ന്യൂദല്‍ഹി: ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച് രാഷ്‌ട്രതലസ്ഥാനത്ത് അതീവ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻഎസ്‌ജി കമാൻഡോകളും ചേർന്നാണ് സുരക്ഷാ സംവിധാനങ്ങൾ നിയന്ത്രിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50ൽ അധികം റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. വ്ലാഡിമിർ പുടിൻ സന്ദർശനം നിശ്ചയിച്ച എല്ലാ ഇടങ്ങളിലും പരിശോധനകൾ പൂർത്തിയായി. പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്‌ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് രാഷ്‌ട്രപതി ഭവനിൽ വിരുന്നൊരുക്കും.
റഷ്യൻ പ്രസിഡൻ്റ് വിമാനമിറങ്ങുന്നതോടെ സജീവമാകുന്ന ഈ സുരക്ഷാ വലയത്തിൽ, ഇരു രാജ്യങ്ങളിലെയും ഉന്നത സുരക്ഷാ സേനകളാണ് ചുമതലകൾ പങ്കിടുന്നത്. റഷ്യയിൽ നിന്നുള്ള നാല് ഡസനിലധികം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ ഡൽഹിയിലെത്തി സുരക്ഷാ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. എൻ.എസ്.ജി.യും ഡൽഹി പോലീസും ചേർന്നാണ് സുരക്ഷാ തലങ്ങൾ കൈകാര്യം ചെയ്യുന്നത്. അതേസമയം, റഷ്യൻ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് ആണ് അകത്തെ പാളികളുടെ ചുമതല വഹിക്കുക. ഏറ്റവും ഉള്ളിലുള്ള സുരക്ഷാ വലയത്തിൽ, റഷ്യൻ പ്രസിഡൻ്റ് പ്രധാനമന്ത്രി മോദിയോടൊപ്പം ഉള്ളപ്പോൾ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഇന്ത്യയുടെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (SPG) കമാൻഡോകളും ചേരും.
പുടിന്റെ സുരക്ഷാ സംവിധാനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് അദ്ദേഹം ഉപയോഗിക്കുന്ന ആഡംബര കവചിത ലിമോസിൻ ആയ ഓറസ് സെനറ്റ് (Aurus Senat) ആണ്. ‘ചക്രങ്ങളുടെ കോട്ട’ (Fortress on Wheels) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഈ വാഹനം പുടിന്റെ ഇന്ത്യാ യാത്രയ്‌ക്കായി റഷ്യയിൽ നിന്ന് വിമാനമാർഗ്ഗം എത്തിച്ചതാണ്. 2018-ൽ അവതരിപ്പിച്ച സെനറ്റ്, റഷ്യൻ സർക്കാരിന്റെ ഉപയോഗത്തിനായി ആഭ്യന്തരമായി ആഡംബരവും കവചിതവുമായ വാഹനങ്ങൾ നിർമ്മിക്കുന്ന “കോർട്ടെഷ്” (Kortezh) പദ്ധതിയുടെ ഭാഗമാണ്. സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം, റഷ്യൻ സാങ്കേതികവിദ്യയുടെ അഭിമാനമായി സെനറ്റ് ഇന്ത്യൻ മണ്ണിൽ തലയുയർത്തി നിൽക്കും.
ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റിയും ഇന്ത്യയും ചൈനയുമടക്കമുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ചർച്ച ചെയ്യുമെന്ന് പുടിൻ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേൽ യു എസ് പിഴ ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദർശനം.
അതിനിടെ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള സുപ്രധാന സൈനിക കരാറിന് അംഗീകാരം നല്‍കി റഷ്യ. ഇന്ത്യയും റഷ്യയും ഫെബ്രുവരി 18-ന് ഒപ്പിട്ട, സൈനികവിന്യാസങ്ങള്‍ പരസ്പരം പങ്കിടുന്നതിനുള്ള കരാറിനാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്‌റ്റേറ്റ് ഡുമ അംഗീകാരം നല്‍കിയത്. ഫെബ്രുവരി 18-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിസ്ഹുസ്റ്റിന്‍ സ്റ്റേറ്റ് ഡുമയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിനുപിന്നാലെയാണ് ഡുമയില്‍ കരാറിന് അംഗീകാരം ലഭിച്ചത്.
















