ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഉമര്‍ഖാലിദിന് ജാമ്യം. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഈ കേസില്‍വിധി പ്രസ്താവിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ജാമ്യം. അതുകഴിഞ്ഞാല്‍ വീണ്ടും ജയിലില്‍ പോകണം.
53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യമാകെ കലാപം പടര്‍ത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രതികളുടെ ശ്രമമെന്ന് ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു വാദിച്ചിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു 2020ല്‍ നടന്ന ദല്‍ഹി കലാപം.
കപില്‍ സിബല്‍ ആണ് ഉമര്‍ ഖാലിദിന് വേണ്ടി വാദിച്ചത്. സഹോദരിയുടെ വിവാഹത്തിന് എന്ന പേരില്‍ മാനുഷിക പരിഗണന ഉണര്‍ത്തിയാണ് കപില്‍ സിബല്‍ ഉമര്‍ ഖാലിദിന് ജാമ്യം വാങ്ങിക്കൊടുത്തത്.
ദല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. യുഎപിഎ ചുമത്തിയാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. നിരവധി പേര്‍ പ്രതിസ്ഥാനത്തുള്ള കേസായതിനാല്‍ കുറ്റപത്രം തയ്യാറാക്കാന്‍ വര്‍ഷങ്ങളെടുത്തു.
പൗരത്വബില്ലിനെതിരായ സമരം എന്ന നിലയില്‍ ദല്‍ഹിയിലെ കാമ്പസുകളില്‍ നടന്ന സമരം പൊടുന്നനെ പുറത്തേക്കും പടരുകയായിരുന്നു. പിന്നീടാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഇതിന് സമാനമായ കലാപങ്ങള്‍ നടന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചന സമരക്കാര്‍ക്കുണ്ടായിരുന്നു എന്നും വെളിപ്പെട്ടത്. യുഎപിഎ 1967 നിയമത്തിലെ 43ഡി (5) പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള തെളിവുകളാണ് എസ്. വി. രാജു കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. 2020 സെപ്തംബറിലും നവമ്പറിലും സമര്‍പ്പിച്ച കുറ്റപത്രപ്രകാരം യുഎപിഎയിലെ 16(1)എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തത്. അത്പ്രകാരം മരണം വരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ഇത്.
സിലിഗുരി റോഡുകള്‍ തടഞ്ഞ് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തു എന്ന പ്രസംഗം
ഇവര്‍ രാജ്യവിരുദ്ധമായി പ്രസംഗിക്കുന്ന വീഡിയോകള്‍ ദല്‍ഹി പൊലീസിന് വേണ്ടി അഡ്വ. എസ് വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ഇവയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി എന്ന ഇടുങ്ങിയ പ്രദേശത്തെ റോഡുകളില്‍ തടസ്സമുണ്ടാക്കാന്‍ ഇവര്‍ പല പ്രസംഗങ്ങളിലും ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ ചിക്കന്‍ നെക്ക് (കോഴിക്കഴുത്ത്) എന്നാണ് സിലിഗുരി അറിയപ്പെടുന്നത്. സിലിഗുരിയില്‍ റോഡുകള്‍ തടഞ്ഞ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിവിശേഷമുണ്ടാക്കുക എന്ന കലാപാഹ്വാനം ഷെല്‍ജീല്‍ ഇമാമും നടത്തിയിരുന്നു. ഇതിന്റെ വീഡിയോകളും എസ്.വി. രാജു സമര്‍പ്പിച്ചിരുന്നു. ആളുകളുടെ സാമ്പത്തിക സുരക്ഷ തടയുക എന്ന യുഎപിഎയിലെ ഗുരുതരമായ കുറ്റമാണിത്.
