വാഷിംഗ്ടണ്‍: പുടിനെയും റഷ്യയെയും ഇല്ലാതാക്കാന്‍ യൂറോപ്പിന് ഗൂഢപദ്ധതിയുണ്ടെന്ന് ലോകകാര്യവിദഗ്ധര്‍. റഷ്യ-ഉക്രൈന്‍ സമാധാനക്കരാര്‍ നീട്ടിക്കൊണ്ടുപോവുക, അതുവഴി കുറെശ്ശെയായി റഷ്യയെ തകര്‍ക്കുക അതാണ് യൂറോപ്പിന്റെ ഗൂഢപദ്ധതി. ഇക്കാര്യത്തില്‍ ട്രംപും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മില്‍ ഒളിച്ചുകളി നടക്കുന്നതായി സംശയിക്കുന്നു.
ആദ്യം റഷ്യയുടെ പ്രത്യേക ദൂതന്‍ ദിമിത്രി കിറിലോവും ട്രംപും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് 28ഇന സമാധാനക്കരാര്‍ ഉണ്ടാക്കിയത്. ഈ കരാറിലെ മുഴുവന്‍ പോയിന്‍റുകളും റഷ്യയ്‌ക്ക് അനുകൂലമായിരുന്നു. ഉക്രൈന്റെ പട്ടാള ശക്തി ആറ് ലക്ഷമാക്കി കുറയ്‌ക്കുക, നേറ്റോയില്‍ അംഗമാകുന്നതില്‍ നിന്നും ഉക്രൈന്‍ വിട്ടുനില്‍ക്കുക, റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ ഭാഗങ്ങള്‍ റഷ്യയ്‌ക്ക് വിട്ടുനല്‍കുക, നേറ്റോ രാജ്യങ്ങള്‍ അവരുടെ സൈന്യത്തെ മുഴുവനായി ഉക്രൈനില്‍ നിന്നും പിന്‍വലിക്കുക എന്നിവയായിരുന്നു ഈ 28 ഇന പദ്ധതിയിലെ ചില നിര്‍ദേശങ്ങള്‍. പക്ഷെ ഇതിനെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. റഷ്യയ്‌ക്ക് നൂറുശതമാനം അനുകൂലവും ഉക്രൈന്റെ സ്വയംഭരണാവകാശം ഇല്ലായ്‌മ ചെയ്യുന്നതുമായ സമാധാനക്കരാര്‍ ആണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുകയായിരുന്നു.
28 ഇന സമാധാനക്കരാറിന്റെ തുടര്‍ച്ചയായാണ് നവമ്പര്‍ 30 ഞായറാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് റൂബിയോ ഉക്രൈന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ 28ഇന പദ്ധതി 19 ആക്കി വെട്ടിച്ചുരുക്കാന്‍ ഉക്രൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ യൂറോപ്യന്‍ യൂണിയനാണ്. റഷ്യ സൈനികമായി പിടിച്ചെടുത്ത ഉക്രൈന്റെ പ്രദേശങ്ങള്‍ വിട്ടുനില്‍കാനാവില്ല എന്ന് പുതിയ 19ഇന കരാര്‍ ആവശ്യപ്പെടുന്നു. ഉക്രൈന്‍ നേറ്റോയില്‍ ചേരണോ വേണ്ടയോ എന്ന കാര്യം നിശ്ചയിക്കാന്‍ ഉക്രൈന് സമ്പൂര്‍ണ്ണ അധികാരമുണ്ടെന്നും പുതിയ സമാധാനക്കരാര്‍ വാദിക്കുന്നു. ഈ 19ഇന പദ്ധതിയുമായി റൂബിയോ പുടിനുമായി അടുത്ത ഘട്ട ചര്‍ച്ച നടത്തും.
റഷ്യയെ സാമ്പത്തികമായി തകര്‍ക്കുന്ന യൂറോപ്യന്‍ പദ്ധതി
ഇങ്ങിനെ സമാധാനക്കരാര്‍ നീട്ടിക്കൊണ്ടുപോവുക വഴി റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് യൂറോപ്പിന്റെ പദ്ധതി. ഇതിനിടെ റഷ്യയ്‌ക്ക് മാരകമായ ചില മുറിവുകള്‍ യൂറോപ്പ് നല്‍കിക്കഴിഞ്ഞു. അതില്‍ ഒന്ന് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റ്, ലൂകോയില്‍ എന്നിവയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായുള്ള ട്രംപിന്റെ പ്രഖ്യാപനമാണ്. ഇതോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയും ചൈനയും നിര്‍ത്തി. ഇത് സാമ്പത്തികമായി റഷ്യയെ ഞെരുക്കുന്ന നടപടിയാണ്.
