ലക്നൗ ; അനധികൃത കുടിയേറ്റക്കാരെയും റോഹിംഗ്യകളെയും പാർപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ തടങ്കൽ കേന്ദ്രം ഒരുങ്ങുന്നു . അതിന്റെ ആദ്യ മാതൃക പുറത്തിറങ്ങി. തടങ്കൽ കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനം, ശേഷി, സാങ്കേതിക സവിശേഷതകൾ എന്നിവ പ്രകടമാക്കുന്നതാണ് ഈ മാതൃക.
15,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത് . പടിഞ്ഞാറൻ ഉത്തർപ്രദേശ് പൊലീസ് കമ്മീഷണർ മാതൃക സർക്കാരിന് കൈമാറിയിട്ടുണ്ട്. അവലോകനം ചെയ്യാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സുരക്ഷയ്‌ക്ക് മുൻഗണന നൽകിയാണ് തടങ്കൽ കേന്ദ്രം ഒരുക്കുന്നത് . ഒരാൾക്ക് പോലും രക്ഷപെടാൻ കഴിയാത്ത വിധം ത്രിതല സുരക്ഷാ സംവിധാനം, ബയോമെട്രിക് സംവിധാനം, സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിക്കും .
മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവയിലൂടെ മാത്രമേ തടങ്കൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ഇത് കൺട്രോൾ റൂമിൽ നിന്ന് പുറപ്പെടുവിക്കുന്ന ഗ്രീൻ സിഗ്നൽ വഴി സ്ഥിരീകരിക്കും. സുരക്ഷാ ആവശ്യങ്ങൾക്കായി, ഡിവിഷണൽ കമ്മീഷണർ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്
കൂടാതെ തടങ്കൽ കേന്ദ്രത്തിൽ 50 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥിരമായി വിന്യസിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പുരുഷന്മാരെയും സ്ത്രീകളെയും ഒരേ പരിസരത്ത് തന്നെ പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും .എന്നാൽ അവരുടെ സുരക്ഷയും സൗകര്യങ്ങളും വെവ്വേറെ ഉറപ്പാക്കും. ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഡെമോ മോഡൽ അംഗീകരിച്ച ശേഷം, സംസ്ഥാനത്തുടനീളമുള്ള 17 മുനിസിപ്പൽ സ്ഥാപനങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ, ഒരു മുനിസിപ്പൽ സ്ഥാപനത്തിൽ ഒന്നിലധികം കേന്ദ്രങ്ങൾ സ്ഥാപിക്കാവുന്നതാണ്.
















