എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണോ? കേരളത്തിലെ ചികിത്സാ സംവിധാനം നമ്പര്‍ വണ്‍! ആഭ്യന്തരവും പോലീസും മികച്ചത് ? ഭരണക്കാരുടെ അവകാശവാദമാണിത്. പത്തുവര്‍ഷം കൊണ്ട് കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നിട്ടോ? ആശുപത്രിയിലെത്തിയാല്‍ മരുന്നില്ല, ഡോക്ടര്‍മാരില്ല, സംവിധാനമില്ല. സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് വാദം. ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സര്‍. കപ്പല്‍ തകരില്ല. കപ്പിത്താന്‍ തളരില്ല. എന്നാല്‍ എല്ലാം തകര്‍ന്നോ എന്ന ചോദ്യമാണ് പരക്കെ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതി നാട്ടില്‍ പാട്ടാണ്. എന്നിട്ടെന്തായി? ‘ഹൂ കെയേഴ്‌സ്’ എന്നവിധം പ്രതികരിക്കുന്ന രാഹുല്‍ മാങ്കൂട്ടവും രാഹൂല്‍ ഈശ്വര്‍ അടക്കമുള്ളവരും വെല്ലുവിളിക്കുന്നു. ആണുങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമെന്നാണ് ഈശ്വറിന്റെ വാദം. കസ്റ്റഡിയില്‍ നിരാഹാരം കിടക്കുകയാണത്രെ! സാക്ഷാല്‍ രാഹുല്‍ എവിടെ? ദക്ഷിണേന്ത്യ മുഴുവന്‍ വലവിരിച്ചു എന്നാണ് പറയുന്നത്. എന്നിട്ടും പിടിക്കാനാകുന്നില്ല. പിന്നാലെ ഉണ്ടെന്ന് പറയുന്നു. കഴിവുകെട്ട പോലീസാണോ? ആഭ്യന്തര വകുപ്പ് കോലം കെട്ടോ?
മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും കൂടുതല്‍ കുത്തഴിഞ്ഞു കിടക്കുന്നത്. ചങ്ങല പൊട്ടിച്ച പോലീസ് സാധാരണക്കാരായ ജനങ്ങളുടെ മേല്‍ തേര്‍വാഴ്ച നടത്തുന്നു. നിരവധി സാധു മനുഷ്യരാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പോലീസ് മര്‍ദ്ദനംമൂലം ആത്മഹത്യ ചെയ്തവരും നിരവധി. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നു. പ്രതിഷേധിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും സാധാരണ ജനങ്ങളുടെയും മേല്‍ പോലീസ് നരനായാട്ട് നടത്തുന്നു. ഒന്നുകില്‍ നിഷ്‌ക്രിയത്വം, അല്ലെങ്കില്‍ അതിക്രമം. പോലീസ് മാന്യമായി പെരുമാറണമെന്നും അതിര് ലംഘിക്കരുതെന്നും മുഖ്യമന്ത്രി ഇടയ്‌ക്കിടെ ഉപദേശിക്കും. ആരും ചെവിക്കൊള്ളുന്നില്ല. കസ്റ്റഡിയിലെടുക്കുന്നയാള്‍ ജീവനോടെ തിരിച്ചുവന്നാല്‍ ഭാഗ്യം. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോലും പേടിച്ച് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥ. പോലീസിനെ പൂര്‍ണ്ണമായും രാഷ്‌ട്രീയവത്കരിക്കുകയും മര്‍ദന ഉപകരണമാക്കി മാറ്റുകയും ചെയ്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. ഭരണത്തിന്റെ ഫാസിസ്റ്റ് സ്വഭാവം പോലീസിലേക്കും പകര്‍ന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. സാധാരണക്കാരെ പോലീസ് തല്ലിച്ചതയ്‌ക്കും. ലോക്കപ്പിലിട്ട് ചവിട്ടിക്കൊല്ലും. സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ ക്രൂരമായ കസ്റ്റഡി മരണം. ഇത് യാദൃച്ഛികമായി ഉണ്ടായ ഒറ്റപ്പെട്ട സംഭവമല്ല. പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വഹീനവും കനിവില്ലാത്തതുമായ ഭരണശൈലിയുടെ സ്വാഭാവിക ഫലമാണ് ഈ കസ്റ്റഡി മരണം. എതിരാളികളെ ഒതുക്കാന്‍ പോലീസിനെ കെട്ടഴിച്ചു വിട്ടതിന്റെ ഫലം. ചോദിക്കാനും പറയാനും ആരുമില്ല. വരാപ്പുഴയിലെ ദേവസ്വം പാടത്ത് ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വാസുദേവന്‍ എന്നയാളുടെ വീട് ആക്രമിക്കപ്പെടുകയും, വാസുദേവന്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതെ തുടര്‍ന്നാണ് ശ്രീജിത്തിനെയും, മറ്റു പ്രതികളെയും പോലീസ് പിടികൂടിയത്. എന്നാല്‍, വാസുദേവന്റെ വീടാക്രമിച്ച സംഘത്തില്‍, കൊല്ലപ്പെട്ട ശ്രീജിത്തുണ്ടായിരുന്നില്ലെന്നും ആളുമാറിയാണ് ശ്രീജിത്തിനെയും മറ്റ് പ്രതികളെയും പിടിച്ചതെന്നും പിന്നീട് തെളിഞ്ഞു. മഫ്തിയിലെത്തിയ ആലുവ എസ്.പി എ.വി.ജോര്‍ജ്ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പേരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ശ്രീജിത്തിനെ പിടികൂടിയത്. ഇത് നിയമവിരുദ്ധമാണ്. ഈ സംഘത്തിന് ആരെയും അറസ്റ്റുചെയ്യാന്‍ അധികാരമില്ല. ശ്രീജിത്തിന് അവിടെ വച്ചും പിന്നീട് സ്റ്റേഷനില്‍ വച്ചും ക്രൂര മര്‍ദ്ദനമേറ്റു. എറണാകുളത്തെയും പറവൂരിലെയും സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണ് പോലീസ് ഉശിരോടെ ഈ അതിക്രമം നടത്തിയത്. ആരെയൊക്കെ അറസ്റ്റുചെയ്യണമെന്ന ലിസ്റ്റ് സിപിഎം നേതൃത്വം നേരത്തെ തന്നെ കൊടുത്തിരുന്നു. അന്ന് ലീവിലായിരുന്ന എസ്.ഐ. ദീപക് രാത്രി സ്റ്റേഷനില്‍ എത്തി. ശ്രീജിത്തിനെ മര്‍ദ്ദിച്ചെന്നും പിന്നീട് തെളിഞ്ഞു.
