കൊൽക്കത്ത : ബാബറി മസ്ജിദ് തകർക്കൽ വാർഷികമായ ഡിസംബർ 6 “സൻഹതി ദിബാസ്” ആയി ആചരിച്ച് തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷയും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിലായിരുന്നു കപട രാഷ്‌ട്രീയ നാടകങ്ങൾ അരങ്ങേറിയത്. വർഗീയതയെ പ്രകോപിപ്പിച്ച് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുന്നത് തുടരുമെന്ന് മുഖ്യമന്ത്രിയും പാർട്ടി മേധാവിയുമായ മമത ബാനർജി പ്രതിജ്ഞയെടുത്തു.
“ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ജൈനന്മാർ, ബുദ്ധമതക്കാർ – ബംഗാളിൽ, നമുക്കെല്ലാവർക്കും തോളോട് തോൾ ചേർന്ന് നടക്കാൻ അറിയാം. ഞങ്ങൾ സന്തോഷം പങ്കിടുന്നു. കാരണം മതം ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ ഉത്സവങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. വർഗീയതയുടെ തീ ആളിക്കത്തി രാജ്യത്തെ നശിപ്പിക്കുന്ന കളി കളിക്കുന്നവർക്കെതിരായ ഞങ്ങളുടെ പോരാട്ടം തുടരും. എല്ലാവരും സമാധാനവും ഐക്യവും നിലനിർത്തട്ടെ,” – മമത പറഞ്ഞു. കൂടാതെ എല്ലാവരും സമാധാനവും ഐക്യവും നിലനിർത്തട്ടെയെന്നും മമത ബാനർജി എഴുതി.
ഇതിനു പുറമെ മായോ റോഡിൽ തൃണമൂൽ പാർട്ടി ഒരു റാലി സംഘടിപ്പിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീറിനെയും ബിജെപിയെയും മമത നിശിതമായി വിമർശിച്ചു. അതിർത്തി വിഷയങ്ങളിൽ അവർ കാപട്യം കാണിക്കുന്നുവെന്നായിരുന്നു മമതയുടെ ആരോപണം. റാലിയിൽ പാർട്ടി നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യയും ശശി പഞ്ചയും പിന്തുണക്കാരും പങ്കെടുത്തു.
ആരുടെയും മതം നോക്കാതെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി പ്രവർത്തകരിൽ സാഹോദര്യബോധം വളർത്തിയിട്ടുണ്ടെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ഞങ്ങൾ ഈ ദിവസം – സൻഹതി ദിവസ് ആഘോഷിക്കാൻ ഒത്തുകൂടിയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഡിസംബർ 6 ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ ദിനത്തെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ച മേയർ ഇത് ഒരു പള്ളി പൊളിച്ചുമാറ്റൽ മാത്രമല്ല, ‘ഇത് എന്റെ ഇന്ത്യ’ എന്ന ജനങ്ങളുടെ വിശ്വാസത്തിന് ബിജെപി ഒരു പ്രഹരമേൽപ്പിച്ചുവെന്നും വിമർശിച്ചു.
അതേ സമയം മമതയും കൂട്ടരും ഹുമയൂൺ കബീറിനെ മുന്നിൽ നിർത്തിക്കൊണ്ട് മുസ്ലീം വികാരങ്ങൾ ഉണർത്തുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. മമത തീ കൊണ്ടാണ് കളിക്കുന്നതെന്നും മുസ്ലീം വോട്ട് ബാങ്കിനായിട്ടുള്ള നാടകമാണിതെന്നും ബിജെപി വിമർശിച്ചു.















