ഒരാളും നല്ലതു പറയാത്ത കഥാപാത്രമാണ് മഹാഭാരത കഥയിലെ ശകുനി എന്ന കൗരവരുടെ മാതുലന്‍. അനന്തിരവന്മാര്‍ക്കു വേണ്ടി എന്തു കുടിലതയും പ്രവര്‍ത്തിക്കാന്‍ സദാ ജാഗരൂകനായി നടക്കുന്നൊരു പരമദുഷ്ടന്‍! നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ നേരും നെറിയുമില്ലാത്ത നീചന്‍! പറഞ്ഞാല്‍ തീരില്ല ആ കുത്സിതബുദ്ധിയുടെ ദുഷ്പ്രവൃത്തികള്‍. പക്ഷേ ആരായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ശകുനി? അതറിയാന്‍ മഹാഭാരതം വായിച്ചാല്‍ മാത്രം പറ്റില്ല. ശകുനിയെപ്പറ്റി വാമൊഴിയായി പ്രചരിക്കുന്ന അസംഖ്യം കഥകള്‍ മനസ്സിലാക്കണം.
കൗരവരെപ്പോലെ തന്നെ, ഗാന്ധാരമെന്ന രാജ്യത്തെ മഹാരാജാവായിരുന്നു സുബലന്‍. അദ്ദേഹത്തിനു നൂറുപുത്രന്മാരും ഒരു പുത്രിയുമാണ് ഉണ്ടായിരുന്നത്. (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ആണ് പഴയ ഗാന്ധാരം) ഗാന്ധാരിയായിരുന്നു സുല മഹാരാജാവിന്റെ ഏകപുത്രി. നൂറു പുത്രന്മാരില്‍ ഏറ്റവും ഇളയവനായിരുന്നു ശകുനി. അതിബുദ്ധിശാലിയായിരുന്ന ശകുനി കറകളഞ്ഞ ശിവഭക്തനുമായിരുന്നു. ജന്മനാ ദുര്‍ബ്ബലനായിരുന്ന ശകുനിയോടായിരുന്നു മഹാരാജന് ഏറ്റവും സ്‌നേഹവാത്സല്യങ്ങള്‍. ഗാന്ധാരിയാകട്ടെ ഇരുട്ടിനെ വല്ലാതെ ഭയപ്പെട്ടിരുന്നു. രാത്രിയില്‍ എപ്പോഴെങ്കിലും ഉറക്കമുണര്‍ന്നാല്‍ ദീപമണഞ്ഞിരിക്കുന്നതായി കണ്ടാല്‍ അവള്‍ അലറിക്കരയുമയിരുന്നു. രാത്രികാലങ്ങളില്‍ മിന്നാമിനുങ്ങുകളെ മുറിയില്‍ പതിച്ചുവെയ്‌ക്കുക ശകുനിയുടെ പതിവായിരുന്നു. പക്ഷേ ഈ ആഹ്ലാദ നാളുകള്‍ ശകുനിയുടെ ജീവിതത്തില്‍ അധികകാലമുണ്ടായില്ല.
ഗാന്ധാരിയുടെ ചൊവ്വാദോഷം
ഗാന്ധാരി ചൊവ്വാദോഷമുള്ള പെണ്‍കിടാവായിരുന്നു. അതിനാല്‍ ഭര്‍ത്തൃമരണം ഒഴിവാക്കാന്‍ അക്കാലം ചൊവ്വാദോഷമുള്ള പെണ്‍കിടാങ്ങള്‍ക്ക് ‘കുംഭവിവാഹം’ നടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. ആദ്യവിവാഹം വാഴയോ, ആല്‍മരമോ ഏതെങ്കിലും ബലിമൃഗവുമായോ നടത്തുന്നതാണ് കുംഭവിവാഹം. ഗാന്ധാരിയുടെ ആദ്യവിവാഹം ഒരു ആടുമായിട്ടാണ് നടത്തിയത്. പിന്നീട് ആ ആടിനെ ബലികഴിച്ചു. അങ്ങനെ ഗാന്ധാരി ആടിന്റെ വിധവയായി. അതോടെ ഗാന്ധാരിയുടെ ചൊവ്വാ ദോഷം നീങ്ങിയതായി സുബലന്‍ കരുതി.
