കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി നോട്ടീസയച്ചതോടെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഒരു അഴിമതി കൂടി ചര്‍ച്ചാവിഷയമാവുകയാണ്. വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതില്‍ വിദേശ നാണ്യ വിനിമയ ചട്ട ലംഘനമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈസ് ചെയര്‍മാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി കമ്പനി, കിഫ്ബി സിഇഒ: കെ.എം.എബ്രഹാം എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്.
2019 ലെ കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഉയര്‍ന്ന പലിശക്ക് വിദേശത്തുനിന്ന് പണമെടുത്ത് ആര്‍ബിഐ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി വാങ്ങിയതാണ് ചട്ടലംഘനം. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയും സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സേഞ്ച് വഴിയുമാണ് ബോണ്ടിറക്കി സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണം നടത്തിയത്. ഇത് ചട്ട വിരുദ്ധമാണെന്ന് കണ്ടത്തി ഇഡി കൊച്ചി യൂണിറ്റ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍ച്ചിട്ടുളളതാണ്. തുടര്‍നടപടിയുടെ ഭാഗമായാണ് ദല്‍ഹിയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി, അടക്കമുളളവര്‍ക്ക് നോട്ടീസ് അയച്ചത്.
ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കിഫ്ബി അവകാശപ്പെടുന്നത്. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും, മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും, ആര്‍ബിഐ നിര്‍ദേശം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും, ഏതു തരം പരിശോധനയ്‌ക്കും തയ്യാറെന്നും കിഫ്ബി പറയുന്നുണ്ട്. ഇതാണ് സത്യമെങ്കില്‍ എന്തിനാണ് തോമസ് ഐസക്കും മറ്റും ഇത്രയേറെ ബഹളം ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ ആസ്തി വികസനത്തിനാണ് ധനസമാഹരണം നടത്തിയതെന്നും, നിയമപരമായിത്തന്നെ നേരിടുമെന്നും പറയുന്ന ഐസക്ക്, നോട്ടീസ് പ്രകാരം ഹാജരാകില്ലെന്ന് പറയുന്നത് എന്തിനാണ്? നടപടിക്രമം അനുസരിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പില്‍ നേരിട്ടോ അല്ലാതെയോ ഹാജരായി വിശദീകരിച്ചാല്‍ മതിയല്ലോ. ഇഡി നടപടികള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണം വിലപ്പോവില്ല. തെരഞ്ഞെടുപ്പ് സമയത്താണ് നോട്ടീസുകള്‍ അയക്കുന്നതെന്ന് പ്രചരിപ്പിക്കുന്നതുകൊണ്ടും രക്ഷപ്പെടാനാവില്ല. തെരഞ്ഞെടുപ്പ് കാലത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്ന് ഒരു നിയമവും പറയുന്നില്ല. ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും.
നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടുന്നതുമില്ല. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്‌ക്ക് വായ്‌പയെടുക്കാം എന്നിരിക്കെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് മസാല ബോണ്ടിലൂടെ വന്‍ പലിശയ്‌ക്ക് പണം എടുത്തതില്‍ വലിയ ക്രമക്കേടുണ്ട്. ഈ പലിശയില്‍ നിന്നുതന്നെ ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. അതായത് കിഫ്ബിയുടെയും കേരള വികസനത്തിന്റെയും പേരില്‍ അഴിമതിക്കു വേണ്ടിയാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചെന്ന് മണിയടിച്ചത്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യമുയരും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത്. ഐസക്കിനാണെങ്കില്‍ മറ്റുചില പ്രശ്‌നങ്ങളുമുണ്ട്. ഇഡിക്കു മുന്നില്‍ എത്തിയാല്‍ വേറെയും ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെഎസ്എഫ്ഇ ആസ്ഥാനത്ത് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഐസക്ക് പ്രകോപിതനായത് ആരും മറന്നിട്ടുണ്ടാവില്ല. തന്റെ അഴിമതിക്കെതിരെ പാര്‍ട്ടിയിലെ എം.എ. ബേബിയെയും മറ്റും കൂട്ടുപിടിച്ച് എന്തെങ്കിലും ചെയ്താല്‍ തിരിച്ച് പണിതരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു ഈ റെയ്ഡ്.
അഴിമതി പിണറായി സര്‍ക്കാരിന്റെ ഓക്‌സിജനാണ്. അഴിമതി നടത്താന്‍ ഒരു വിധത്തിലും കഴിയാത്ത സാഹചര്യം വന്നാല്‍ ഈ സംവിധാനത്തില്‍ പിണറായി വിജയന് യാതൊരു താല്‍പ്പര്യവും ഉണ്ടാവില്ല. മുഖ്യമന്ത്രി സ്ഥാനം കളഞ്ഞിട്ട് പോകാന്‍ പോലും തയ്യാറായെന്നു വരും. അഴിമതിയേയും പിണറായിയെയും വേര്‍തിരിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. ഈ സത്യത്തിന് അടിവരയിടുന്നതാണ് കിഫ്ബി അഴിമതിയും. ഇതിന്റെ വസ്തുതകള്‍ പുറത്തു വരേണ്ടതുണ്ട്. എന്ത് കാരണത്തിന്റെ പേരിലായാലും ഈ തട്ടിപ്പുകാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.
















