച്ചാണ് പൊളിറ്റിക്കോ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. യുഎസ് പ്രതിരോധം, യുഎസ് ദേശീയ സുരക്ഷ, യുഎസ് പ്രതിരോധ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമമാണ് ഡിജിറ്റല്‍ ന്യൂസ്.
അഞ്ചുരാജ്യങ്ങളുടെ പുതിയ സൂപ്പര്‍ ക്ലബ്ബായ സി5 രൂപീകരിച്ച് ഒരു പുതിയ ജിയോപൊളിറ്റിക്കല്‍ ശക്തിയായി ഉയരുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതില്‍ ഇന്ത്യയ്‌ക്ക് മുഖ്യസ്ഥാനമുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയേയും ചൈനയേയും ജി7ല്‍ ഉള്‍പ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിച്ചിരുന്നില്ല. ക്രിമിയയെ വെട്ടിപ്പെടിച്ചു എന്ന ന്യായം ഉയര്‍ത്തിയാണ് റഷ്യയെ യൂറോപ്യന്‍ യൂണിയന്‍ എതിര്‍ത്തത്. വാസ്തവത്തില്‍ നിരന്തരം പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നേറ്റോ വിപുലീകരിക്കുന്നതാണ് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്ന അഭിപ്രായവും ട്രംപിനുണ്ട്. മാത്രമല്ല, ഈയിടെ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാക്കിയ സമാധാനക്കരാര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.ഡോണ്‍ബാസും ക്രിമിയയും ഉക്രൈനില്‍ നിന്നും റഷ്യ പിടിച്ചെടുത്ത മറ്റ് സ്ഥലങ്ങളും റഷ്യയ്‌ക്ക് വിട്ടുകൊടുക്കാനാണ് ട്രംപ് വാദിക്കുന്നത്. എന്നാല്‍ യൂറോപ്പിലെ രാജ്യങ്ങള്‍ക്ക് ഇത് സ്വീകാര്യമല്ല. അതോടെ സമാധാനസാധ്യതകള്‍ അടയുകയാണ്.
ഇനിയും റഷ്യയെ ഉള്‍പ്പെടുത്താതെ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടാക്കുക അസാധ്യമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഉദിച്ചുയരുന്ന പുതിയ ശക്തികളായ ഇന്ത്യ, ചൈന എന്നിവയെയും ഉള്‍പ്പെടുത്താതെ വയ്യ. അതിനാലാണ് ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നിവയെ ഉള്‍പ്പെടുത്തി സി5 എന്ന ഗ്രൂപ്പ് രൂപീകരിക്കാന്‍ അമേരിക്ക ആലോചിക്കുന്നത്.
ഉദിച്ചുയരുന്ന പുതിയ ശക്തിയായാണ് ഇന്ത്യയെ അമേരിക്ക പരിഗണിക്കുന്നത്. മാസങ്ങള്‍ നീണ്ട അകല്‍ച്ചയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം മോദിയും ട്രംപും ഫോണില്‍ സംസാരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള അകല്‍ച്ച കാരണം അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ 50 ശതമാനം വ്യാപാരനികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ട്രംപും മോദിയും ഫോണില്‍ സംസാരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പുതിയ സി5 ഗ്രൂപ്പിനെക്കുറിച്ച് വരുന്ന പുതിയ വാര്‍ത്ത ഇന്ത്യയ്‌ക്ക് ഏറെ സന്തോഷമുളവാക്കുന്ന ഒന്നാണ്.
















