ന്യൂദൽഹി : ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം പട്ടികജാതി (എസ്‌സി) ആനുകൂല്യങ്ങൾ തുടർന്നും നൽകാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി . ഇത്തരത്തിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് “ഭരണഘടനയോടുള്ള വഞ്ചന”യാണെന്നും കോടതി വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി സമുദായ ആനുകൂല്യങ്ങൾ നൽകുന്നത് ഉടൻ നിർത്താൻ കോടതി നിർദ്ദേശിച്ചു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടും പട്ടികജാതി (എസ്‌സി) ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും യോഗി സർക്കാർ വ്യക്തമാക്കി . സംവരണത്തിനായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം ഹിന്ദുവായി തുടരുന്നത് വഞ്ചനയാണെന്ന് കോടതി പ്രസ്താവിച്ചു. കാരണം ആ വ്യക്തിക്ക് അവരുടെ യഥാർത്ഥ ജാതി പദവി നഷ്ടപ്പെട്ടു, ഇനി മുതൽ എസ്‌സി/എസ്‌ടി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല.
മഹാരാജ്ഗഞ്ചിൽ ക്രിസ്തുമതത്തിലേക്ക് മതം മാറിയ ഒരാൾ തന്റെ സത്യവാങ്മൂലത്തിൽ തന്റെ മതം ഹിന്ദുവാണെന്ന് കാണിച്ചിരുന്നു. കൂടാതെ സംവരണത്തിന്റെ ആനുകൂല്യങ്ങൾ തുടർന്നും വേണമെന്നും ആവശ്യപ്പെട്ടു . ഇത്തരം കേസുകൾ തടയുന്നതിന് ഹൈക്കോടതി സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ഈ ഉത്തരവിനൊപ്പം, ഉത്തർപ്രദേശ് സർക്കാർ ചീഫ് സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഉത്തർപ്രദേശിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർ (ഡിഎം) എന്നിവരോട് നാല് മാസത്തിനുള്ളിൽ ഇത്തരം കേസുകൾ തടയുന്നതിന് നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു.
















