തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പ് അമ്പേ പരാജയം. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് ലൈംഗിക പീഡനക്കേസിൽ ഇരയായ യുവതി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. പരാതി അറിയപ്പെടുന്നയാളും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആയിരുന്നു. 2025 നവംബർ 27 ന് ആയലിരുന്നു പരാതി. ഇന്ന് ഡിസംബർ രണ്ടായിട്ടും പ്രതിയെ പിടികൂടാനോ എവിടെയാണെന്ന് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല, ആറു ദിവസമാകുന്നു.
കേരള പോലീസ്, സ്‌റ്റേറ്റ് ഇന്റലിജൻസ്, എഐ ക്യാമറ, ചെക് പോസ്റ്റ്, ഭീകരവിരുദ്ധ സ്‌ക്വാഡ്, പോലീസ് നായ, രഹസ്യ പോലീസ്, പാർട്ടി സ്‌ക്വാഡ് തുടങ്ങി ഇല്ലാത്ത സംവിധാനങ്ങളില്ല. ഇതെല്ലാം പാവങ്ങൾക്കെതിരേയും, രാഷ്‌ട്രീയ എതിരാളികൾക്കെതിരേയും കണക്കില്ലാതെ ഉപയോഗിക്കുന്ന ആഭ്യന്തര വകുപ്പ് കേരളത്തിലെ ജനങ്ങൾക്കാകെയും അറിയാവുന്ന ഒരു എംഎൽഎയെ പിടികൂടാത്തത് കഴിവുകുറവുകൊണ്ടോ അതോ ഏറിയ കൗശലംകൊണ്ടോ എന്നാണ് ജനങ്ങളുടെ ചോദ്യം.
ഒരു സ്ത്രീയുടെ മാന്യതയും സുരക്ഷയും സംരക്ഷിക്കേണ്ട സർക്കാരാണ് ഈ കള്ളക്കളി നടത്തുന്നത് എന്നതിൽ വനിതകൾ ഏറെ അസ്വസ്ഥരുമാണ്. മുഖ്യമന്ത്രി ഉറക്കത്തലാണോ എന്നുവരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു.
നഗ്നമായ രാഷ്‌ട്രീയക്കളിയായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഇനിയും പിടികിട്ടാത്ത സുകുമാരക്കുറുപ്പ് എന്ന കൊടും കുറ്റവാളിയെ കേസ് അന്വേഷണ നടക്കുന്ന ആദ്യ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന ആരോപണം ഉയർന്നതുപോലെ ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുൽ ഏത് വകുപ്പുമന്ത്രിയുടെ സംരക്ഷണത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
പല കേസുകളിലും വാദിയുടെ പരാതിപോലുമില്ലാതെ ‘പ്രതികളെ’ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത കേരള പോലീസ് ഈ വിഷയത്തിൽ ഒളിച്ചിടം തിരയാതെ അന്വേഷണം നടത്തി കളിക്കുന്നത് ചിലരുടെ രാഷ്‌ട്രീയ താൽപര്യത്തിനാണെന്നാണ് പറയപ്പെടുന്നത്. പി.സി. ജോർജ്ജ് എന്ന മുൻ എംഎൽഎയെ 2022 മെയ് ഒന്നിന് പുലർച്ചെ ഇരാറ്റുപേട്ടയിലെ വീടുവളഞ്ഞ് കേരള പോലീസ് അറസ്റ്റ് ചെയ്യത് ഒരു സ്ത്രീയ്‌ക്കെതിരേ മോശം പരാമർശം നടത്തിയതിനായിരുന്നു. ഇന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയിൽ എംഎൽഎകൂടിയായ പ്രതിയെ പിടിക്കാൻ ആറു ദിവസമായിട്ടും കേരള പോലീസിന് കഴിഞ്ഞിട്ടില്ല.
നാട്ടുകാർക്ക് മുഴുവൻ ബോധ്യപ്പെട്ടതാണ് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യയും ഭർത്താവ് രാജേന്ദ്രനും പൊതുജനങ്ങളുടെ വഴി മുടക്കിയത്. എന്നാൽ ആര്യാ രാജേന്ദ്രൻ സിപിഎം നേതാവയതിനാൽ കേസിൽ കുറ്റപത്രം വന്നപ്പോൾ കേരള പോലീസ് ഭാര്യ ആര്യയേയും ഭർത്താവ് രാജേന്ദ്രനേയും കേസിൽനിന്ന് ഒഴിവാക്കി.
ചില മലയാള സിനിമകളിലെ തിരക്കഥ പോലെയാണ് കാര്യങ്ങൾ. രാഷ്‌ട്രീയ പകപോക്കലിനും രാഷ്‌ട്രീയ താൽപര്യത്തിനും പോലീസിനെ വിനിയോഗിക്കുന്ന ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന വിമർശനം അനുനിമിഷം ശക്തിപ്പെടുകയാണ്. രാഹുൽ ഏത് കാട്ടിൽ ഒളിച്ചുവെന്ന് ഊഹം പറയാൻപോലും കേരള പോലീസിന് ആകുന്നില്ല.
