ആസൂത്രിത കലാപത്തിന്റെ വീഡിയോ
ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ പൗരത്വ വിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി കലാപകാരികള്‍ അവിടുത്തെ സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മറച്ച ശേഷം വടി ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഒരു പൊലീസുദ്യോഗസ്ഥനെയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെയും കലാപകാരികള്‍ തല്ലിക്കൊന്നുവെന്നും അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. കെട്ടിടങ്ങളുടെ മുകളില്‍ നിന്നും കലാപകാരികള്‍ കയര്‍ കെട്ടി താഴേക്ക് ആസിഡ് ബോംബുകള്‍ വലിച്ചെറിഞ്ഞിരുന്നു. ഈ ആസിഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. കേസില്‍ പ്രതികളായ ഷദബ് അഹമ്മദും ഗുല്‍ഫിഷ ഫാത്തിമയും ചാന്ദ് ബാഗിലെ കലാപത്തിന്റെ തലേനാള്‍ രഹസ്യയോഗം ചേര്‍ന്നിരുന്ന കാര്യവും എസ്. വി. രാജു തെളിവിലൂടെ വെളിപ്പെടുത്തിയിരുന്നു.
ആം ആദ്മിനേതാവ് താഹില്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് പണം നല‍്കി
ആം ആദ്മിയുടെ കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍ വഴി ദല്‍ഹിയില്‍ കലാപം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.30 കോടി രൂപ കടലാസ് കമ്പനികള്‍ വഴി ഹവാല പണമായി വിതരണം ചെയ്യപ്പട്ടിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ അലുമ്നി അസോസിയേഷന്‍ വഴി ഷിഫ ഉര്‍ റഹ്മാന്‍ പണം ശേഖരിച്ചിരുന്നു. ഇതിന് കള്ള ബില്ലുണ്ടാക്കി. ഇതെല്ലാം തെളിവ് സഹിതമാണ് എസ്.വി. രാജു വാദിച്ചത്. പൗരത്വ ബില്ലിനെതിരായ കലാപം നടക്കുന്ന ഇടങ്ങളിലെല്ലാം ഈ പണം എത്തിക്കാനായിരുന്നു പദ്ധതി. പക്ഷെ അതിന് മുന്‍പ് റെയ്ഡില്‍ ഹൈദറുടെ മുറിയില്‍ നിന്നും ഈ പണം പിടിച്ചെടുത്തു. ഇഡിയാണ് ഈ പണം എവിടെ നിന്നും എങ്ങോട്ട് എന്ത് ആവശ്യത്തിന് ഒഴുകി എന്നതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്.
ഉമര്‍ഖാലിദിന്റെ ഭൂതകാലത്തില്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാം
പ്രധാനപ്രതിയായ ഉമര്‍ഖാലിദിന്റെ ഭൂതകാലം പരിശോധിച്ചാല്‍ ആളുകളെ കേന്ദ്രസര്‍ക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാനാവും. ഉമര്‍ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ഷെര്‍ജീല്‍ ഇമാം ജെഎന്‍യു സര്‍വ്വകലാശാലയിലെ മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ഒരു വാട്സാ പ് ഗ്രൂപ്പ് സ്ഥാപിച്ചതെന്ന് അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വാദം. 2020ലായിരുന്നു 53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപം നടന്നത്. അതിന് മുന്‍പ് 2019 ഡിസംബര്‍ എട്ടിന് ദല്‍ഹിയിലെ ഷഹീന്‍ ബാദിലെ സമരത്തില്‍ റോഡ് തടസ്സമുണ്ടാക്കാന്‍ ഉമര്‍ ഖാലിദ് ഷെര്‍ജീല്‍ ഇമാമിനോട് ആവശ്യപ്പെട്ടിരുന്നു. ജാമിയ മിലിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഡിസംബര്‍ 13നും 15നും ഇടയിലുള്ള സമയങ്ങളില്‍ ഉമര്‍ ഖാലിദിനെ ഈ പ്രദേശത്ത് കണ്ടതിന്റെ ഫോണ്‍ ലൊക്കേഷന്‍ റെക്കോഡും എസ്. വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. സെയ്ഫുള്‍ ഇസ്ലാമും ആസിഫ് തന്‍ഹയും അപ്പോള്‍ ഉമര്‍ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. കലാപം ആളിക്കത്തിക്കല്‍ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ചില വിദ്യാര്‍ത്ഥികള്‍ കലാപത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ കലാപം ആളിക്കത്തിക്കാനാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും നിര്‍ദേശിച്ചിരുന്നത് എന്നതിന് വാട് സാപ് ചാറ്റ് തെളിവുകളും എസ്.വി. രാജു പുറത്തുവിട്ടിരുന്നു.