വണ്ടൂരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത അബ്ദുള്‍ ലത്തീഫ് എന്നയാളെ സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലശേരി പോലീസ് സ്റ്റേഷനില്‍ തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശി കാളിമുത്തു മരിച്ചു. എറണാകുളത്ത് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഷഹീര്‍ എന്ന യുവാവ് ലോക്കപ്പില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് സന്ദീപ് എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കസ്റ്റഡിയില്‍ മരണടമഞ്ഞു. നെടുങ്കണ്ടത്ത് രാജകുമാറിനെ സ്റ്റേഷനില്‍ ചതച്ചരച്ചാണ് കൊന്നത്.
കേരളത്തിന് നാണക്കേടുണ്ടാക്കിയതാണ് വിദേശ വനിതയുടെ കൊലപാതകം. ചികിത്സയ്‌ക്കായി എത്തിയ ലാത്വിയ സ്വദേശിയെ കാണാതാവുകയായിരുന്നു. സഹോദരി ഇലിസ പരാതിപ്പെട്ടെങ്കിലും പോലീസ് പതിവ് പോലെ ഗൗനിച്ചില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, നടന്നില്ല. ഡിജിപിയെ രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കാണാന്‍ കഴിഞ്ഞെങ്കിലും മോശം അനുഭവമാണുണ്ടായത്. ഒടുവില്‍ കോവളത്തിനടുത്ത് വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതശരീരം കണ്ടുകിട്ടി. ബലാത്സംഗത്തിനുശേഷമുള്ള ക്രൂരമായ കൊലപാതകമെന്നാണ് തെളിഞ്ഞത്. ഒരു വിദേശവനിതയെ കാണാനില്ലെന്ന പരാതിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്? ആദ്യ ദിവസം തന്നെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാകുമായിരുന്നു. പോലീസ് അന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല വിദേശ വനിതയുടെ സഹോദരിയെ സഹായിച്ച സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ വേട്ടയാടാനും ശ്രമിച്ചു.
ആലപ്പുഴയില്‍ വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഒരു ബൈക്ക് യാത്രികനെ പിടികൂടാന്‍ ജീപ്പ് കുറുകെയിട്ട് കാണിച്ച സാഹസത്തിനിടയില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി ബൈക്കില്‍ മടങ്ങുകയായിരുന്ന ഒരു സാധുകുടുംബമാണ് പോലീസിന്റെ ഈ ക്രൂരതയില്‍പ്പെട്ടത്. വീട്ടുകാരി സുമി(35) കൊല്ലപ്പെട്ടു. വീട്ടുകാരന്‍ ഷേബു നട്ടെല്ല് തകര്‍ന്ന് ആശുപത്രിയിലായി. മറ്റൊരു ബൈ ക്കുയാത്രക്കാരന്‍ ബിച്ചു(35) കൊല്ലപ്പെട്ടു. കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന്‍ വിനോദിനെ പോലീസ് വലിച്ചു താഴെയിട്ടതിനെ തുടര്‍ന്ന് ഗുരു തരമായി പരിക്കേറ്റു. മലപ്പുറത്ത് താനൂരില്‍ സിഐ ഓഫീസില്‍ മൂന്നു യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നൃത്തം ചെയ്യിച്ചു. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ മൂവാറ്റുപുഴ പോലീസ് മോഷണക്കുറ്റം ചുമത്തി തല്ലിച്ചതച്ചത് വലിയ ജനകീയ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
കൊച്ചിയില്‍ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും പോലീസ് അതിക്രമത്തിന്റെ രുചി അറിയേണ്ടിവന്നു. കൊച്ചിയില്‍ത്തന്നെ വാഹന പരിശോധനയ്‌ക്കിടയില്‍ പിടികൂടിയ യുവാക്കളെ സൗത്ത് പോലീസ് വിവസ്ത്രരാക്കി ലോക്കപ്പിലിട്ടു. യുവാക്കളെ മോചിപ്പിക്കാന്‍ ഒരു എംഎല്‍എയ്‌ക്ക് സ്റ്റേഷനില്‍ സത്യഗ്രഹം ഇരിക്കേണ്ടിവന്നു. കോഴിക്കോട്ട് അര്‍ദ്ധരാത്രി ലേഡീസ് ഹോസ്റ്റലിന് സമീപം എസ്.ഐയെ സംശയാസ്പദമായ നിലയില്‍ കണ്ടത് ചോദിച്ചതിന് ദളിത് ബാലനെ പോലീസ് മര്‍ദ്ദിച്ചവശനാക്കി. അത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ അമ്മയെ രാത്രിയില്‍ സമരപ്പന്തല്‍ കയ്യേറി പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി. കഴക്കൂട്ടത്ത് ഡിവൈഎഫ്‌ഐ നേതാവിനെത്തന്നെ പോലീസ് ഹോക്കിസ്റ്റിക്കിനടിച്ചു പഞ്ചറാക്കി.
