തിരുവനന്തപുരം ; നഗരഹൃദയമായ തൈക്കാട് വാര്‍ഡിലെ ബിജെപിയുടെ അപ്രതീക്ഷ സ്ഥാനാര്‍ത്ഥി എ.കസ്തുരിയുടെ സാന്നിധ്യം ചര്‍ച്ചയാകുകയാണ്. സിപിഎമ്മിന്റെ മുന്‍ എം പി കെ അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി താമരചിഹ്നത്തില്‍ മത്സരിക്കുന്നു എന്നതാ വലിയ വാര്‍ത്തയായി. അച്ഛന്റേയും സഹോദരന്റേയും രാഷ്‌ട്രീയം തന്നെയായിരുന്നു കസ്തൂരിയുടേതും. തിരുവനന്തപുരം എഞ്ചീനിയറംഗ് കോളേജില്‍ എസ്എഫ്‌ഐയുടെ യൂണിയന്‍ ചെയര്‍മാനായിരുന്നു.. ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ്.
പ്രത്യയശാസ്ത്ര പുനര്‍വിചിന്തനത്തിന്റെ അമ്മൂമ്മക്കഥ!
മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള കസ്തൂരിയുടെ പ്രയാണം പ്രത്യയശാസ്ത്ര പുനര്‍വിചിന്തനത്തിന്റെ അമ്മൂമ്മക്കഥയാണെന്ന് വിലയിരുത്തുകയാണ് സഹപാഠിയായിരുന്ന ബിജു നായര്‍.
ബിജു എഴുതുന്നു
നമ്മുടെ സ്ഥാനാർത്ഥി, കസ്തൂരി അനിരുദ്ധൻ!
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ഇത്തവണ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളിൽ വച്ച്,
എനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ:
നമ്മുടെ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള തൈക്കാട് വാർഡിൽ നിന്നും ജനവിധി തേടുന്ന കസ്തൂരി ചേട്ടൻ!
ഇത് കേവലം ഒരെഞ്ചിനീയറിന് മറ്റൊരു എഞ്ചിനീയറോട് തോന്നാൻ സാധ്യതയുള്ളൊരു പ്രത്യേക അഭിനിവേശം മാത്രമല്ല സുഹൃത്തുക്കളേ!
വേറേയും പലതുണ്ട് കാര്യങ്ങൾ!
ഞാൻ CET-യിലേക്ക് കാലെടുത്തു കുത്തുന്നതിന് മൂന്നുവർഷം മുമ്പുതന്നെ അവിടുത്തെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു കസ്തൂരി ചേട്ടൻ! അതും എസ്എഫ്ഐയുടെ ബാനറിൽ!
പറഞ്ഞുവരികയാണെങ്കിൽ അന്തക്കാലങ്ങളിൽ ഞാനും ചെറിയൊരു എസ്എഫ്ഐക്കാരനായിരുന്നു, എന്നുള്ളതാണ് സത്യം!
‘തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ’ എന്നൊക്കെ പറയുന്നത്പോലെ എട്ടുംപൊട്ടും തിരിയാത്ത കൗമാരപ്രായങ്ങളിൽ ഒരു വലിയ തെറ്റൊക്കെ ഏത് കൊടികെട്ടിയ എൻജിനീയറിനും പറ്റും!
നമ്മളതെങ്ങനെ തിരുത്തിയെടുക്കുന്നു! നമ്മളതിനെന്തൊക്കെ പ്രായശ്ചിത്തം ചെയ്യുന്നു എന്നതിലൊക്കെയാണ് കാര്യങ്ങള്!
ദീർഘകാലം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും, അവരുടെ അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയിലും, സിപിഐ എമ്മിന് വേണ്ടി അവരുടെ ജില്ലാകമ്മിറ്റിയിലും നിയമസഭയിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ള സഖാവ് കെ അനിരുദ്ധന്റെ മകനായ കസ്തൂരി അനിരുദ്ധൻ,
ഇന്ന് ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡണ്ടാണെന്ന് യാതൊരു പരിണാമഗുപ്തിയുമില്ലാതെ ഞാനിവിടെ ചുരുക്കി പറയുമ്പോൾ അതിലടങ്ങിയിട്ടുണ്ട് ആ ഒരു വലിയ പ്രത്യയശാസ്ത്ര പുനർവിചിന്തനത്തിന്റെ അമ്മൂമ്മക്കഥ!
മാർക്സിൽ നിന്നും മഹർഷിയിലേക്കുള്ള കസ്തൂരി ചേട്ടന്റെ ആ ഒരു പ്രയാണമാണ് എന്നിലെ ബിജെപി പ്രവർത്തകനെ പുളകം കൊള്ളിക്കുന്നതും!
എന്നാലിതൊക്കെ വെറും ചെറുത് എന്നുള്ള രീതിയിലാണ് എൻജിനീയറിങ് രംഗത്തുള്ള അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ!
അനന്തപുരിയുടെ മുഖച്ഛായ തന്നെ മാറ്റുവാനും, ഇവിടുത്തെ ജനങ്ങളുടെ ജീവിതസൗകര്യങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുവാനും കെൽപ്പുള്ള മൂന്ന് എഞ്ചിനീയറിങ്ങ് ഐഡിയകളുമായി കസ്തൂരി ചേട്ടൻ നമ്മുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർജിയെ സന്ദർഭവശാൽ കണ്ടുമുട്ടിയതാണ്,
ഇന്നത്തദ്ദേഹത്തെ ഈയൊരു സ്ഥാനാർത്ഥിത്വത്തിലേക്ക് പോലും കൈപിടിച്ചാനയിച്ചത് എന്ന് വേണമെങ്കിൽ നമുക്ക് പറയാം!
