ന്യൂദൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനുപിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും പ്രധാന ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 30 പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
ഇന്നും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രതിവാര വിശ്രമ നിയമം പിൻവലിച്ചിട്ടും നിരവധി ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, യാത്രക്കാരോട് പലതവണ ക്ഷമാപണം നടത്തി, അവർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകുകയും സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ യാത്രക്കാരുടെ ദുരവസ്ഥ തുടരുന്നതിനാൽ വ്യോമയാന വ്യവസായ നിയന്ത്രണ സ്ഥാപനമായ ഡിജിസിഎ ഇടപെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാൻ നിർബന്ധിതരായി.
സർക്കാർ തീർച്ചയായും നടപടിയെടുക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു, സർക്കാരിന്റെ മുൻഗണന സാധാരണ നില പുനഃസ്ഥാപിക്കുകയും യാത്രക്കാർക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുക എന്നതാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ആയിരക്കണക്കിന് യാത്രക്കാർ വലയുകയാണ്.
















