അടിയന്തരാവസ്ഥയ്‌ക്കുശേഷം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അങ്ങാടിപ്പുറത്ത് ചേര്‍ന്നിരുന്നു. ബിജെപിയില്‍ ഔപചാരിക ചുമതല ഇല്ലായിരുന്നെങ്കിലും സംസ്ഥാന സമിതിയില്‍ ഞാന്‍ സ്ഥിരം ക്ഷണിക്കപ്പെട്ട അംഗമായിരുന്നു. ഒ. രാജഗോപാലായിരുന്നു സംസ്ഥാന അധ്യക്ഷന്‍ എന്നാണ് ഓര്‍മ്മ. അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്‍വശത്ത് നിരത്തി വൃത്തിയാക്കിയ സ്ഥലത്ത് താല്‍ക്കാലിക നെടുമ്പുര നിര്‍മിച്ചായിരുന്നു സമിതി യോഗം ചേര്‍ന്നത്. ആ പശ്ചാത്തലമൊരുക്കി നല്‍കാന്‍ അക്കാലത്ത് അവിടെ പ്രചാരകനായിരുന്നു. പി. വാസുദേവനും, നാട്ടുകാരനും ആ പ്രദേശത്തെ ഏതു പൊതുപ്രവര്‍ത്തനങ്ങള്‍ക്കും നെടുനായകമായി നിന്ന സി.പി. ജനാര്‍ദ്ദനനും ഉണ്ടായി. ജനാര്‍ദ്ദനനും ഞാനും രണ്ടാം വര്‍ഷത്തെയും മൂന്നാം വര്‍ഷത്തെയും സംഘ പരിശീലനം ഒരുമിച്ച് നടത്തിയ ചരിത്രവും ഉണ്ട്. അക്കാലത്ത് എറണാകുളം ജന്മഭൂമിയില്‍ ജോലി ചെയ്തിരുന്ന ഞാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പ്രാന്ത കാര്യാലയത്തിലും അവധി ദിവസങ്ങളില്‍ സ്വന്തം വീട്ടിലും താമസിച്ചു വരികയായിരുന്നു.
അക്കാലത്ത് കൊടുങ്ങല്ലൂര്‍ക്കാരന്‍ നാരായണ അയ്യര്‍ ബിജെപിയില്‍ വളരെ സജീവമായിരുന്നു. ബ്രൂണേ സുല്‍ത്താന്റെ പിഎസ് ആയി ഏറെക്കാലം ജോലി ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തെ ആ നാട്ടുകാര്‍ ബ്രൂണേ സ്വാമി എന്നാണ് വിളിച്ചുവന്നത്. ആ സമിതിയോഗത്തിനിടെ പരിചയപ്പെട്ട ഊര്‍ജ്ജസ്വലനായ യുവകാര്യകര്‍ത്താവായിരുന്നു കഴിഞ്ഞകൊല്ലം അന്തരിച്ച രഘുനന്ദന്‍. അങ്ങാടിപ്പുറത്തെ പരിപാടി കഴിഞ്ഞപ്പോള്‍ കണ്ണൂരിലെ സംഘടനാ കാര്യദര്‍ശിയായിരുന്ന എ. ദാമോദരന്റെ വിവാഹത്തിന് പോകാനുള്ള നിര്‍ദ്ദേശം വന്നു. അടിയന്തരാവസ്ഥയില്‍ ആദ്യം തന്നെ തടവിലായവരില്‍ ദാമോദരനും ഉണ്ട്. കോഴിക്കോട്ടെ സബ്ജയിലില്‍ ഞങ്ങള്‍ ഒരേ കേസിലെ പ്രതികളും പോലീസിന്റെ എഫ്‌ഐആര്‍ പ്രകാരം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടവരും ആയിരുന്നു. വിവാഹത്തിന് പോകാനായി നാരായണയ്യര്‍ കൊണ്ടുവന്നിരുന്ന വാനില്‍ എനിക്കും ഇടം കിട്ടി. എന്റെ അടുത്ത സീറ്റില്‍ തൃപ്രയാറുകാരന്‍ രഘുനന്ദനായിരുന്നു. സ്വാഭാവികമായും സ്വയം പരിചയപ്പെടുത്തിലൂടെ ഞങ്ങള്‍ക്ക് ആത്മീയ ബന്ധവും ഉറച്ചു. അദ്ദേഹം കാലടി ശ്രീശങ്കരാ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നുവത്രേ. എനിക്ക് ശങ്കരാ കോളജിനെപ്പറ്റി തീരെ ധാരണ ഉണ്ടായിരുന്നില്ല. അക്കാലത്ത് ജന്മഭൂമിയുടെ അമരക്കാരന്‍ ആയിരുന്ന സുന്ദരം തന്റെ ശങ്കരാ കോളേജ് കാലത്തെ വിശേഷങ്ങള്‍ പറയുമായിരുന്നു.
