തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകി. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് യുവതി ഇമെയിൽ മുഖേന പരാതി അയക്കുന്നത്. പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു.
ബെംഗളൂരു സ്വദേശിനിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു.
ലൈംഗിക ഉദ്ദേശത്തോടെ രാഹുൽ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്‌ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവർത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും മാങ്കൂട്ടത്തിൽ വേട്ടക്കാരനാണെന്നും യുവതി പരാതിയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈൽ നിരീക്ഷണത്തിനായതിനാൽ ടെലഗ്രാം നമ്പർ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടർച്ചയായി വിവാഹ വാഗ്ദാനം നൽകി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിർത്തു എങ്കിലും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടർന്ന് ബന്ധുകളുമായി വീട്ടിൽ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടിൽ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറിൽ രാഹുൽ എത്തി. ഫെനി നൈനാൻ എന്നയാൾ ഓടിച്ച കാറിലാണ് രാഹുൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം.
അതിനിടെ ബെംഗളൂരു സ്വദേശി കെപിസിസിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നേരത്തേ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണ്. എംഎല്‍എയ്‌ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എയെ കണ്ടെത്താനായിട്ടില്ല. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും.
















