ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ നാല് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തുമ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയമാകാന്‍ പോകുന്നത് റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57ആണ്. ഈ യുദ്ധവിമാനവും അടിമുടി അതിന്റെ സാങ്കേതികവിദ്യയും പുടിന്‍ കൈമാറുമെന്നറിയുന്നു. ഡിസംബര്‍ നാല് വ്യാഴാഴ്ചയാണ് പുടിന്‍ ഇന്ത്യയില്‍ പറന്നിറങ്ങുക. പുടിന്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് പറയുന്ന എസ് യു 57 എന്ന യുദ്ധവിമാനത്തിന്റെ സവിശേഷതകള്‍ എന്താണ്? ഇതേക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
എസ് യു 57 എന്നത് ഒരു സ്റ്റെല്‍ത് ജെറ്റ് ആണ്. എന്താണ് സ്റ്റെല്‍ത് ജെറ്റ്? റഡാറിന്റെ കണ്ണുവെട്ടിച്ച് ആകാശത്ത് മറഞ്ഞിരിക്കാന്‍ സ്റ്റെല്‍ത് ജെറ്റുകള്‍ക്ക് സാധിക്കും. റഡാര്‍, ഇന്‍ഫ്രാറെഡ്, റേഡിയോ ഫ്രിക്വന്‍സി എന്നിവയെ മറികടക്കാനുള്ള ഉന്നത സാങ്കേതികവിദ്യ സ്റ്റെല്‍ത് ജെറ്റില്‍ ഉള്ളതിനാല്‍ ഇവയെ കണ്ടുപിടിക്കാനാവില്ല. ശത്രുക്കളുടെ സെന്‍സറുകള്‍ക്കും ഈ സ്റ്റെല്‍ത് ജെറ്റിനെ കണ്ടുപിടിക്കാന്‍ കഴിയില്ല. അതിനാല്‍ ഓര്‍ക്കാപ്പുറത്ത് ആക്രമണം നടത്താന്‍ കഴിയുന്നു എന്നതാണ് ഇവയുടെ മെച്ചും. അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എഫ് 35 പോലെ തന്നെയാണ് റഷ്യയുടെ സുഖോയ് എസ് യു -57ഉം.
നേരത്തെ റഷ്യയുടെ ഈ അഞ്ചാം തലമുറ വിമാനം തങ്ങള്‍ക്ക് വേണ്ടെന്ന് ഇന്ത്യ അറിയിച്ചിരുന്നു. അഞ്ചാം തലമുറ വിമാനമാണെങ്കിലും ഇതിന്റെ രണ്ട് പോരായ്‌മകളാണ് ഇന്ത്യ ചൂണ്ടിക്കാണിച്ചത്. ഒന്ന് സൂപ്പര്‍ ക്രൂയിസ് ഇല്ല എന്നതാണ്. എന്താണ് സൂപ്പര്‍ ക്രൂയിസ്? ശബ്ദത്തേക്കാള്‍ വേഗതയില്‍ കുതിക്കാനുള്ള കഴിവാണ് സൂപ്പര്‍ ക്രൂയിസ്. ശബ്ദത്തിന്റെ വേഗത എന്നത് മാക് 1 എന്ന സ്പീഡാണ്. മാക് 1 സ്പീഡിനേക്കാള്‍ വേഗതയില്‍ യുദ്ധജെറ്റിന് കുതിക്കാന്‍ കഴിഞ്ഞാല്‍ കൂറച്ച് ഇന്ധനമേ ആവശ്യമായി വരൂ എന്ന് മാത്രമല്ല, മറഞ്ഞ് നിന്ന് അതിവേഗം ശത്രൂ താവങ്ങളില്‍ ചുറ്റിയടിച്ച് ആക്രമണം നടത്താന്‍ കഴിയും. കാരണം വേഗത യുദ്ധത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. മാത്രമല്ല മാക് 1നേക്കാള്‍ കൂടുതല്‍ വേഗത ആഫ്റ്റര്‍ ബേണിന്റെ സഹായമില്ലാതെ ലഭിക്കണം എന്നും ഇന്ത്യ ആഗ്രഹിക്കുന്നു. സാധാരണ യുദ്ധവിമാനങ്ങള്‍ വേഗത കൂട്ടുമ്പോള്‍ കുതിപ്പിന് സഹായിക്കാന്‍ ടര്‍ബൈനിലേക്ക് കൂടുതല്‍ ഇന്ധനം ചൊരിയുന്നതിനെയാണ് ആഫ്റ്റര്‍ ബേണ്‍ എന്ന് പറയുക. പലപ്പോഴും യുദ്ധവിമാനങ്ങള്‍ കുതിച്ചുയരുമ്പോഴും യുദ്ധത്തില്‍ തിരിഞ്ഞുമറിഞ്ഞും