രണ്ടാമത്തേത് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപമായി നല്‍കിയിരിക്കുന്ന 16200 കോടി ഡോളര്‍ പരമാധികാര ആസ്തി മരവിപ്പിച്ചു കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനമായിരുന്നു. ഇത് റഷ്യയ്‌ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ബെല്‍ജിയത്തിലെ കേന്ദ്രബാങ്കില്‍ കിടക്കുന്ന ഈ 16200 കോടി ഡോളര്‍ ഉക്രൈന് പലിശരഹിത വായ്‌പയായി അനുവദിക്കാനാണ് യൂറോപ്യന്‍ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളും തീരുമാനിച്ചത്. ഇത് വിശ്വാസവഞ്ചനയാണെന്ന് റഷ്യയുടെ നിലപാട്. കാരണം ഒരു രാജ്യം മറ്റൊരു രാജ്യത്ത് പരമാധികാര ആസ്തി എന്ന നിലയില്‍ പണം നിക്ഷേപിക്കുന്നത് ഈ തുക സുരക്ഷിതമാണെന്ന ചിന്തയിലാണ്.ആ തുക പിടിച്ചെടുത്ത് ഉക്രൈന് നല്‍കുക വഴി റഷ്യയുടെ ഈ വിശ്വാസത്തെയാണ് യൂറോപ്യന്‍ യൂണിയന്‍ തകര്‍ക്കുന്നത്. ഇതിന് ഉചിതമായ മറുപടി നല്‍കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ തുക വിട്ടുനല്‍കാന്‍ ബെല്‍ജിയം ഇതുവരെയും സമ്മതിച്ചിട്ടില്ല അതേ സമയം ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നിവയെല്ലാം ഈ തുക ഉക്രൈന് നല്‍കാന്‍ ബെല്‍ജിയത്തെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങിനെ ഒരു ഭാഗത്ത് റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയും മറുഭാഗത്ത് സമാധാനക്കരാര്‍ തയ്യാറാകുന്നു എന്ന പ്രതീക്ഷ നല്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് യൂറോപ്യന്‍ യൂണിയന്‍ ചെയ്യുന്നത്. ഇതിന് യുഎസും രഹസ്യമായി പിന്തുണനല്‍കുന്നും എന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.
ഉക്രൈന് ആയുധങ്ങളും പട്ടാളക്കാരും പണവും നല്‍കുന്നു
രഹസ്യമായി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും സമൃദ്ധമായി ഉക്രൈന് ആയുധങ്ങളും പണവും പട്ടാളക്കാരെയും നല്‍കുന്നതായും പറയുന്നു. ഉക്രൈനില്‍ നിന്നും നിരന്തരം റഷ്യയെ ആക്രമിക്കുക വഴി റഷ്യയുടെ ആയുധങ്ങള്‍ തീര്‍ത്ത് അവരുടെ സായുധശക്തി ഇല്ലാതാക്കലും മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ ഗൂഢപദ്ധതിയാണെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം 100 റഫാല്‍ യുദ്ദവിമാനങ്ങള്‍ ഉക്രൈന് നല്‍കുമെന്ന ഫ്രാന്‍സിന്റെ പരസ്യനിലപാട് വൈകാതെ യൂറോപ്യന്‍ യൂണിയന്‍ മറനീക്കി പുറത്തുവരുമെന്ന് സൂചനയാണ് നല്‍കുന്നത്. ജര്‍മ്മനിയും ബ്രിട്ടനും സ്പെയിനും എല്ലാം അവരുടെ ആയുധശക്തി വര്‍ധിപ്പിക്കുകയുമാണ്.
നുണകള്‍ പ്രചരിപ്പിക്കാന്‍ യൂഎസ് ആഗോളമാധ്യമങ്ങള്‍
റോയിട്ടേഴ്സ്, എഎഫ് പി, എപി എന്നീ ആഗോളമാധ്യമശൃംഖലകളും ബിബിസി, സിഎന്‍എന്‍ തുടങ്ങിയ ബ്രിട്ടീഷ് -യുഎസ് മാധ്യമങ്ങളും റഷ്യ-ഉക്രൈന്‍ യുദ്ധത്തെക്കുറിച്ച് പരമാവധി നുണകള്‍ പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്. ഉക്രൈന് യൂറോപ്പും യുഎസും ആയുധങ്ങള്‍ നല്‍കുന്നില്ല, പണം നല്‍കുന്നില്ല എന്ന് ഈ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രഹസ്യമായി ഇത് രണ്ടും വാരിക്കോരി ഉക്രൈന് നല്‍കുന്നതായി പറയുന്നു.
യൂറോപ്യന്‍ യൂണിയനാണ് സമാധാനക്കരാറിന് വിഘാതമായി നില്‍ക്കുന്നതെന്നും ഈ മാധ്യമശൃംഖലകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയനും യുഎസും ഉക്രൈനും തമ്മില്‍ നല്ല ധാരണകളോടെയാണ് മുന്നോട്ട് പോകുന്നതെന്നും പുറമേയ്‌ക്ക് ഇവര്‍ പരസ്പരം ഐക്യമില്ലാത്തതുപോലെ പെരുമാറുകയാണെന്നും എല്ലാം ആസൂത്രിത നാടകങ്ങളാണെന്നും പറയുന്നു.
















