‘ ഒരു സൈനികന്‍ തനിക്ക് മരണത്തെ ഭയമില്ലെന്ന് പറഞ്ഞാല്‍, അവന്‍ ഒന്നുകില്‍ കള്ളം പറയുകയാണ് അല്ലെങ്കില്‍ അയാള്‍ ഒരു ഗൂര്‍ഖയാണ് ‘ ഇന്ത്യന്‍ കരസേനയുടെ പരമോന്നത സ്ഥാനമായ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തിയ ആദ്യ വ്യക്തി സാം മനേക് ഷാ ഗൂര്‍ഖ റൈഫിള്‍സിനെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു അത്. കാരണം മരണത്തെ ഭയമില്ലാത്ത ധീരരില്‍ ധീരര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാനാവുന്ന സൈനിക വിഭാഗമായിരുന്നു ഗോര്‍ഖകള്‍. തുടക്കത്തിൽ റൈഫിൾസിനെ ഗൂർഖ റൈഫിൾ എന്നായിരുന്നു വിളിച്ചിരുന്നതെങ്കിൽ പിന്നീട് ഗോർഖ എന്ന് പേര് മാറ്റി.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവിയായിരുന്ന ബിപിന്‍ റാവത്ത് 41 വര്‍ഷക്കാലമാണ് ഗോര്‍ഖാ റെജിമന്റിന്റെ ഭാഗമായി സേവനം അനുഷ്ടിച്ചത്. 11-ാം ഗോര്‍ഖാ റൈഫിള്‍സിലായിരുന്നു ബിബിന്‍ റാവത്തിന്റ സേവനം. ഇതിന് പുറമെ ആദ്യ കരസേനാ മേധാവിയിരുന്ന സാംമനേക്ഷയടക്കം ഗോര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായിരുന്നു.
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും ഗോര്‍ഖാ റജിമെന്റുകള്‍ മികച്ച സേവനം നടത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയായ പരംവീര്‍ചക്ര പല തവണയാണ് ഗോര്‍ഖാ റജിമെന്റിലെ വീരന്മാര്‍ക്കു ലഭിച്ചത്. അശോക ചക്ര, മഹാവീര്‍ ചക്ര, കീര്‍ത്തിചക്ര, വീര്‍ചക്ര എന്നിങ്ങനെ സൈനിക മെഡലുകള്‍ നിരന്തരം അവരെ തേടിയെത്താറുണ്ട്. ഇതിനു പുറമെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും ഗൂര്‍ഖാ സൈനികര്‍ സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്താനും ചൈനയും പോലും തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ ധീരന്മാർ . മരണത്തെ 1814 ൽ ഇന്ത്യയിൽ അധികാരത്തിലിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, അയൽരാജ്യമായ നേപ്പാളും പിടിച്ചെടുക്കാൻ ആഗ്രഹിച്ചു.ക്രമേണ ബ്രിട്ടീഷുകാർ അതിർത്തികളിലേക്ക് നീങ്ങാൻ തുടങ്ങി. ഒക്‌ടോബർ 31-ന് 3500 ബ്രിട്ടീഷ് പട്ടാളക്കാർ ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിനടുത്ത് സ്ഥിതി ചെയ്യുന്ന ഗൂർഖ കോട്ട ആക്രമിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഉഗ്രമായ നളപാണി യുദ്ധത്തിന് ഖലംഗ എന്ന് പേരിട്ടിരിക്കുന്ന ഈ കോട്ട സാക്ഷിയാണ്.
