കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പുരോഗമിക്കുന്നു. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നാലാം പ്രതിയെപ്പോലെയല്ല, ഒന്നാം പ്രതി പൾസർ സുനിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിങ്ങളുടെ സാഹചര്യം വ്യത്യസ്തമാണെന്നു അഭിഭാഷകനോട് പറഞ്ഞപ്പോൾ ബ്രൂട്ടൽ റേപ് ആണെങ്കിൽ മാത്രമേ പരമാവധി ശിക്ഷ വിധിക്കാവൂയെന്നും ഇത് അത്തരത്തിലൊന്ന് അല്ലെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും കോടതി പറഞ്ഞു. സമൂഹത്തിന് മാതൃകയാകുന്ന വിധത്തിൽ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുമെന്നു പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ ഇനി ഈ കേസിൽ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ഈ കേസിൽ അല്ല ഇനിയും കേസുകൾ ഉണ്ടല്ലോ അതിൽ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ പറഞ്ഞത്.
ഇരയായ നടിയോട് മനുഷ്യത്വരഹിതമായാണ് പ്രതികൾ പെരുമാറിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
