ആ യാത്രയ്‌ക്കിടെ രഘുനന്ദന്‍ നിരവധി കാര്യങ്ങള്‍ സംസാരിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന ഒരു സംഘപരിപാടിയില്‍ ടി. ആര്‍. സോമശേഖരന്റെ ബൗദ്ധിക്ക് കേട്ട് രഘുനന്ദന്‍ അന്തം വിട്ടുപോയത്രെ. എന്തെന്നാല്‍ പണ്ട് ശങ്കരാ കോളേജിലെ എസ്എഫ്‌ഐയുടെ നേതാവായിരുന്ന ടി.ആര്‍. സോമശേഖരന്‍ എബിവിപിക്കെതിരെ നടത്തിവന്ന രൂക്ഷമായ പ്രചാരണം തങ്ങളെ ഒട്ടൊന്നുമായിരുന്നില്ല ശല്യപ്പെടുത്തിയതെന്ന് രഘു ഓര്‍മ്മിച്ചു. പരമേശ്വര്‍ജിയുമായി ഉണ്ടായ അടുപ്പമായിരുന്നു സോമന് മാനസിക പരിവര്‍ത്തനം വരുത്തിയത്. പറവൂരിനടുത്ത് അണ്ടിപ്പിള്ളി കാവിനു സമീപം താമസിച്ചിരുന്നപ്പോള്‍ പരമേശ്വര്‍ജി ഇടയ്‌ക്കിടെ സോമശേഖരന്റെ വീട്ടില്‍ പോകുമായിരുന്നു. അദ്ദേഹത്തിനുണ്ടായ പരിവര്‍ത്തനത്തെ രഘുനന്ദന്‍ സര്‍വ്വാത്മനാ അഭിനന്ദിച്ചിരുന്നു.
അങ്ങാടിപ്പുറത്ത് രാമസിംഹന്‍ എസ്റ്റേറ്റും നരസിംഹ ക്ഷേത്രവും കാണാന്‍ മടക്കയാത്രയില്‍ ഇടം കിട്ടി. കണ്ണൂരില്‍ നിന്നുള്ള മടക്കം അതിവേഗത്തില്‍ ആയിരുന്നു. വീടിനു സമീപത്ത് എത്തിയപ്പോള്‍ അവിടെ ഇറങ്ങി അല്‍പ്പം വിശ്രമിച്ചു പോകാം എന്ന് അദ്ദേഹം ക്ഷണിച്ചു. അങ്ങനെയൊരു ഇടം അവിടെയുണ്ടെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി രമയുടെ ആതിഥേയത്വം സ്വീകരിച്ചാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്.
പത്തിരുപത്തഞ്ചു വര്‍ഷക്കാലം സംഘപ്രചാരകനായും ജനസംഘം സംഘടനാ കാര്യദര്‍ശിയായും കഴിഞ്ഞുകൂടിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇക്കാലത്തും ഒട്ടേറെ സ്മരണകള്‍ മനസ്സിലൂടെ മിന്നിമറയുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ യാത്രയാകട്ടെ ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഉഴുതുമറിച്ചിട്ടതുപോലെയുള്ള ഇടങ്ങളിലൂടെ ആയിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം തൊടുപുഴയില്‍ ബിജെപി സംസ്ഥാന സമിതി ചേര്‍ന്നപ്പോള്‍ അവിടെ എനിക്ക് ആദരവ് നല്‍കുന്ന ചടങ്ങ് ഉണ്ടായിരുന്നു. അതിനു ചെന്നപ്പോഴാണ് രഘുനന്ദനും പത്‌നി രമയും അവിടെയുണ്ടെന്ന് അറിഞ്ഞത്. അവരെന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. അവരുടെ മകനും അന്നുകൂടെ ഉണ്ടായിരുന്നു. എന്റെ ഭാര്യ രാജേശ്വരിയുമായും വലിയ ചങ്ങാത്തത്തിലായി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അവരുടെ മകന്‍ ഹീമോഫീലിയ എന്ന രോഗം മൂലം മരണമടഞ്ഞ വിവരം ജന്മഭൂമിയില്‍ വായിച്ചറിഞ്ഞിരുന്നു. പിന്നീട് ആ വഴി യാത്ര ചെയ്യുമ്പോഴെല്ലാം അവിടെ കയറണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. മകന്റെ സ്ഥിതിയുടെ അനുഭവം ഇനി ആര്‍ക്കും വരരുതെന്ന് പ്രാര്‍ത്ഥനയും അതിനായുള്ള പ്രയത്‌നവും ആ ദമ്പതിമാര്‍ സ്വയം ഏറ്റെടുത്തു. സ്വന്തം വീട് തന്നെ അതിനായി മാറ്റിവെച്ചു. ഇന്നത് കണ്ണന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനമാണ്. ഹീമോഫീലിയ ബാധിച്ച കുട്ടികള്‍ക്ക് പരിചരണവും അവരുടെ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ഉപദേശങ്ങളും പരിശീലനവും നല്‍കുന്ന മാതൃക സ്ഥാപനമായി അത് പ്രശസ്തി നേടി.
