കൊച്ചി: ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്.
മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവ ചടങ്ങിനിടെ ബൗൺസർമാർ ഭക്തരെ നിയന്ത്രിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.
ബൗൺസർമാരെ ചുമതലപ്പെടുത്തുന്നതിൽനിന്നും കൊച്ചിൻ ദേവസ്വം ബോർഡിനെ വിലക്കണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്ക് നിയന്ത്രണവും പൊലീസിന്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്നിരിക്കെ സ്വകാര്യ ഏജൻസികളിൽനിന്നുള്ള ബൗൺസർമാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
തിരക്ക് നിയന്ത്രിക്കാൻ നിന്നവരുടെ ടി-ഷർട്ടിന് പിന്നിൽ ‘ബൗൺസർ’ എന്ന് എഴുതിയിരുന്നതായി നേരത്തെ കോടതി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബൗൺസർമാരുടെ ഇടപെടലിനെതിരെ ഭക്തരും രംഗത്ത് വന്നിരുന്നു.
ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കേണ്ടത് മതിയായ പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരോ പോലീസോ ആയിരിക്കണം. ബൗൺസർമാർക്ക് ഭക്തരെ നിയന്ത്രിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാരപരമായ അന്തരീക്ഷവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം കോടതി വീണ്ടും ഓർമിപ്പിച്ചു.
മതിയായ സുരക്ഷാ ജീവനക്കാരെയോ പോലീസിനെയോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബൗൺസർമാരെ നിയോഗിക്കേണ്ടി വന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ, മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്നും ബോർഡ് ഉറപ്പുനൽകി.
