ബ്രിട്ടീഷുകാർക്ക് ഒരു വലിയ സൈന്യം ഉണ്ടായിരുന്നു, അതിൽ പീരങ്കികളും വെടിക്കോപ്പുകളും ഉണ്ടായിരുന്നു . അവരുടെ മുന്നിൽ ഉള്ളത് വില്ലും അമ്പും ഖുക്രിയും കൈകളിൽ കല്ലുകൊണ്ട് നിർമ്മിച്ച ആയുധങ്ങളുമുള്ള ഗൂർഖകളായിരുന്നു . നളപാനി പർവതത്തിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ മൂന്ന് ആക്രമണങ്ങൾ 600 ഗൂർഖ സൈനികർ ചേർന്നാണ് പരാജയപ്പെടുത്തിയത്. ഇതിൽ നേപ്പാളി കുട്ടികളും സ്ത്രീകളും തങ്ങളുടെ സൈനികരെ പിന്തുണക്കുകയും ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്യുകയും ചെയ്തു.
ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു വർഷത്തിനുള്ളിൽ ഈ ആക്രമണം വിപരീതഫലമാണെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ബ്രിട്ടീഷ് സൈന്യത്തിന് വലിയ നഷ്ടം സംഭവിച്ചു. ബ്രിട്ടീഷ് ആർമിയിലെ മേജർ ജനറൽ റോബർട്ട് റോളോ ഗില്ലസ്പി ഉൾപ്പെടെ 800 സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
ഇതേത്തുടർന്ന് ബ്രിട്ടീഷ് സൈന്യം ഖലംഗ കോട്ടയിലേക്കുള്ള ജലവിതരണം നിർത്തിവച്ചു. ഇതുമൂലം ഗൂർഖകളുടെ പ്രശ്നങ്ങൾ വർധിക്കാൻ തുടങ്ങി, നേപ്പാളി ആർമി കമാൻഡർ ബൽഭദ്ര കുൻവാർ തന്നെ നളപാനി വിട്ടു. അദ്ദേഹം സൈന്യത്തോടൊപ്പം പോയതിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനി നളപാനിയിൽ രണ്ട് സ്മാരകങ്ങൾ നിർമ്മിച്ചു. ഒന്നിൽ ബ്രിട്ടീഷ് ആർമിയിലെ മേജർ ജനറൽ ഗില്ലസ്പിയുടെ പേരും മറ്റൊന്നിൽ ബൽഭദ്ര കുൻവാറിന്റെ പേരും എഴുതിയിരുന്നു. ബൽഭദ്ര കുൻവാറിന് ബ്രിട്ടീഷുകാർ ധീരശത്രു എന്ന പദവി നൽകി.
ഈ യുദ്ധത്തിനുശേഷം, 1815-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാൾ രാജാവും തമ്മിൽ സുഗൗലി ഉടമ്പടി ഒപ്പുവച്ചു. ഇതനുസരിച്ച് നേപ്പാളിന്റെ ചില ഭാഗങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ ഉൾപ്പെടുത്തി. കാഠ്മണ്ഡുവിൽ ഒരു ബ്രിട്ടീഷ് പ്രതിനിധിയെ നിയമിച്ചു. ഗൂർഖമാരുടെ ധീരതയിൽ ആകൃഷ്ടരായ ബ്രിട്ടീഷുകാർ ആ വർഷം നാസിരി റെജിമെൻ്റ് ആരംഭിച്ചു. ഇതാണ് പിന്നീട് ഗൂർഖ റെജിമെന്റ് ആയി പരിണമിച്ചത്.
ഇന്ന് ഇന്ത്യൻ ആർമിയിലെ ഏഴ് ഗൂർഖ റെജിമെൻ്റുകളിലാണ് ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത്. ഈ ഏഴ് റെജിമെൻ്റുകളും ചേർന്ന് 43 ബറ്റാലിയനുകൾ രൂപീകരിക്കുന്നു. ഈ റിക്രൂട്ട്‌മെൻ്റിനായി രണ്ട് ഗൂർഖ റിക്രൂട്ട്‌മെൻ്റ് ഡിപ്പോകളുണ്ട്, ഒന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലും മറ്റൊന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലും. ഇന്ത്യയിൽ നിന്ന് ഈ റെജിമെൻ്റുകളിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഗൂർഖകൾ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡാർജിലിംഗ്, അസം, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.











