ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം നിലവിൽ സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള ഒരു മുൻ സൈനിക ഉദ്യോഗസ്ഥന്റെ വിവാദ പ്രസ്താവന ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണ്. ബംഗ്ലാദേശ് ആർമിയിലെ വിരമിച്ച ബ്രിഗേഡിയർ ജനറൽ അബ്ദുള്ളഹി അമൻ ആസ്മി അടുത്തിടെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തി. ഇന്ത്യയെ ഛിന്നഭിന്നമാക്കുന്നതുവരെ ബംഗ്ലാദേശിൽ സമാധാനം അസാധ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഒരു ഓൺലൈൻ ചർച്ചയ്‌ക്കിടെ ഉയർന്നുവന്ന ഈ പ്രസ്താവന വ്യാപകമായ മാധ്യമശ്രദ്ധ നേടി. തന്റെ പ്രസ്താവനകളിലൂടെ ആസ്മി മുമ്പ് വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഹിന്ദുക്കളെയും ബംഗാളി സ്വാതന്ത്ര്യ അനുകൂലികളെയും കൂട്ടക്കൊല ചെയ്തതിൽ ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുൻ ജമാഅത്തെ ഇസ്ലാമി മേധാവി ഗുലാം അസമിന്റെ മകനാണ് അസ്മി.
ബംഗ്ലാദേശിനുള്ളിലെ സ്ഥിരത ഇന്ത്യ തടയുന്നുവെന്നും അസ്മി ആരോപിച്ചു. ബംഗ്ലാദേശിൽ ഇന്ത്യ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അസ്വസ്ഥത വളർത്തുന്നുണ്ടെന്ന് അസ്മി അവകാശപ്പെട്ടു. 1975 നും 1996 നും ഇടയിൽ ചിറ്റഗോംഗ് ഹിൽ ട്രാക്റ്റ്സ് കലാപത്തിന് പ്രേരണ നൽകുന്നതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു.
അസ്മിയുടെ അഭിപ്രായത്തിൽ ശാന്തി ബഹിനി എന്ന സൈനിക വിഭാഗമായി പ്രവർത്തിച്ചിരുന്ന ചിറ്റഗോംഗ് പീപ്പിൾസ് കമ്മിറ്റി ഫോർ ഹിൽ സെറ്റിൽമെന്റ്സ് (പിസിജെഎസ്എസ്) രൂപീകരിച്ചത് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഭരണകാലത്താണ്. ഇന്ത്യ ഈ സംഘടനയ്‌ക്ക് അഭയം, ആയുധങ്ങൾ, പരിശീലനം എന്നിവ നൽകിയതായും ഇത് കുന്നുകളിൽ നീണ്ടുനിൽക്കുന്ന രക്തച്ചൊരിച്ചിലിന് കാരണമായതായും ആസ്മി ആരോപിക്കുന്നു.
ഈ ആരോപണങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, രാഷ്‌ട്രീയ നേട്ടത്തിനും ഇന്ത്യാ വിരുദ്ധ വികാരങ്ങൾ ഉണർത്തുന്നതിനുമായാണ് ആസ്മിയുടെ പ്രസ്താവനകൾ നടത്തുന്നതെന്ന് വിദഗ്‌ദ്ധർ വിശ്വസിക്കുന്നു.
അതേ സമയം ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണ സമയത്താണ് ആസ്മിയുടെ പരാമർശം. ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ പരിശ്രമിച്ചിരുന്നു. അവരുടെ ഭരണകാലത്ത് നിരവധി പ്രധാന പദ്ധതികൾ, വ്യാപാരം, സുരക്ഷാ സഹകരണ കരാറുകൾ ഒപ്പുവച്ചു. എന്നിരുന്നാലും അവരുടെ സർക്കാരിന്റെ പതനത്തിനുശേഷം സ്ഥിതി മാറി. നിലവിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്നത് മുഹമ്മദ് യൂനുസാണ്.
















