ന്യൂദല്‍ഹി: ഇന്ത്യ നിരോധിച്ച നോട്ടുകള്‍ എവിടെപ്പോയി എന്നത് ഒരു വലിയ ചോദ്യമായിരുന്നു. 2016ല്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇപ്പോഴും മുഴുവന്‍ നിരോധിത നോട്ടുകളും റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ തിരിച്ചെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ആശങ്കയുണര്‍ത്തിയിരുന്നു. ഇനിയും 10,720 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് മടങ്ങിയെത്താനുണ്ട്.
പക്ഷെ ഇപ്പോള്‍ അതിന് ഒരു ഉത്തരമായി അനധികൃതനോട്ടുകള്‍ ശേഖരിക്കുന്ന ഒരു വന്‍ റാക്കറ്റിനെ പിടികൂടിയിരിക്കുകയാണ്. നാല് പേര്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 3.5 കോടിയലധികം നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഹർഷ്(22), ടെക് ചന്ദ് താക്കൂർ(39), ലക്ഷ്യ(28), വിപിൻ കുമാർ(38) എന്നിവരെയാണ് അറസറ്റ് ചെയ്‌തത്. എന്തിനാണ് ഇവര്‍ നിരോധിച്ച നോട്ടുകള്‍ ശേഖരുക്കുന്നതെന്നത് ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുന്നു. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് സൂചിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് നിരോധിത നോട്ടുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതിർത്തി രാജ്യങ്ങളിലേക്കും ഇവ കടത്തുന്നുണ്ടെന്നാണ് മറ്റൊരു വാദം. എപ്പോഴെങ്കിലും മാറ്റിയെടുക്കാൻ അവസരം ലഭിക്കുമെന്നു കരുതി കുറഞ്ഞ വിലക്ക് ഇവ വാങ്ങി ശേഖരിക്കുന്ന റാക്കറ്റുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. അതോ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബിജെപി വിരുദ്ധ ലോബികള്‍ ആണോ ഈ അനധികൃത നോട്ടുകള്‍ ചില റാക്കറ്റുകളെ ഉപയോഗിച്ച് ശേഖരിക്കുന്നത് എന്നും കരുതപ്പെടുന്നുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ല്യുപിഐഎയിൽ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്‌ഡിലാണ് ഷാലിമാർബാഗ് മെട്രോ സ്‌റ്റേഷൻ ഗേറ്റ് നമ്പർ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
“ആർബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്സ് നിയമത്തിന്റെ ലംഘനം എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്”, ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥൻ പറയുന്നു.
അസാധുവാക്കപ്പെട്ട നോട്ടുകൾ കൈവശം വയ്‌ക്കുന്നത് നിയവരുദ്ധമാണെന്ന് ഇവർക്ക് അറിയാം. ഇങ്ങനെ നിരോധിച്ച നോട്ടുകൾ കൈവശം വയ്‌ക്കുന്നതിന് ന്യായമായ ഒരു രേഖയോ കാരണമോ വേണം. എന്നാൽ ഇവരുടെ പക്കൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെട്ടന്ന് പണം സമ്പാദിക്കാനാണ് അവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
യുപിയിലും സമാനമായ സംഭവം നടന്നു
ഉത്തർ പ്രദേശിലെ ലഖ്‌നൗവിലും കുറച്ചുനാള്‍ മുന്‍പ് ഇതുപോലെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ശേഖരിച്ചിരുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. ഏകദേശം 3.85 കോടിയുടെ പഴയ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ ആയിരുന്നു ഇവരില്‍ നിന്നും കണ്ടെടുത്തത്. യുപി പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് മറ്റ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്‌റ്റിലായ എട്ടുമപേര്‍ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ വലിയ റാക്കറ്റുകള്‍ക്ക് കൈമാറുന്നവരാണ്.
എന്തിന് കേന്ദ്രസര്‍ക്കാര്‍ 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചു?
കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദത്തിനുള്ള പണക്കൈമാറ്റത്തിനും മയക്കമരുന്ന് കടത്തിനും ഉയര്‍ന്ന മൂല്യമുള്ള 500രൂപ, 1000 രൂപ ഉപയോഗിക്കുന്നു എന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇവ 2016ല്‍ നിരോധിച്ചത്. അതുപോലെ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘങ്ങള്‍ വന്‍തോതില്‍ 500 രൂപ, ആയിരം രൂപ കള്ളനോട്ടുകള്‍ അച്ചടിച്ചതും പ്രശ്നമായി.
