അങ്ങനെയിരിയ്‌ക്കെ ഭിഷ്മര്‍ വന്‍ പടയുമായെത്തി ധൃതരാഷ്‌ട്രര്‍ക്കു വേണ്ടി ഗാന്ധാരിയെ വിവാഹാലോചന നടത്തി. അന്ധനായ ധൃതരാഷ്‌ട്രര്‍ക്ക് മകളെ കൊടുക്കുന്നത് സുബലനും പുത്രന്മാര്‍ക്കും ഇഷ്ടമായിരുന്നില്ല. ഭീഷ്മര്‍ തന്റെ കരബലത്താല്‍ സുബലനെ ഭയപ്പെടുത്തി ധൃതരാഷ്‌ട്രരുമായി ഗാന്ധാരിയുടെ വിവാഹം നടത്തി. ഗാന്ധാരിയുടെ ജാതകദോഷമോ, അതിനു പരിഹാരമായി ആടുമായി നടത്തിയ വിവാഹമോ ഒന്നും ഭീഷ്മര്‍ക്ക് അറിയുമായിരുന്നില്ല.
അന്ധരാജാവിന്റെ കോപാന്ധത
പിന്നീട് തന്റെ ധര്‍മ്മപത്‌നി ഒരു ആടിന്റെ വിധവ ആണെന്നറിഞ്ഞപ്പോള്‍, സ്വതേ അന്ധനായ ധൃതരാഷ്‌ട്രര്‍ കോപാന്ധനായി ഭവിച്ചു. ഈ വിവാഹ കഥ മറച്ചു പിടിച്ചു ബോധപൂര്‍വ്വം സുബലനും ആണ്‍മക്കളും കുരുവംശത്തെ ജനമധ്യത്തില്‍ അവഹേളന പാത്രമാക്കി എന്നു തെറ്റിദ്ധരിച്ച ധൃതരാഷ്‌ട്രര്‍ തന്റെ ശ്വശുരനെയും നൂറു സ്യാലന്മാരെയും തുറുങ്കിലടച്ചു. ഗാന്ധാരിയുടെ ‘അജവിവാഹ’ കഥ തന്നോടു പറയാതിരുന്ന സുബലനേയും മക്കളേയും ഒരു പാഠം പഠിപ്പിക്കാന്‍ ഒരാള്‍ക്കുള്ള ഭക്ഷണം മാത്രമേ നൂറ്റൊന്നുപേര്‍ക്കും കൂടി നല്കാവു എന്നു ഭീഷ്മരും ഉത്തരവിട്ടു. അവരെ നരകയാതന അനുഭവിപ്പിച്ചു കൊല്ലുക എന്നതായിരുന്നു ഭീഷ്മരുടെ ഉദ്ദേശം.
നൂറ്റവരുടെ ആത്മബലിയില്‍ പിറന്ന പ്രതികാരദാഹം
ഒരാളുടെ ഭക്ഷണം കൊണ്ട് നൂറ്റൊന്നുപേര്‍ എങ്ങനെ ജീവന്‍ നിലനിര്‍ത്തും! അതുകൊണ്ട് സുബലനും നൂറ് ആണ്‍മക്കളും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ഒരാള്‍ മാത്രം ഭക്ഷണം കഴിക്കുക. മറ്റുള്ളവര്‍ പട്ടിണി കിടന്നു മരിക്കുക. ജീവന്‍ നിലനിര്‍ത്തുന്നയാള്‍ ധൃതരാഷ്‌ട്രരോടും ഭീഷ്മരോടും ഈ കൊടുംക്രൂരതയ്‌ക്കു പകപോക്കണം. അതിനായി അവര്‍ നിശ്ചയിച്ചത് ഏറ്റവും ഇളയവനും ഏറ്റവും ദുര്‍ബ്ബലനെങ്കിലും അതിബുദ്ധിമാനും ഏവരുടെയും സ്‌നേഹഭാജനവുമായ ശകുനിയെ ആയിരുന്നു. ശകുനിയെ അതിനായി നിശ്ചയിച്ചതും ഒരു ബുദ്ധിപരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അസ്ഥികൊണ്ടുണ്ടാക്കിയ ഒരു സൂചിയുടെ കുഴയിലൂടെ നൂല്‍ കടത്തുക എന്നതായിരുന്നു സുബലന്‍ നടത്തിയ ബുദ്ധിപരീക്ഷ. ശകുനി ഒഴികെ മറ്റാര്‍ക്കും ഈ പരീക്ഷണത്തില്‍ വിജയിക്കാനായില്ല. ശകുനി ഒരു അരിമണി നൂലില്‍കെട്ടി അതൊരു ഉറുമ്പിന് തിന്നാന്‍ കൊടുത്ത്, ആ ഉറുമ്പിനെ സൂചിക്കുഴയിലൂടെ കടത്തി നൂല്‍ കോര്‍ത്തു. അതോടെ തന്ത്രപരമായി ശകുനി തങ്ങള്‍ ആഗ്രഹിക്കുന്ന പ്രതികാരം സാക്ഷാത്കരിക്കുമെന്ന് സുബലനു ബോധ്യമായി. അങ്ങനെ എല്ലാവരുടെയും ഭക്ഷണം ശകുനി മാത്രം ആഹരിച്ചുപോന്നു. മറ്റുള്ളവര്‍ പട്ടിണികിടന്നു . പകപോക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെ എന്നെന്നും ഓര്‍മ്മപ്പെടുത്താനായി പിതാവ് ഒരിക്കല്‍ ശകുനിയുടെ കാല്‍ പിടിച്ചുതിരിക്കുകയുണ്ടായി. അങ്ങനെ എന്നേക്കുമായി ശകുനി മുടന്തനുണ്ടായി.
