പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ളയ്‌ക്ക് പിന്നില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നു.
ഗോവര്‍ദ്ധന്‍ ഒരു സാധാരണ സ്വര്‍ണ വ്യാപാരിയല്ല. ചിക്മംഗ്ലൂരുവിലെ സ്വര്‍ണ ഖനികളുമായി അയാള്‍ക്ക് ബന്ധമുണ്ട്. ഖനി ഉടമകളുമായി നേരിട്ട് വ്യാപാരം നടത്തുന്നയാളാണ്. 2020ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് വഴി സ്വന്തമാക്കിയ സ്വര്‍ണം ഇത്രയും നാള്‍ ഉരുപ്പടിയായി മാറ്റാതെ എന്തുകൊണ്ട് ഇയാള്‍ സൂക്ഷിച്ചുവെച്ചു എന്നതും സംശയത്തിന് ഇടനല്‍കുന്നു. ആധ്യാത്മിക മൂല്യമാണ് കാരണമെങ്കില്‍ അത് പൂജാമുറിയില്‍ പവിത്രമായി സൂക്ഷിക്കേണ്ടതാണ്. ഇതൊന്നുമല്ലാതെ നേരിട്ട് ജുവലറിയില്‍ നിന്നും സ്വര്‍ണം കൈമാറിയപ്പോഴേ എസ്‌ഐടി ഇയാളെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു.
ഹൈദരാബാദ് സ്വദേശിയെന്ന് കരുതുന്ന നാഗേഷിനെ എസ്‌ഐടി ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ല. ഇദ്ദേഹത്തിന് ലോഹസാധനങ്ങള്‍ നിര്‍മിക്കുന്ന വര്‍ക്‌ഷോപ്പ് ഹൈദരാബാദില്‍ ഉണ്ട്. ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്നും ആദ്യം ബെംഗളൂരുവിലേക്കും തുടര്‍ന്ന് ഹൈദരാബാദിലേക്കും കൊണ്ടു പോയതായാണ് സൂചന. അത് കല്‍പേഷിന്റെ വര്‍ക്‌ഷോപ്പിലേക്കാണെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇവിടെ വെച്ച് ദ്വാരപാലക ശില്‍പ പാളികളുടെ മോള്‍ഡ് തയാറാക്കി പുതിയ പാളികള്‍ നിര്‍മിച്ച ശേഷം യഥാര്‍ത്ഥ പാളികള്‍ സ്വര്‍ണം സഹിതം കടല്‍കടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഹൈദരാബാദില്‍ നിന്നും പാളികള്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ പക്കല്‍ ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നും സ്വര്‍ണം വേര്‍തിരിക്കുന്ന സാങ്കേതിക വിദ്യ സ്മാര്‍ട് ക്രിയേഷന്‍സിന് ഇല്ലെന്നുമുള്ള സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യവെളിപ്പെടുത്തല്‍ പിന്നീട് മാറ്റിയതും സംശയം ബലപ്പെടുത്തുന്നു.















