തൊഴിലിനേയും അതിന്റെ സ്വഭാവത്തെയും ആശ്രയിച്ചുണ്ടായതാണ് പൗരാണിക ഭാരതത്തിലെ വര്‍ണ വ്യവസ്ഥ. ആ വ്യവസ്ഥ അതുണ്ടായ കാലത്ത് സമുദായത്തിന് ആവശ്യവും അനുകൂലവുമായിരുന്നു. ഈ തൊഴില്‍ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണ് മനുസ്മൃതി. അത് അക്കാല നിയമ സംഹിതയായിരുന്നു. ആ നിയമങ്ങള്‍ അന്ന് എല്ലാ വിഭാഗങ്ങള്‍ക്കും ഒന്നുപോലെ സഹായകമായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഇത് തെറ്റായി വ്യാഖാനിക്കപ്പെടുകയും തല്പരകക്ഷികള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമവുമുണ്ടായി. തന്മൂലം ജാതി വ്യവസ്ഥ യാതൊരയവുമില്ലാതെ അരക്കിട്ടുറപ്പിക്കപ്പെട്ടു.
ഇത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന മുള്ളുവേലിയായിത്തീര്‍ന്നു. ഒടുവില്‍ വിദ്യാഭ്യാസം വരേണ്യരുടെ കുത്തകയായി. അതോടെ അനഭ്യസ്തവിദ്യര്‍ക്ക് സാമുദായിക, രാഷ്‌ട്രീയ ബോധം കുറഞ്ഞു. വിദ്യാഭ്യാസം വിഭാഗീയമായത് ഭാരതത്തിന്റെ അധപ്പതനത്തിനു കാരണമായി. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സമൂഹ പുരോഗതിക്കനുസരിച്ച് കാലിക മാറ്റങ്ങള്‍ അനിവാര്യമാണ്.
ലോകത്തിന്റെ സ്ഥിതി അടിമുടി മാറിക്കഴിഞ്ഞു. നാം ശിലായുഗത്തില്‍നിന്ന് ശാസ്ത്രയുഗത്തില്‍ എത്തി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ രാജ്യമാണ് നാം ഇപ്പോള്‍. ഇപ്പോള്‍ ശിലായുഗ സംഹിതകള്‍ക്കു സ്ഥാനമില്ല. നദികള്‍ ഗതി മാറി. വനങ്ങള്‍ കൃഷിയിടങ്ങളായി. ഭൂമിയുടെ മുഖച്ഛായ മാറി. ജീവിതരീതിയും കാഴ്ചപ്പാടും മാറി. ഇന്നു പഴയ മാമൂലുകള്‍ അതേപടി പുലര്‍ത്തുന്നത് അപകടകരമാണ്. ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടുത്തങ്ങളെ മറന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിതം സാദ്ധ്യമല്ല. അതിനാല്‍ ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും കാലാനുസൃതമായി പരിഷ്‌കരിക്കണം. ഒപ്പം മാനുഷിക, ആത്മീയ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം.
ഋഗ്വേദ കാലത്തു പരസ്പരാശ്രിതത്വം വിവരിക്കാന്‍ ശിരസ്സ്, കൈയ്, കാല്, അര എന്നീ നാല് ശരീരഭാഗങ്ങളേ നാല് വര്‍ണ്ണത്തോട് ഉപമിച്ചു സമുദായത്തിന്റെ ഐക്യ ഭാവനയെ വ്യക്തമാക്കി. മനുഷ്യരാശിയുടെ സര്‍വ്വതോമുഖമായ വികാസം വ്യക്തികളെ ആശ്രയിച്ചാണ്. ആളുകളെ ഒരേ സമുദായാംഗങ്ങളായി അംഗീകരിക്കണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. മസ്തിഷ്‌ക്കത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തന വ്യത്യാസമനുസരിച്ച് ഭിന്ന സാമൂഹ്യ ശ്രേണികള്‍ പില്‍ക്കാലത്ത് ഉണ്ടായി. ബുദ്ധി വൈശിഷ്ട്യമുള്ളവര്‍ ബ്രാഹ്‌മണരും, വീര്യവാന്മാര്‍ ക്ഷത്രിയരും വ്യാപാരതാത്പര്യം ഉള്ളവര്‍ വൈശ്യരും ആയപ്പോള്‍ അദ്ധ്വാനശീലര്‍ ശൂദ്രന്മാരായി. ഈ വിഭജനം കാലാന്തരത്തില്‍ പാരമ്പരാഗതമായി. ഓരോ വിഭാഗങ്ങളും അവരവരുടെ സ്വധര്‍മത്തില്‍ പുലര്‍ന്നു.