കാരാഗൃഹംവിട്ട് കൗരവരുടെ രക്ഷകനായി ശകുനി
മക്കള്‍ ഓരോരുത്തരായി പട്ടിണിയില്‍ മരിക്കുന്നത് ഹൃദയം തകര്‍ന്നു നോക്കിനില്‍ക്കാനേ നിസ്സഹായനായ ആ പിതാവിന് കഴിഞ്ഞുള്ളു. ഒടുവില്‍ തന്റെ അന്ത്യവും ആസന്നമായി എന്നുറപ്പായപ്പോള്‍ അദ്ദേഹം ധൃതരാഷ്‌ട്രരോട് തന്റെ അന്ത്യാഭിലാഷമെന്നനിലയില്‍ ശകുനിയെ സംരക്ഷിക്കാന്‍ അപേക്ഷിച്ചു. പകരമായി ധൃതരാഷ്‌ട്രരുടെ നൂറു പുത്രന്മാരെ ശകുനി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു വാക്കു നല്‍കി. ഗാന്ധാരിയുടെ പ്രേരണയും ഇതില്‍ ഉണ്ടായി. ദയതോന്നിയ ധൃതരാഷ്‌ട്രര്‍ ശകുനിയെ കാരാഗൃഹത്തില്‍ നിന്ന് മോചിതനാക്കി. പക്ഷേ ശകുനിയുടെ മനസ്സില്‍ എല്ലായ്‌പോഴും ജ്വലിച്ചുനിന്നിരുന്നത് കുരുവംശത്തിന്റെ നാശം കാണാനുള്ള പ്രതികാരാഗ്‌നി മാത്രമായിരുന്നു.
പിതാവിന്റെ നട്ടെല്ലിന്റെ കശ്ശേരുകകള്‍ കൊണ്ടാണ് ശകുനി പകിടകള്‍ ഉണ്ടാക്കിയത്! പിതാവിന്റെയും സഹോദരങ്ങളുടെയും അനുഗ്രഹാശിസ്സുകളും ഒടുങ്ങാത്ത പകയും കൊണ്ട്, തന്റെ മനസ്സിനൊപ്പം തിരിയാന്‍ പാകപ്പെടുത്തിയെടുത്ത ആ പകിടകളാണ് പാണ്ഡവരെ പരാജിതരാക്കാന്‍ ശകുനി ഉപയോഗിച്ചതും.
കൗരവ വധത്തിനു പാണ്ഡവരെ കരുക്കളാക്കിയ കുടില തന്ത്രം
തന്റെ സഹോദരീപുത്രന്മാരോട് സ്‌നേഹം ഭാവിച്ചു കൂടെക്കൂടി അവരുടെ സന്തതസഹചാരിയായി ശകുനി ഹസ്തിനപുരത്തില്‍ ജീവിതം നയിച്ചു. സ്വപുത്രനായ ഉലൂകനേക്കാള്‍ പരിഗണന കൊടുത്തു കൂടെനിര്‍ത്തിയത് ദുര്യോധനനെ ആയിരുന്നു.