മുംബൈ ഐഐടിയിൽ നിന്നും ഇൻഡസ്ട്രിയൽ ഡിസൈനിങ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ, വിപ്രോ പോലുള്ള അന്താരാഷ്‌ട്ര കമ്പനികളിൽ പ്രോഡക്റ്റ് ഡിസൈൻ മാനേജരായി പണിയെടുത്ത അനുഭവസമ്പത്തുള്ള,
സ്വന്തം സ്റ്റാർട്ടപ്പ് കമ്പനികളിലൂടെ അനവധി നിരവധി പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത്, മാനുഫാക്ചർ ചെയ്ത്, മാർക്കറ്റിൽ ഇറക്കിയ ട്രാക്ക് റെക്കോർഡുള്ള കസ്തൂരി ചേട്ടൻ,
വികസിത അനന്തപുരിക്കായി വളരെ കൃത്യവും വ്യക്തവുമായി മുന്നോട്ടുവച്ചത് വേസ്റ്റ് മാനേജ്മെന്റ്, അഫോർഡബിൾ ഹൗസിംഗ്, ഇ-ടോയ്ലറ്റ് എന്നീ മേഖലകളെ ലക്ഷ്യം വച്ചുള്ള,
ഇതിനോടകം തന്നെ കമ്പോളത്തിൽ പരീക്ഷിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള മൂന്നേ മൂന്ന് ഐഡിയകളായിരുന്നു!
എത്രയോ ദശകങ്ങളായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചുകൊണ്ടിരിക്കുന്ന മാർക്സിസ്റ്റ് ഭരണകൂടത്തിന് മുമ്പിലും കസ്തൂരി ചേട്ടൻ ഇതേ ഐഡിയകളുമായി പലകുറി കയറിയിറങ്ങിയതാണ്!
പക്ഷേ അന്നൊന്നും അതൊന്നും ഒരിടത്തുമൊരിടത്തും എത്തിയില്ല എന്നുള്ളത് ഇന്ന് നമ്മെ തെല്ലൊന്ന് അത്ഭുതപ്പെടുത്തുന്നു പോലുമില്ല! കാരണം അദ്ദാണ് നമ്മളറിയുന്ന മാർക്സിസം!
അവിടെയാണ് രാജീവ് ചന്ദ്രശേഖർജിയുടെ #PoliticsOfPerformance വ്യത്യസ്തമാകുന്നത്! അദ്ദാണ് ബിജെപി!
മേല്പറഞ്ഞതു പോലുള്ള നൂതന ഐഡിയകൾ പരീക്ഷിക്കുവാനും വിജയിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ചുമതലയിലേക്ക് കസ്തൂരി ചേട്ടൻ ഉടനടി തന്നെ ഉയർന്ന് വരുവാനായി കയ്യോടെ തന്നെ അദ്ദേഹത്തെ പിടിച്ച് തൈക്കാട് വാർഡിലെ സ്ഥാനാർത്ഥിയാക്കുകയാണ് രാജീവ്ജി ചെയ്‍തത്!
അതെ, അങ്ങനെയാണ് അന്നാട്ടിലെ ജനങ്ങൾക്കിതൊരു ചരിത്ര നിയോഗമായി മാറിയത്!
മാർക്സിസ്റ്റ് ഭരണം കാരണം മുടിഞ്ഞുപോയ അനന്തപുരിയെ തിരിച്ചുപിടിക്കുവാനായി,
അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള കസ്തൂരി ചേട്ടനെ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയക്കുവാൻ!
കസ്തൂരി ചേട്ടനായി കാലം കരുതിവച്ച കാവ്യനീതിയും, അതുതന്നെയായിരിക്കും!
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി കോവിലിലുമുൾപ്പെടെ കേരളത്തിലും തമിഴ്നാട്ടിലും അങ്ങോളമിങ്ങോളമുള്ള എത്രയോ ക്ഷേത്രങ്ങളിൽ,
ഇന്ന് ചന്ദനം അരച്ചെടുക്കുന്നത് കസ്തൂരി ചേട്ടൻ ഡിസൈൻ ചെയ്ത്, നിർമ്മിച്ചെടുത്ത് കൊടുത്ത യന്ത്രസാമഗ്രികളിലൂടെയാണെന്ന് പറയുമ്പോൾ,
ദൈവങ്ങൾ ഈ നിർണ്ണായക പോരാട്ടത്തിൽ ആരുടെ കൂടെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയം ലവലേശമില്ല!
നിങ്ങളേവരുടെയും പ്രാർത്ഥനകളും പിന്തുണകളും കൂടി വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു!
ജയ് ഹിന്ദ്!
കെ അനിരുദ്ധന്റെ മകൻ മാത്രമല്ല കസ്തൂരി അനിരുദ്ധൻ. പൊട്ടക്കുഴി കൃഷ്ണൻ കോണ്ട്രാക്ടറിന്റെ ചെറുമകനാണ്. സാക്ഷാൽ ശ്രീ നാരായണഗുരുദേവ തൃപ്പാദങ്ങൾ എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ ഖജാൻജി ആയി തിരഞ്ഞെടുത്തത് കൃഷ്ണൻ കോണ്ട്രാക്ടറിനെ ആണ്. യോഗം അതിന്റെ ആദ്യ ചുവടുകൾ വച്ചു തുടങ്ങുമ്പോൾ സമാജത്തിന്റെ ധനം കൃത്യമായി സൂക്ഷിക്കാൻ ഗുരുദേവൻ വിശ്വസ്തനായി തിരഞ്ഞെടുത്ത ആ മനുഷ്യന്റെ ചെറുമകൻ