ശത്രുവിന് പിടികൊടുക്കാതെ അഭ്യാസങ്ങള്‍ നടത്തേണ്ടിവരുമ്പോഴും ആഫ്റ്റര്‍ ബേണ്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങിനെ വന്നാല്‍ യുദ്ധജെറ്റിലെ ഇന്ധനം അതിവേഗം തീരും. അപ്പോള്‍ ഈ യുദ്ധവിമാനങ്ങള്‍ക്ക് ഹ്രസ്വദൂരമേ സഞ്ചരിക്കാന്‍ കഴിയൂ. എന്നാല്‍ റഷ്യ ഈ പോരായ്‌മകള്‍ നികത്തി. രണ്ട് സീറ്റുകളുള്ള മാക് 1 സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന ഒരു യുദ്ധജെറ്റായി എസ് യു 57നെ മാറ്റിയെടുത്തു. ആഫ്റ്റര്‍ ബേണിന്റെ സഹായമില്ലാതെ തന്നെ മാക് 1നേക്കാള്‍ കൂടുതല്‍ സ്പീഡ് എസ് യു 57ന് കൈവരിക്കാന്‍ സാധിക്കും.
ഇന്ത്യ എസ് യു 57 വേണ്ടെന്ന് പറയാന്‍ മറ്റൊരു കാരണം ഇതിലെ സാങ്കേതിക വിദ്യകള്‍ കൈമാറാന്‍ റഷ്യ തയ്യാറല്ല എന്നതായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനി എല്ലാ സാങ്കേതിക വിദ്യകളും കൈമാറുന്ന പ്രതിരോധആയുധങ്ങളേ വിദേശത്ത് നിന്നും ആവശ്യമുള്ളൂ. കാരണം ഇന്ത്യ പ്രതിരോധ രംഗത്ത് നൂറ് ശതമാനം ആത്മനിര്‍ഭരത കൈവരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ്. മാത്രമല്ല, വിദേശ സാങ്കേതികവിദ്യകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അതിനെ മാറ്റാനും മെച്ചപ്പെടുത്താനും കഴിയൂ. ഇക്കാര്യത്തില്‍ ഗവേഷണത്തിന് ഡിആര്‍ഡിഒ, എച്ച് എഎല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയും ഇന്ത്യയിലെ ഐഐടികളും സ്വകാര്യ സ്റ്റാര്‍ട്ടപുകളും ഉറക്കമിളക്കുന്നു. പക്ഷെ ഇപ്പോള്‍ റഷ്യ അയഞ്ഞിരിക്കുകയാണ്. ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ വിമാനത്തിന്റെ മുഴുവന്‍ സാങ്കേതിക വിദ്യകളും കൈമാറാമെന്ന് റഷ്യ പറയുന്നു. എഞ്ചിന്റെ സാങ്കേതിക വിദ്യ, എഇഎസ് എ റഡാര്‍ സാങ്കേതികവിദ്യ, റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാനുള്ള കഴിവ് യുദ്ധ വിമാനത്തിന് നല്‍കുന്ന സ്റ്റെല്‍ത് സാങ്കേതിക വിദ്യയില്‍ ഗവേഷണ വികസനം നടത്താനുള്ള സമ്മതം, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അധിക സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരം, വ്യോമാക്രമണങ്ങളെ ചെറുക്കാനുള്ള മിസൈലുകളും എയര്‍ക്രാഫ്റ്റുകളെ അടിച്ചിടാനുള്ള ആര്‍ട്ടിലറിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ സാങേകിതകൈമാറ്റം എന്നിവ റഷ്യ സമ്മതിച്ചിരിക്കുകയാണ്.
എന്തായാലും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ റഷ്യയുടെ ആധുനിക സാങ്കേതികവിദ്യകളോട് കൂടിയ അഞ്ചാം തലമുറ സ്റ്റെല്‍ജെറ്റായ എസ് യു 57 ലഭിക്കുന്നത് ഇന്ത്യയുടെ പ്രതിരോധരംഗത്ത് ഉണര്‍വ്വേകുമെന്ന് കരുതുന്നു.
