യഥാര്‍ത്ഥത്തില്‍ പാണ്ഡവര്‍ ശകുനിയുടെ വിരോധികളായിരുന്നില്ല. കൗരവരെ ഇല്ലാതാക്കാന്‍ പാണ്ഡവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് അറിയുമായിരുന്ന ശകുനി അവരെ അതിനുള്ള കരുക്കളാക്കുകയായിരുന്നു. പാണ്ഡവരും കൗരവരും തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുക, അവരെ തമ്മില്‍ തല്ലിക്കുക, അങ്ങനെ തന്റെ ലക്ഷ്യം കാണുക. ഇതായിരുന്നു ശകുനിയുടെ ഹസ്തിനപുര വാസത്തിന്റെ ഉദ്ദേശ്യം. സ്വന്തം രാജ്യം പോലും ഉപേക്ഷിച്ചു ഹസ്തിനപുരത്തില്‍ തങ്ങിയതും അതിനുതന്നെ. പക്ഷേ കര്‍ണനോട് ശകുനിക്കു ശത്രുത ഉണ്ടായിരുന്നു. അതിനുകാരണം കര്‍ണന്‍ ദുര്യോധനനെ പാണ്ഡവരില്‍ നിന്നു രക്ഷിക്കുമോ എന്ന ഭയമായിരുന്നു. കൗരവരോടുള്ള സ്‌നേഹംകൊണ്ടു ചെയ്തതെന്നു പൊതുവില്‍ വിശ്വസിക്കപ്പെടുന്ന പലകാര്യങ്ങളും ഫലത്തില്‍ അവര്‍ക്കെതിരാകും വിധമാണ് ശകുനി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഭീമനു വിഷം നല്‍കി ജലത്തിലാഴ്‌ത്താന്‍ ദുര്യോധനനെ ഉപദേശിച്ചത് ഭീമന്‍ നാഗലോകത്തെത്തുമെന്നും നാഗരസം കഴിച്ച് അതീവ ശക്തനായി തിരികെ വരുമെന്നും ബോധ്യമുണ്ടായിരുന്നതു കൊണ്ടാണ്. അതുവഴി ദുര്യോധനനോടുള്ള ഭീമന്റെ വൈരാഗ്യം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
തന്ത്രപരമായ പകിടകളി
ധര്‍മ്മപുത്രരെ ചൂതു കളിക്കാന്‍ ക്ഷണിച്ചതും തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും പ്രതികാരാഗ്‌നിയില്‍ സ്ഫുടംചെയ്‌തെടുത്ത പകിട കൊണ്ട് ദയനീയമായി തോല്‍പ്പിച്ചതും താന്‍ കൗരവപക്ഷത്താണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാനും പാണ്ഡവരില്‍ പ്രതികാരാഗ്നി വളര്‍ത്താനും വേണ്ടി മാത്രമായിരുന്നു. അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യസന്ദേശത്തിന്നു പിന്നിലും ശകുനി ആയിരുന്നു. പാണ്ഡവര്‍ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചുമക്കളും യാദൃച്ഛികമായി അവിടെ എത്തിയാതായിരുന്നില്ല. പാഞ്ചാലിയെ രാജസദസ്സില്‍ വലിച്ചിഴച്ച് നിഷ്ഠൂരമായി ആക്ഷേപിച്ചത് പാണ്ഡവരെക്കൊണ്ട് കുരുവംശത്തിന്റെ പതനം ഉറപ്പാക്കിക്കാന്‍ തന്നെയാണ്. വനവാസക്കാലത്തു ദ്രൗപദി ഭക്ഷിച്ചുതീര്‍ന്ന സമയം നോക്കി ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷിയെയും പരിവാരങ്ങളെയും അയച്ചതും ശകുനിയുടെ ബുദ്ധിയായിരുന്നു. മഹാരഥന്മാരായ ഭീഷ്മരും ദ്രോണരും കൃപരും വിദുരരും അടങ്ങുന്ന സദസ്സില്‍ വച്ച്, ദൂതുമായി വന്ന കൃഷ്ണന്റെ വാക്കുകള്‍ക്ക് പുല്ലു വില കൊടുക്കാത്ത ദുര്യോധന ധാര്‍ഷ്ട്യത്തിനു പിന്നിലും ശകുനിയുടെ പ്രതികാരദാഹമായിരുന്നു.
