തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെ കണ്ണാടിയിൽ നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. കാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിൻറെ ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ പ്രതിയായ സുഹൃത്ത് ജോബിയും രാഹുലിനൊപ്പമുണ്ടെന്നാണ് വിവരം.
ചുവന്ന പോളോ കാര്‍ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ചുവന്ന കാറില്‍ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ കാറിന്റെ നമ്പറടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഒരു സിനിമാ താരമാണെന്നവിവരം കിട്ടിയത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
പാലക്കാട്ടെ വിവിധയിടങ്ങളിൽ നിന്ന് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. രാഹുൽ കടന്നു കളഞ്ഞ ദിവസത്തെ 5 മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് കണ്ടെടുക്കാൻ ശ്രമം നടത്തുന്നത്. കേസിൽ ഇത് നിർണായക വഴിത്തിരിവായേക്കും. രാഹുലിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് ഡിലീറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കെയർടേക്കറെ കൈയിലെടുത്താണ് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതെന്നാണ് കരുതുന്നത്. തുടർന്ന് ഫ്ലാറ്റിലെ കെയർ ടേക്കറെ ചോദ്യം ചെയ്യാനായി എസ്ഐടി വിളിപ്പിച്ചിട്ടുണ്ട്.
നേരത്തേ രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നതായി സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വീടുകളിലടക്കം പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫോണ്‍വിളി വിവരങ്ങളും നിരീക്ഷണത്തിലാണ്.
















