പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ പ്രസിഡന്റായിരുന്ന കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യ പങ്കുണ്ടെന്ന് വ്യക്തമാക്കി എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി. കുറ്റമല്ലാം തന്റെമേല്‍ ചാരി അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും രക്ഷിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് കൂട്ടുത്തരവാദിത്വം വ്യക്തമാക്കി പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
സ്വര്‍ണക്കൊള്ളയില്‍ പ്രസിഡന്റായ പത്മകുമാര്‍ സ്വന്തം നിലയിലാണ് തീരുമാനമെടുത്തു നടപ്പാക്കിയതെന്നാണ് ശങ്കരദാസും വിജയകുമാറും എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍, മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയേ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് വ്യക്തമാക്കുന്നു. ഒരംഗം എതിര്‍ത്താല്‍ രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ തീരുമാനമെടുക്കാം. എതിര്‍ത്ത അംഗത്തിന്റെ വിയോജിപ്പ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം.
പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനിച്ചത് മൂന്നംഗ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണയിലാണ്. ബോര്‍ഡില്‍ തന്റേതായ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. ‘പി
ത്തളയില്‍ തീര്‍ത്ത’ കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടണമെന്ന ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശമാണ് ബോര്‍ഡ് സെക്രട്ടറിയില്‍ നിന്നു ലഭിച്ചത്. ഇതില്‍ ‘സ്വര്‍ണം പൊതിഞ്ഞത്’ എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല. ബേസ് മെറ്റല്‍ ചെമ്പ് ആയതിനാല്‍ പിത്തള എന്നത് ‘ചെമ്പ് എന്ന്’ മാറ്റി എഴുതുക മാത്രമാണ് ചെയ്തത്. ദേവസ്വം സ്മിത്തിന്റെ സാന്നിധ്യത്തിലേ പാളികള്‍ അഴിക്കാവൂ എന്നും വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ട് അംഗങ്ങളുടെ അറിവോടെയായിരുന്നു ഇത്. ബോര്‍ഡ് തീരുമാനമെടുത്ത് ദേവസ്വം സെക്രട്ടറിക്ക് കൈമാറിയ ഫയലില്‍ താന്‍ പിന്നീട് എന്തെങ്കിലും എഴുതിച്ചേര്‍ത്തോയെന്ന് സെക്രട്ടറിയോട് അന്വേഷിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ ബോര്‍ഡ് തീരുമാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കട്ടിളപ്പാളികള്‍ ഇളക്കിയത്. അംഗങ്ങള്‍ക്ക് മനംമാറ്റം ഉണ്ടായിരുന്നെങ്കില്‍ അത് തടയാതിരുന്നത് എന്തു കൊണ്ട്?
ബോര്‍ഡ് മീറ്റിങ്ങിലെ തീരുമാനം അടുത്ത മീറ്റിങ്ങില്‍ തിരുത്താമെന്നിരിക്കെ അംഗങ്ങള്‍ എന്തുകൊണ്ട് അതിനു തയാറായില്ലെന്നും പത്മകുമാര്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എസ്‌ഐടിക്ക് ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ അവര്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ഇപ്പോള്‍.
പത്മകുമാറും ജയശ്രീയുമായി ഔദ്യോഗിക ബന്ധത്തിനുപരി ഇരു കുടുംബവുമായി സ്‌നേഹബന്ധവുമുണ്ട്. നീരേറ്റുപുറത്താണ് ജയശ്രീയുടെ വീടെങ്കിലും വിവാഹം കഴിച്ച് എത്തിയത് പത്മകുമാറിന്റെ ഭാര്യവീടായ തിരുവല്ല മുത്തൂരിലാണ്. അതിനാല്‍ ഇരു കുടുംബങ്ങളും തമ്മില്‍ ബന്ധം സജീവമാണ്.
പത്മകുമാറിന്റെ അറസ്റ്റോടെ എസ്‌ഐടി അന്വേഷണം നിലച്ച മട്ടാണ്. ഇതിനു പിന്നില്‍ സിപിഎം നേതൃത്വം നല്‍കുന്ന പോലീസ് അസോസിയേഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ആണെന്നും സൂചനയുണ്ട്.
