കൃഷ്ണന്റെ അനുഗ്രഹാശ്ശിസ്സുകള്‍ പാണ്ഡവരോടൊപ്പം എക്കാലവും ഉണ്ടായിരുന്നതുകൊണ്ട് അവര്‍ ഈ അപകടങ്ങളെയൊക്കെ അതിജീവിക്കുക തന്നെ ചെയ്തു. അതും ശകുനിക്കു ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ മൂന്നുപേര്‍ക്ക് അറിവുള്ളതുമായിരുന്നു. ഒന്നാമന്‍ മറ്റാരുമല്ല ശ്രീകൃഷ്ണഭഗവാന്‍ തന്നെ. മറ്റൊരാള്‍ ഭീഷ്മാചാര്യര്‍. മൂന്നാമന്‍ സര്‍വ്വജ്ഞാനിയായായിരുന്ന സഹദേവന്‍.
എന്തായാലും ശകുനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെല്ലാം സഫലീകരിക്കപ്പെട്ടു. സത്യസന്ധമല്ലാത്ത പകിടകളിയിലൂടെ ഒരു വലിയ യുദ്ധം ഉറപ്പാക്കാന്‍ ശകുനിക്കു കഴിഞ്ഞു. കുരുവംശത്തിന്റെ നെടുംതൂണുകള്‍ ഓരോന്നും കടയറ്റു പതിക്കുന്നത് ആത്മഹര്‍ഷത്തോടെ ശകുനിക്കു നോക്കിക്കാണാനായി.
വെറുമൊരു പകിടകൊണ്ടു ഭരതവര്‍ഷത്തിലെ ഏറ്റവും ശക്തമായ ഒരു രാജവംശത്തെ നാമാവശേഷമാക്കി ശകുനി. താനേറെ ആഗ്രഹിച്ച ദുര്യോധനവധവും ഭീഷ്മമരണവും കണ്ടു തൃപ്തിയടയാന്‍ സാധിക്കാതെ, സഹദേവനാല്‍ ശകുനിയുടെ അന്ത്യം കുറിക്കപ്പെട്ടു. കണ്‍മുന്നില്‍ വിശന്നു മരിച്ചു വീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കുപാലിച്ചവന്റെ സംതൃപ്തി നിറഞ്ഞ മരണമായിരുന്നു അത്.
അരുത്, അനാവശ്യ ശപഥങ്ങള്‍
ഇവിടെ ഓരോ ശപഥത്തിന്റേയും അന്ത്യം വളരെ ദയനീയമായി അവരവരെ തിരിഞ്ഞു കൊത്തുന്നതുകാണാം. ഭീഷ്മരുടെ ആ ഭീഷ്മമായ ശപഥം കുരുവംശത്തിനു പൂര്‍ണ നാശമായി ഭവിച്ചു. ശകുനിയുടെ അതീവ രഹസ്യമായ ശപഥം ഉണ്ടാക്കിയ ഭവിഷ്യത്ത് അയാളെ അന്ത്യം വരെ ആരുമറിയാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഭീഷ്മരാകട്ടെ തന്റെപ ിതാവിനായി മാത്രമെടുത്ത ശപഥം ആ രാജകുടുംബത്തെ മൊത്തമായി വേട്ടയാടി. താന്‍ വിവാഹം കഴിക്കില്ലെന്നും രാജ്യഭാരം ഏല്‍ക്കില്ലെന്നും പ്രതിജ്ഞ ചെയ്തിട്ടും കൊട്ടാരം വിടാതെ തന്റെ വരബലവും ശക്തിയും ഉപയോഗിച്ച് തന്റെ കുടുംബത്തിനു ചേരാത്തവരുമായി ബന്ധുത്തമുണ്ടാക്കി സര്‍വ്വ സുഖവും സന്തോഷവും ആഹരിക്കുകയായിരുന്നു. മുക്കുവ കുടുംബ പരമ്പരയെ സംരക്ഷിച്ച് സര്‍വ്വനാശം വരുത്തി അവസാനം ആരും അനുഭവിക്കാത്ത ഒരു മരണം ഭീഷ്മരും സ്വയം സ്വീകരിച്ചു.
ശകുനിയുടെ കുടുംബ കഥയോ പ്രതികാര വാഞ്ഛയോ മഹാഭാരതത്തില്‍ വ്യാസന്‍ വിശദമായി വിവരിക്കുന്നില്ല. ഇവിടെ പറഞ്ഞ കഥ വാമൊഴിയായി നിലനിന്നു പോരുന്നതാണ്.
















