ന്യൂദൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. പാർലമെന്റ് ഹൗസിന്റെ സുരക്ഷയ്‌ക്ക് മേൽനോട്ടം വഹിക്കുന്ന സിഐഎസ്എഫ്, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ ഇന്ത്യൻ സൈന്യത്തിലെ തീവ്രവാദ വിരുദ്ധ സേനാംഗങ്ങൾ, മനേസറിലെ എൻഎസ്ജി കമാൻഡോകൾ, ബെഹ്‌റോറിലെ ആർടിസിയിലെ സ്‌നൈപ്പർ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 3,300 സൈനികരെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.
തീവ്രവാദ ആക്രമണങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, വായുവിലൂടെയുള്ള വിഷബാധ എന്നിവയുൾപ്പെടെ ഏത് അടിയന്തര സാഹചര്യത്തിലും പ്രതികരിക്കുന്നതിൽ ഈ ഉദ്യോഗസ്ഥർ വൈദഗ്ധ്യമുള്ളവരാണ്. ദൽഹി പോലീസും സിഐഎസ്എഫും തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താനും പാർലമെന്റ് മന്ദിരത്തിനുള്ളിൽ മാത്രമല്ല പാർലമെന്റ് മതിലിനോട് ചേർന്നുള്ള എല്ലായിടത്തും തങ്ങളുടെ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിഐഎസ്എഫ് തീരുമാനിച്ചു.
പാർലമെന്റ് മതിലുകൾക്ക് പുറത്തുള്ള മുന്നണികളിലും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പാർലമെന്റിന്റെ മുകൾ ഭാഗങ്ങളിലും സ്‌നൈപ്പർമാരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പാർലമെന്റിന്റെ സുരക്ഷയ്‌ക്കായി ആന്റി-ഡ്രോൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എൻഎസ്ജിയും സിഐഎസ്എഫും അവരുടെ നായ്‌ക്കളെയും ബോംബ് ഡിസ്‌പോസൽ സ്ക്വാഡുകളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
