ഇങ്ങനെയുള്ള വിഭജനങ്ങള്‍ ലോക വ്യാപകവും ഇന്നും മറ്റൊരു രൂപത്തില്‍ നിലനില്‍ക്കുന്നതുമാണ്. ആത്മീയ കാര്യങ്ങളില്‍ മുഴുകിയവര്‍, രാജ്യരക്ഷക്ക്സന്നദ്ധമായ സൈന്യം, വ്യവസായികള്‍, അദ്ധ്വാനിക്കുന്ന തൊഴിലാളി വിഭാഗം എന്നിവ ഇന്നുമുണ്ട്. പ്രാചീന കാലത്ത് പാരമ്പര്യമായി ഇത് അനുവര്‍ത്തിച്ചു പോന്നപ്പോള്‍ ഇന്ന് ആര്‍ക്കും ഏതു തൊഴിലും ചെയ്യാമെന്ന രീതിയില്‍ ഗുണപരമായ പരിവര്‍ത്തനം സംജാതമായി. സമുദായത്തിന്റെ സാംസ്‌കാരികോന്നമനം അനുസരിച്ചു തൊഴില്‍ വ്യവസ്ഥക്കും ജീവിതനിലവാരത്തിനും മാറ്റം സംഭവിച്ചു. പണ്ടും ഇന്നും നാല് വിഭാഗങ്ങളുടെയും ലക്ഷ്യം സമുദായിക ഉന്നമനം തന്നെ.
സാമുദായക്ഷേമം വ്യക്തിക്ഷേമത്തെക്കാള്‍ അഭികാമ്യവും മഹത്തരവുമാണ്. പൂര്‍വികര്‍ സമുദായോന്നമനത്തിന് പ്രാധാന്യം കല്പിച്ച് സ്വാര്‍ത്ഥത ദമനം ചെയ്തു. അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമത്തെ മറ്റു വര്‍ണങ്ങള്‍ ഒരിക്കലും അവഗണിച്ചില്ല. നാലു വര്‍ണങ്ങളുടേയും ഏകോപനത്തിലൂടെ ജീവിതഗതി സൈ്വര്യമായി പുരോഗമിക്കുമെന്ന് പൂര്‍വീകര്‍ വിശ്വസിച്ചിരുന്നു. ഓരോ വര്‍ണവും തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം നിറവേറ്റിയാല്‍ സമുദായം നന്നാകുമെന്ന് അവര്‍ തെളിയിച്ചു.
ആഭ്യന്തര കലാപങ്ങളില്‍ നിന്നും പുറമേ നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും സമുദായത്തെ രക്ഷിക്കുന്ന ജോലിചെയ്തിരുന്ന ക്ഷത്രിയരുടെ കൈകളില്‍ രാജ്യത്തിന്റെ സൈനികശക്തിയും രാജനീതിയും ഭദ്രമായിരുന്നു. അവര്‍ക്ക് അതിനനുയോജ്യമായ വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചിരുന്നു. രാജ്യഭരണം അവര്‍ക്കു കേവലം വിനോദമായിരുന്നില്ല. വ്യവസായികള്‍ ഭരണകര്‍ത്താക്കളായാല്‍ നീതിനിഷ്ഠവും നിസ്വാര്‍ത്ഥവവുമായ സേവനം എങ്ങനെ സാദ്ധ്യമാകും?
മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ശിക്ഷണം കര്‍്തവ്യാനുഷ്ടാനത്തിന് ഉതകുന്നതായിരുന്നു. ഭരണകര്‍ത്താക്കളുടെ ഹിതാനുസരണം നിയമഭേദഗതി ചെയ്യാനോ ധര്‍മം നിഷേധിക്കുവാനോ പ്റ്റുമായിരുന്നില്ല. നിസ്വാര്‍ത്ഥ സേവനം ലക്ഷ്യമാക്കി സമുദായക്ഷേമം സ്വധര്‍മ്മമായി കരുതുന്നവര്‍ക്കേ നിയമം ഭേദഗതി ചെയ്യാന്‍ പൗരാണിക കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളു. ധാര്‍മികകാര്യങ്ങളില്‍ അവരുടെ വാക്ക് അന്തിമവുമായിരുന്നു.
വര്‍ണ വ്യവസ്ഥയില്‍ തൊഴിലാളിക്കു സാമ്പത്തിക നേട്ടവുമുണ്ട്. എല്ലാ പ്രവൃത്തികളും ഏല്ലാവര്‍ക്കും ചെയ്യാനാവില്ല. എന്നാല്‍ ഓരോത്തരും പാരമ്പര്യ തൊഴിലുകളില്‍ വിദഗ്ധരാവും. അങ്ങനെ അവര്‍ക്ക് വരുമാനം ഉറപ്പാക്കപ്പെട്ടിരുന്നു. ഓരോരുത്തരുടെയും തൊഴില്‍ എന്താണെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍ ജോലിതേടി നടക്കേണ്ടായിരുന്നു. ഓരോ തൊഴിലിനും ധാര്‍മിക സങ്കല്‍പം നല്‍കപ്പെട്ടിരുന്നതിനാല്‍ കിടമത്സരമോ സ്വാര്‍ത്ഥതയോ വ്യക്തിപ്രഭാവമോ അപ്രസക്തമാകുന്നു. ഓരോത്തരും അവരവരുടെ കര്‍മങ്ങളില്‍ ഈശ്വരേച്ഛ നിറവേറ്റുകയും അതുവഴി സമുദായ സേവനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. വന്‍കിട വ്യവസായങ്ങളുടെ ഈ യുഗത്തില്‍ ഉപജീവനത്തിന് വിദൂര ദേശങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സംതൃപ്തിയോ മനഃസുഖമോ ലഭിക്കില്ല. എന്നാല്‍ പാരമ്പര്യ തൊഴിലില്‍ അഭിമാനവും സന്തോഷവും ഉണ്ടായിരുന്നു. സ്വന്തം നാട്ടില്‍ തൊഴില്‍ സാധ്യത ഉള്ളതിനാല്‍ പുറം നാടുകളില്‍ പോയി ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. സ്‌നേഹം, സമാധാനം, സാമൂഹ്യബന്ധം എന്നിവ വര്‍ണവ്യവസ്ഥയില്‍ സംതൃപ്തിയേകുവാന്‍ പര്യാപ്തമായിരുന്നു. ഓരോത്തരും അവരവര്‍ക്കു വിഹിതമായ കര്‍മം അനുഷ്ഠിക്കുകയാണ് വേണ്ടത്. പരധര്‍മ്മാനുഷ്ടാനത്തേക്കാള്‍ ശ്രേഷ്ഠവും അനായാസവും സ്വന്തം ധര്‍മമനുഷ്ഠിക്കുന്നതാണ്. നാനാത്വത്തിലെ ഏകത്വമാണ് ഭാരതീയ വ്യവസ്ഥ. വ്യക്തികളില്‍ സ്വാഭാവിക വൈവിധ്യമുണ്ട്. ഇതിനു വിപരീതമായി ഏല്ലാവര്‍ക്കും ഒരേ ധര്‍മം വിധിക്കുന്നതു് പ്രകൃതി വിരുദ്ധവും ക്‌ളിഷ്ടവുമാകും. ധര്‍മശാസ്ത്രങ്ങള്‍ ഈ വസ്തുത അംഗീകരിച്ചാണ് പ്രകൃതിക്കനുകൂലമായ ധര്‍മങ്ങള്‍ വിധിച്ചത്. ‘ഭൂമിയൊരമ്മ അവള്‍ക്കു പിറന്ന കിടാങ്ങള്‍ നാമെല്ലാം, ബന്ധുരമോരോ കര്‍മങ്ങളില്‍
നാം പന്തിരുകുലമായി ‘ എന്നു കവി പാടിയതും സത്യമാണ്.
















