ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ സ്ഥിതി ഇതാണ്. ഭാരത വിഭജനത്തും തുടർന്നുള്ള കാലത്തും പാകിസ്ഥാനിൽ പേരിലെങ്കിലും ഉണ്ടായിരുന്ന ന്യൂനപക്ഷ സംരക്ഷണം ദിവസവുമെന്നവണ്ണം ഇല്ലാതാകുന്നു.
പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിനായുള്ള പാർലമെന്ററി കമ്മിറ്റിക്ക് സമർപ്പിച്ച ഒരു പുതിയ റിപ്പോർട്ട്, ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധാന കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി വെളിപ്പെടുത്തി. രാജ്യത്തുടനീളമുള്ള 1,817 ഹിന്ദു ക്ഷേത്രങ്ങളിലും സിഖ് ഗുരുദ്വാരകളിലും 37 എണ്ണത്തിനേ പ്രവർത്തിക്കാനാകുന്നുള്ളു. ആശങ്കാജനകമാണ് ഈ സ്ഥിതിവിവരക്കണക്ക്. ഇത് ഹിന്ദു, സിഖ് ജനസംഖ്യ കുറയുന്നതും ഉള്ളവർക്ക് ആരാധനാ സ്വാതന്ത്ര്യവും സംവിധാനവും ഇല്ലാതാക്കുന്നതും ഇക്കാര്യത്തിൽ സർക്കാരിന്റെ ഉത്തരവാദിത്വ നിർവഹണത്തിലെ പിടിപ്പുകേടും വ്യക്തമാക്കുന്നു.
അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും അറ്റകുറ്റപ്പണികൾ അവഗണിച്ചതിന് കമ്മിറ്റി അംഗം ഡോ. രമേശ് കുമാർ വാങ്ക്വാനി ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിനെ ശക്തമായി അപലപിച്ചു. വിഭജനത്തെ തുടർന്ന് പാകിസ്ഥാനിൽ തുടർന്ന ഹിന്ദുഏ സിഖ് വിഭാഗങ്ങൾക്ക് അവരുടെ ആരാധാനലയങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമാണ് ഇവാക്വി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി). അതിന്റെ നേതൃത്വം ഇപ്പോൾ പാകിസ്ഥാനിലെ ഒരു മുസ്ലിമിനാണ്. ഈ സ്ഥാനം ഒരു അമുസ്ലിം ഉദ്യോഗസ്ഥന് കൈമാറണമെന്ന് രമേശ് വാങ്ക്വാനി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ അവകാശങ്ങളോടുള്ള കമ്മിറ്റിയുടെ പ്രതിബദ്ധത
ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാപരമായ ഉറപ്പുകൾ യഥാർത്ഥ ലോക സംരക്ഷണങ്ങളാക്കി മാറ്റുന്നതിന് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ‘കോക്കസ്’ കർശനമായി പ്രവർത്തിക്കുമെന്ന് ന്യൂനപക്ഷ വിഭാഗത്തിന്റെ കൺവീനർ സെനറ്റർ ദനേഷ് കുമാർ പ്രതിജ്ഞയെടുത്തു. അടിയന്തര നയ പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട കുമാർ, പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങൾ നീതിക്കും സമത്വത്തിനുമുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ അർഹരാണെന്ന് പ്രഖ്യാപിച്ചു.
സ്‌കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ന്യൂനപക്ഷ മതവിഭാഗത്തിനോടുള്ള വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യുക, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പുകൾ അവതരിപ്പിക്കുക, മുസ്ലിങ്ങളല്ലാത്ത വിദ്യാർത്ഥികൾക്കായി ഹിഫ്‌സ്ഇഖുറാൻ പദ്ധതിക്ക് സമാനമായ ഒരു ക്വാട്ട സംവിധാനം സ്ഥാപിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളും കോക്കസ് മുന്നോട്ടുവെക്കുന്നു.











