ന്യൂദൽഹി : പുടിന് നൽകുന്ന അത്താഴ വിരുന്നിൽ ശശി തരൂരിനെ ക്ഷണിച്ച
വിഷയത്തിൽ കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെയും ഇന്ന് രാത്രി പ്രസിഡന്റ് പുടിന്റെ ബഹുമാനാർത്ഥം നടക്കുന്ന ഔദ്യോഗിക അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ട്വീറ്റ് ചെയ്തു. രണ്ട് നേതാക്കളെയും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനത്തിന് കോൺഗ്രസ് എംപി ശശി തരൂരിനെ പാർട്ടി മാധ്യമ മേധാവി പവൻ ഖേര പരിഹസിച്ചു.
” ഒരു ക്ഷണം അയച്ചതും അത് സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണ്. എല്ലാവരുടെയും മനസ്സാക്ഷിക്ക് ഒരു ശബ്ദമുണ്ട്. എന്റെ നേതാക്കൾക്ക് ക്ഷണം ലഭിക്കാത്തപ്പോൾ എങ്ങനെയാണ് ഇത് സംഭവിച്ചത്, എന്തുകൊണ്ടാണ് ഈ തന്ത്രം നടക്കുന്നത്, ആരാണ് ഈ തന്ത്രം നടത്തുന്നത്, അവരുടെ തന്ത്രങ്ങളിൽ ഭാഗമാകരുത് എന്ന് നമ്മൾ മനസ്സിലാക്കണം,” – ഖേര പറഞ്ഞു.
കൂടാതെ ക്ഷണം സ്വീകരിക്കുന്നവർ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശക പ്രതിനിധികളുമായി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിക്കുന്ന പാരമ്പര്യം മോദി സര്‍ക്കാര്‍ ലംഘിച്ചുവെന്ന് രാഹുല്‍ ഗാന്ധി ഒരു ദിവസം മുമ്പ് ആരോപിച്ചിരുന്നു. എന്നാൽ രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് തള്ളിക്കളഞ്ഞു.സർക്കാരിന് പുറത്തുള്ള ആരെയെങ്കിലും കാണണമോ എന്ന് തീരുമാനിക്കുന്നത് വിദേശകാര്യ മന്ത്രാലയമല്ല, സന്ദർശക പ്രതിനിധി സംഘമാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
2024 ജൂൺ 9 ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധി കുറഞ്ഞത് നാല് വിദേശ രാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഉൾപ്പെടുന്നു.
ഇന്ന് രാത്രി രാഷ്‌ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഒരുക്കുന്ന അത്താഴവിരുന്നിലേക്ക് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയെയും ഒഴിവാക്കി കോൺഗ്രസ് എംപി ശശി തരൂരിനെ ക്ഷണിച്ചത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
അതേ സമയം കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വത്തേക്കാൾ കേന്ദ്രസർക്കാർ ശശി തരൂരിന് മുൻഗണന നൽകുന്നത് ഇതാദ്യമല്ല. മുമ്പ് ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട സർവകക്ഷി സംഘത്തിൽ തരൂരിനെ തിരഞ്ഞെടുത്തിരുന്നു.
















