ഇസ്ലാമാബാദ് : സൈനികർക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ
ആശങ്ക പ്രകടിപ്പിച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 2021 ൽ കാബൂളിലേക്ക് താലിബാൻ തിരിച്ചെത്തിയതിനുശേഷം, 4,000 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ദാർ പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടെയാണ് ഇത്രയും സൈനികർക്ക് ജീവഹാനി സംഭവിച്ചതെന്നും ഇഷാഖ് ദാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിനുശേഷം പാകിസ്ഥാന്റെ സൈനിക നഷ്ടങ്ങൾ താങ്ങാനാവാത്തതായി മാറി. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ, പ്രത്യേകിച്ച് ടിടിപിക്കെതിരെ നടപടിയെടുക്കണമെന്നും ദാർ താലിബാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇതിനു പുറമെ ടിടിപി പോരാളികൾ അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്ഥാനിൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ദാർ പറഞ്ഞു. ടിടിപിക്കെതിരെ നടപടിയെടുക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥനയ്‌ക്ക് മറുപടിയായി താലിബാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നൂറുകണക്കിന് ടിടിപി പോരാളികളെ താലിബാൻ സർക്കാർ പിടികൂടിയിട്ടുണ്ടെന്നും ദാർ വ്യക്തമാക്കി.
ഇത് കൂടാതെ
അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടലിനെക്കുറിച്ചും ദാർ വാചാലനായി. സുരക്ഷാ കാരണങ്ങളാൽ നിർബന്ധിതമായിട്ടായിരുന്നു തങ്ങൾ ഈ തീരുമാനം എടുത്തത്. അഫ്ഗാൻ മണ്ണ് പാകിസ്ഥാനെതിരെ ഉപയോഗിക്കരുതെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ മാസം ഖത്തറിന്റെ അഭ്യർഥന മാനിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരായ സൈനിക നടപടി റദ്ദാക്കിയതായും ദാർ പറഞ്ഞു. എന്നാൽ ഖത്തറിന്റെ ഈ മധ്യസ്ഥത കാര്യമായ ഫലം നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