മുടിനീട്ടി വളര്‍ത്തിയതിനാണ് തൃശൂര്‍ വടക്കാഞ്ചേരിയിലെ വിനായകന്‍ എന്ന ദളിത് യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. വീട്ടിലെത്തിയ വിനായകന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. കോഴിക്കോട്ട് അത്തോളി പോലീസ് അനൂപ് എന്ന ഓട്ടോ ഡ്രൈവറെ പിടികൂടി നഗ്നനാക്കി മര്‍ദ്ദിച്ചു. അനൂപ് സ്റ്റേഷനില്‍ ബോധരഹിതനായി വീണു. കണ്ണൂര്‍ മട്ടന്നൂരില്‍ ഒരു കുടുംബത്തിലെ ഏക ആണ്‍തരിയായ മൂന്നു സഹോദരിമാരുടെ ആങ്ങളയായ ഷുഹൈബിനെ നരഭോജികളായ സിപിഎം ക്രിമിനലുകള്‍ വെട്ടിനുറുക്കിക്കൊന്നു. തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബോംബെറിഞ്ഞ് ഭീതിപരത്തിയെത്തിയ അക്രമികള്‍ ഇറച്ചിവെട്ടുന്നതുപോലെയാണ് ഷുഹൈബിനെ വെട്ടിനുറുക്കിയത്. ആരെ കൊന്നാലും സിപിഎം സംരക്ഷിക്കുമെന്ന അവസ്ഥ കേരളത്തെ കുരുതിക്കളമാക്കുകയാണ്. കൊലയാളികള്‍ സംസ്ഥാനം ഭരിക്കുന്ന അവസ്ഥയാണിന്ന്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെയും, ഷുഹൈബ് വധക്കേസിലെയും പ്രതികള്‍ക്ക് ജയിലില്‍ സുഖവാസവും, സുഖചികിത്സയും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി അവിടെ ഇരുന്നു ക്വട്ടേഷന്‍ പണി നടത്തി. നല്ലളത്ത് മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രികനെ ആക്രമിച്ച് മൂന്നു കിലോയോളം കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിന്റെ ആസൂത്രകന്‍ കൊടി സുനി ആയിരുന്നു എന്നതിന് തെളിവുകള്‍ പുറത്തു വന്നു. ഈ കവര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയ കാക്ക രജിത്തിനെ കൊടി സുനി 244 തവണയാണ് ജയിലിലിരുന്നു വിളിച്ചത്. കവര്‍ച്ചമുതല്‍ വാങ്ങിയ കച്ചവടക്കാരനെപ്പോലും കൊടിസുനി 200 തവണ വിളിച്ചു. കേരളത്തിലെ ജയിലുകളിലും ലോക്കപ്പുകളിലും സുരക്ഷിതത്വമില്ല. പ്രതികള്‍ സ്വന്തക്കാരാണെങ്കില്‍ പ്രതിയാകില്ല. നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ അധിക്ഷേപിച്ച് അക്രമിക്കാന്‍ ശ്രമിച്ചിട്ടും തിരുവനന്തപുരം മേയറും ഭര്‍ത്താവ് എംഎല്‍എയും കുറ്റപത്രത്തില്‍ പോലുമില്ല. മൊത്തം തേങ്ങാപ്പട്ടണമാക്കി. വോട്ടെടുപ്പുവരെ ശബരിമല സ്വര്‍ണക്കൊള്ള മൂടിവയ്‌ക്കാനാണോ പദ്ധതി. അയ്യപ്പനോട് കളിച്ചാള്‍ കളി പഠിപ്പിക്കുമെന്ന് ഓര്‍ത്താല്‍ നന്ന്.
















