ന്യൂദൽഹി: ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ ‘വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ സ്പീക്കർ ഓം ബിർലാ ആവർത്തിച്ച് ഇടപെട്ടു. പ്രിയങ്ക നടത്തിയത് രാഷ്്ട്രീയ പ്രസംഗമായി. വന്ദേമാതരം ചർച്ച ചെയ്യാൻ സമയം കണ്ടെത്തിയതുപോലെ നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരാഗാന്ധിയെയും രാജീവിനെയും കുറിച്ച് ചർച്ച ചെയ്യാൻ ഇത്തരത്തിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സഭയിൽ ഇരുന്നതിനേക്കാൾ കൂടുതൽ കാലം നെഹ്‌റു ജയലിൽ കിടന്നിട്ടുണ്ട്, അത് സ്വാതന്ത്ര്യം നേടിയെടുക്കാൻ ആയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരെക്കുറിച്ച് പിന്നീടൊരിക്കലും ആരും മിണ്ടാതിരിക്കാൻ ആ ചർച്ചകൾ വഴി സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അപ്പോഴും തടയാഞ്ഞ സ്പീക്കർ, പ്രിയങ്കയുടെ പ്രസംഗത്തിലെ അബദ്ധങ്ങൾ കേട്ടപ്പോഴാണ് ഇടപെട്ടത്.
നെഹ്്‌റു ഇല്ലായിരുന്നെങ്കിൽ ഐഎസ്ആർഒ ഉണ്ടാകുമായിരുന്നില്ല, അതുണ്ടായതുകൊണ്ടാണ് മോദി തേജസ് ഉണ്ടാക്കിയത്, നെഹ്‌റു എയിംസ് ഉണ്ടാക്കിയതുകൊണ്ടാണ് കൊറോണയെ തടുക്കാൻ വാക്‌സിൻ ഉണ്ടാക്കാനായത് തുടങ്ങിയ തെറ്റായ അവകാശ വാദങ്ങൾ പ്രസംഗിച്ചപ്പോഴാണ് സ്പീക്കർ തിരുത്തിയത്.
ചർച്ച തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വന്ദേമാതരത്തിന്റെ ചരിത്രവും അർത്ഥവും സങ്കൽപ്പവും രാഷ്‌ട്രീയ-സാമൂഹ്യ വിശേഷങ്ങളാണ് മോദി വിവരിച്ചത്.
വന്ദേമാതരം 100 വർഷം പൂർത്തിയാക്കിയപ്പോൾ, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയായിരുന്നുവെന്ന ചരിത്രം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
”വന്ദേമാതരം 50 വർഷം പൂർത്തിയാക്കിയപ്പോൾ, രാജ്യം കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു, അതിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിലായിരുന്നു,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
‘വന്ദേമാതരം’ വിഷയത്തിൽ മുസ്ലിം ലീഗുമായി വിട്ടുവീഴ്ച ചെയ്തതിന് കോൺഗ്രസ് പാർട്ടിയെ മോദി വിമർശിച്ചു.
”വന്ദേമാതരത്തെ എതിർക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയം 1937 ൽ വേഗത പ്രാപിച്ചു. മുഹമ്മദ് അലി ജിന്ന അതിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. അന്നത്തെ കോൺഗ്രസ് മേധാവി ജവഹർലാൽ നെഹ്റു, അവരുടെ പ്രസ്താവനകളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള തന്റെയും പാർട്ടിയുടെയും വിശ്വസ്തത പ്രകടിപ്പിക്കുന്നതിനുപകരം, ജിന്നയുടെ എതിർപ്പിന് വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം വന്ദേമാതരത്തെക്കുറിച്ച് ‘അന്വേഷിക്കാൻ’ തുടങ്ങി.”
‘വന്ദേമാതരത്തെ ജിന്ന എതിർത്തതിനെത്തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സുഭാഷ് ചന്ദ്രബോസിന് ഒരു കത്തെഴുതി, വന്ദേമാതരത്തിന്റെ പശ്ചാത്തലം താൻ വായിച്ചിട്ടുണ്ടെന്നും അത് മുസ്ലിങ്ങളെ പ്രകോപിപ്പിക്കുക മെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തത് രാജ്യത്തിന് നിർഭാഗ്യകരമാണ്. അവർ മുസ്ലിം ലീഗിന് മുന്നിൽ വന്ദേമാതരത്തെ ഛിന്നഭിന്നമാക്കാൻ തീരുമാനിച്ചു,’ മോദി വിവരിച്ചു.
1947-ൽ സ്വാതന്ത്ര്യത്തിന് ഒരു പ്രേരകശക്തിയായി മാറിയ ‘വന്ദേമാതര’ത്തിന്റെ മഹത്വം പുനസ്ഥാപിക്കാൻ ഇപ്പോൾ നല്ല അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നെഹ്‌റുവിനേയും ഇന്ദിരയേയുംകുറിച്ചുള്ള ചരിത്രപരാമർശമാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. അതിനാണ് സ്പീക്കർ താക്കീത് നൽകിയത്. അംഗം ചെയറിനെ നോക്കി സംസാരിക്കൂ, വിഷയത്തിൽനിന്ന് മാറാതെ സംസാരിക്കൂ, സമയം പാഴാക്കാതിരിക്കൂ തുടങ്ങിയ മുന്നറിയിപ്പുകളാണ് പ്രിയങ്കക്ക് സ്പീക്കർ നൽകിയത്.
സാംസ്‌കാരിക വകുപ്പുമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രിയങ്കയുടെ പ്രസംഗത്തിലെ വസ്തുതാപരമായ പിശകുകൾ ശ്രദ്ധയിൽ പെടുത്തി.
ആർജെഡിയിലെ ഔറഗോബാദ് (ബീഹാർ) അഭയ്‌കുമാർ സിൻഹ പ്രസംഗം തുടങ്ങിയപ്പോൾ വന്ദേ മാതരം എന്നതിനു പകരം വന്ദേ ഭാരത് എന്നു പറഞ്ഞത് സഭയിൽ കൂട്ടച്ചിരിക്ക് കാരണമായി.
