രണ്ടാഴ്ചത്തെ ജാമ്യം മാനുഷിക പരിഗണനകള്‍ വെച്ചെന്ന് സുപ്രീംകോടതി
എന്നാല്‍ വാക്കുകളില്‍ മാത്രമാണ് ഇവര്‍ ഇങ്ങിനെ ചെയ്തതെന്നും പ്രവൃത്തികൊണ്ട് യാതൊന്നും തെറ്റായി ചെയ്തില്ലെന്ന വാദമാണ് കപില്‍ സിബലും മറ്റ് അഭിഭാഷകരും ഉയര്‍ത്തിയത്. കേസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയ ആറോളം പേര്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫീസുവാങ്ങുന്ന കപില്‍ സിബല്‍, അഭിഷേഖ് മനു സിംഘ് വി, ദാവേ എന്നിവരാണ് വാദിച്ചത്. പക്ഷെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന ഉമര്‍ ഖാലിദിന്റെ അപേക്ഷ മാനുഷിക പരിഗണന വെച്ച് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി ലൈന്‍ മുതല്‍ ഉമര്‍ഖാലിദിന് ജാമ്യം കിട്ടാന്‍ കപില്‍ സിബല്‍ പല അടവുകളും പയറ്റി
ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാന്‍ പല അടവുകളും കപില്‍ സിബലും കൂട്ടരും സുപ്രീംകോടതിയില്‍ പയറ്റിയിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന് ദൃശ്യം എന്ന മലയാള സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ലൈനായിരുന്നു. കലാപം നടക്കുന്ന സമയത്ത് ഉമര്‍ ഖാലിദ് കലാപം നടന്ന ദല്‍ഹിയിലേ ഇല്ലായിരുന്നു എന്നതായിരുന്നു ആദ്യം കപില്‍ സിബല്‍ ഉയര്‍ത്തിയ വാദം അതിനായി അദ്ദേഹം കുറെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. പിള്ളേര്‍ പാവങ്ങളാണെന്നും പൗരത്വ നിയമത്തിനെതിരായ സമരപ്പന്തലുകളില്‍ നോട്ടീസ് വിതരണം ചെയ്ത് നടക്കുക മാത്രമായിരുന്നു എന്നും കപില്‍ സിബലും (ഉമര്‍ ഖാലിദിന് വേണ്ടി) അഭിഷേക് മനു സിംഘ് വിയും (ഷെര്‍ജീല്‍ ഇമാമിന് വേണ്ടി) ദുഷ്യന്ത് ദാവെയും (ഗുല്‍ഫിഷ ഫാത്തിമയ്‌ക്ക് വേണ്ടി) വാദിച്ചുനോക്കിയിരുന്നു.
എന്നാല്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ എസ്. വി. രാജു ഉമര്‍ഖാലിദ് നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ഗൂഢാലോചനയും തെളിവുകള്‍ നിരത്തി വാദിച്ചതോടെ ജഡ്ജിമാര്‍ക്ക് ജാമ്യം നല്കാന്‍ കഴിയില്ലെന്ന് വന്നു. അന്നേരമാണ് ആവനാഴിയിലെ അവസാന ഇനമായ സഹോദരിയുടെ വിവാഹം എന്ന വിഷയം എടുത്തിട്ടത്. അതിന് മുന്‍പില്‍ വഴങ്ങാതെ സുപ്രീംകോടതിക്ക് നിവൃത്തിയില്ലായിരുന്നു. മാനുഷിക പരിഗണന കോടതിയെ സംബന്ധിച്ചിടത്തോളം മുഖ്യമാണ്. അതാണ് ഉമര്‍ ഖാലിദിന്റെ രണ്ടാഴ്ചത്തെ ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
















