ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് ആറ് ആഴ്ച സമയം നീട്ടി നല്‍കിയതിനൊപ്പം നിര്‍ണായകമായ മറ്റൊരു ഉത്തരവും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചില്‍ നിന്ന് ഉണ്ടായിരിക്കുന്നു. കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കേണ്ടത്. സ്വര്‍ണ്ണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇ ഡി രേഖകള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിനെക്കൂടി കേട്ടശേഷമേ രേഖകള്‍ നല്‍കുന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ എന്നു കോടതി ഇഡിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക വിവര ശേഖരണം തുടങ്ങിയിരുന്നു. സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇ ഡിയും നടപടിയെടുത്തത്. ശബരിമലയില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട ദ്വാരപാലക ശില്പങ്ങളിലേയും കട്ടിളപ്പടികളിലേയും സ്വര്‍ണ്ണം അവയുടെ ‘ദൈവിക മൂല്യം’ അനുസരിച്ച് യഥാര്‍ത്ഥ വിലയേക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കാണ് വിറ്റിട്ടുള്ളതെന്നും, ഇവ രാജ്യത്തിന് പുറത്തേക്ക് കടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുള്ളതായും കരുതപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇ ഡിയും കേസന്വേഷണത്തില്‍ ഇടപെട്ടിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള ഇ ഡി അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ല. അതുകൊണ്ടാണ് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ ഇഡിക്ക് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തത്. അന്വേഷണം ഇഡിക്കു പോയാല്‍ ഈ കേസില്‍ തങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നയാളുകള്‍ കുടുങ്ങുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള പേടിയാണ് സര്‍ക്കാരിന്. കേസില്‍ ഇതുവരെ പിടിയിലായ എല്ലാവരും തന്നെ സിപിഎമ്മുകാരോ പാര്‍ട്ടിയുടെ അനുഭാവികളോ ആണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസുവും എ. പത്മകുമാറും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സിപിഎമ്മുകാരാണ്. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതാക്കളുടെ അടുപ്പക്കാരുമാണ്. ഇവരെ ശരിയായി ചോദ്യം ചെയ്താല്‍ മറ്റ് സിപിഎം നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുമെന്ന് പാര്‍ട്ടിക്കും പിണറായി സര്‍ക്കാരിനും അറിയാം. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് വാസുവും പത്മകുമാറും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റിന് വഴങ്ങാന്‍ സിപിഎം പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ജനരോഷം തണുപ്പിക്കാന്‍ ഇങ്ങനെയൊരു നടപടി ആവശ്യമാണെന്ന് പാര്‍ട്ടി ഇവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവാം. സ്വര്‍ണ്ണക്കൊള്ളയില്‍ തങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും പങ്കുള്ളതാണ് വാസുവിനെയും പത്മകുമാറിനെയും പോലുള്ളവരുടെ ധൈര്യം. ഇവരുടെ ഇപ്പോഴത്തെ അറസ്റ്റും ജയില്‍വാസവും എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തിരക്കഥയുടെ ഭാഗമാണ്. സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തും, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ വകുപ്പുമന്ത്രി വി.എന്‍. വാസവനുമൊക്കെ സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലിലാണ്.
കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ പോലീസ് സംഘത്തിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളികള്‍ ചില പോലീസുകാര്‍ നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പ്രതിക്കൂട്ടിലായ അഴിമതി കേസുകളില്‍ ഇങ്ങനെ സംഭവിച്ചിട്ടുള്ളതിന്റെ അനുഭവം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ആറാഴ്ച കൂടി അനുവദിച്ചു കിട്ടിയതില്‍ പ്രതികളും ആരോപണ വിധേയരും സന്തോഷത്തിലാണ്. കാരണം സര്‍ക്കാരിന്റെ ഒത്താശയോടെ സാഹചര്യങ്ങളെ അനുകൂലമാക്കാനുള്ള സാവകാശം ലഭിക്കും.
ഇവിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തേണ്ടതിന്റെ പ്രസക്തി. സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തിയും കേസിന്റെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം മാത്രമേ ഫലപ്രദമാവുകയുള്ളൂ. കോടതിയും ഇത് ആഗ്രഹിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. അതുകൊണ്ടാണ് എഫ്ഐആര്‍ രേഖകള്‍ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അയ്യപ്പഭക്തരും അഴിമതി വിരുദ്ധരായ ജനങ്ങളും ആഗ്രഹിക്കുന്നത് കേന്ദ്ര ഏജന്‍സി സത്യസന്ധവും വിപുലവുമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തണമെന്നാണ്.
















