ന്യൂദൽഹി : പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത്. നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) കുറുകെ ഏകദേശം 69 തീവ്രവാദ ലോഞ്ച്പാഡുകൾ സജീവമാണെന്നും അവിടെ 100-ലധികം ഭീകരർ നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നുണ്ടെന്നും ബിഎസ്എഫിന്റെ കശ്മീർ ഫ്രോണ്ടിയർ ഐജി അശോക് യാദവ് പറഞ്ഞു.
സമീപ മാസങ്ങളിൽ ഈ പ്രവർത്തനം കൂടുതൽ ശക്തമായിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനായി തീവ്രവാദികൾ ഇപ്പോൾ പുതിയ വഴികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ സജ്ജമാണ്. സൈന്യത്തിന്റെ
നുഴഞ്ഞുകയറ്റ വിരുദ്ധ സ്ക്വാഡ് കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചത് എന്തുകൊണ്ട് ?
ശൈത്യകാലം അടുക്കുമ്പോൾ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നു. കാരണം മഞ്ഞ് അടിഞ്ഞുകൂടിയതിനുശേഷം വഴികൾ തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. മറുവശത്ത് നിന്ന് നിരന്തരമായ നീക്കം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിനാൽ ഡ്രോൺ നിരീക്ഷണവും ശക്തമായിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പർവതങ്ങൾ മഞ്ഞുമൂടുന്നതിനുമുമ്പ് കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഐജി പറഞ്ഞു. ഈ വർഷം ഇതുവരെ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളിലായി എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇപ്പോൾ ഇന്ത്യൻ സുരക്ഷാ സംവിധാനം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. എന്നിരുന്നാലും പ്രദേശം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അശോക് യാദവ് മുന്നറിയിപ്പ് നൽകി. അതിശൈത്യം, പരുക്കൻ പർവതങ്ങൾ, മോശം കാലാവസ്ഥ, ബിഎടി ആക്രമണ ഭീഷണി, സ്‌നൈപ്പിംഗ്, വെടിനിർത്തൽ ലംഘനങ്ങൾ, ചാവേർ ആക്രമണങ്ങൾ എന്നിവയെല്ലാം വെല്ലുവിളി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ ഭീഷണി
പാകിസ്ഥാൻ സൈനികരും ഭീകരരും അടങ്ങുന്ന പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം ആണ് രാത്രികാല നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തുന്നത്. ശൈത്യകാലത്ത് അപകടകരമായ വഴികളാണ് അവർ ഉപയോഗിക്കുന്നത്. കാരണം അത്തരം വഴികളിൽ പട്രോളിംഗ് പൊതുവെ കുറവാണ്. എന്നിരുന്നാലും ഈ ഭീഷണി നേരിടാൻ ബിഎസ്എഫ് അതിന്റെ കഴിവുകൾ വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മെച്ചപ്പെട്ട സെൻസറുകൾ, ഡ്രോണുകൾ, മൾട്ടി-ലെയർ നിരീക്ഷണം, പ്രത്യേക പരിശീലനം എന്നിവയിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
