കൊറോണ കാലത്തിനു തൊട്ടുമുമ്പ് കോഴിക്കോട്ടേക്കുള്ള ഒരു യാത്രാമധ്യേയാണ് പിന്നീട് പ്രഭാത ഭക്ഷണത്തിന് രഘുനന്ദന്റെ വസതിയില്‍ കയറിയത്. കുറച്ചുദിവസം അവരോടൊപ്പം താമസിക്കണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ഒരു അവസരം കിട്ടിയപ്പോള്‍ ഞാനും പത്‌നിയും നാല് ദിവസം കുന്നംകുളത്തിന് അടുത്തുള്ള അക്കിക്കാവിലെ അവരുടെ വസതിയില്‍ താമസിച്ചു. ആ താമസത്തിനിടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ രഘുനന്ദന് ലഭിക്കുന്ന ആദരവ് എത്രയാണെന്ന് അനുഭവിച്ചറിഞ്ഞു. അദ്ദേഹത്തിന് വിലപ്പെട്ട സഹകരണം നല്‍കുന്നവരില്‍ നമ്മുടെ മുന്‍ പ്രാന്തസംഘചാലക് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടിയുടെ മകന്‍ ഡോക്ടര്‍ കെ.എം. രാമകൃഷ്ണനും ഉണ്ട്. തലശ്ശേരിയില്‍ പ്രചാരകനായിരുന്ന ആറു വര്‍ഷങ്ങള്‍ ഞാന്‍ താമസിച്ചത് രാമകൃഷ്ണന്റെ വീട്ടിലാണ്. അതും രഘുനന്ദന് പുതിയ വാര്‍ത്തയായിരുന്നു.
അവിടുത്തെ വാസത്തിനിടെ സമീപത്ത് തന്നെയുള്ള പ്രസിദ്ധമായ കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രദര്‍ശനത്തിന് രമ ഞങ്ങളെ കൊണ്ടുപോയി. മുന്‍കാലങ്ങളില്‍ കടവല്ലൂര്‍ അന്യോന്യം എന്ന വേദപഠനത്തിന്റെ കേന്ദ്രമായിരുന്നു അവിടം. ക്ഷേത്രത്തില്‍ വിസ്തരിച്ച് ആരാധന നടത്താനും തിരുമേനിയുടെ കൈകൊണ്ടുതന്നെ പ്രസാദം സ്വീകരിക്കാനും ഭാഗ്യമുണ്ടായി. ബ്രഹ്‌മസ്വം മഠത്തില്‍ നിന്നും ആ ഭാഗ്യം മുമ്പ് സിദ്ധിച്ചിട്ടുണ്ട്. ”ബ്രഹ്‌മസ്വം മഠമായ നടയില്‍ പൂര്‍ണാനുമോദം പരബ്രഹ്‌മം കണ്ടുമരുവും വെണ്‍മണി മഹന്‍ നമ്പൂരിയെ കണ്ടു ഞാന്‍” എന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശ്ലോകമാണ് അപ്പോള്‍ ഓര്‍മ്മിച്ചത്. പിന്നീട് തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ ദര്‍ശനത്തിനും രഘുനന്ദന്‍ സൗകര്യം ഉണ്ടാക്കി തന്നു. സമീപത്തു തന്നെയുള്ള അദ്ദേഹത്തിന്റെ തറവാട്ടിലും പോയി. അദ്ദേഹത്തിന്റെ അനുജന്‍ അവിടുത്തെ താലൂക്ക് സംഘചാലകന്‍ ആണ്.
തൃശ്ശിവപേരൂരിലെ പഴയ സ്വയംസേവകരെ കാണാനും രഘുനന്ദന്‍ സൗകര്യം ചെയ്തു. കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, സി.പി. സുബ്രഹ്‌മണ്യന്‍, അനന്തന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തില്‍ എന്ന ചരിത്രം രചിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മുമ്പൊരിക്കല്‍ ശ്രീധരന്‍ മാസ്റ്ററുടെ ക്വാര്‍ട്ടേഴ്‌സില്‍ പോയിരുന്നു. രക്തസമ്മര്‍ദ്ദം കുറവായ മാസ്റ്ററുടെ ഭക്ഷണത്തിലെ സമൃദ്ധമായ ഉപ്പും സമ്മര്‍ദ്ദം കൂടുതലായ എന്റെ ഉപ്പ് വേണ്ടായ്‌കയും അദ്ദേഹത്തിന്റെ ഭാര്യ ഓര്‍ത്തു വച്ചിരുന്നത് ഞാന്‍ മറക്കില്ല. ആ യാത്രയ്‌ക്കിടെ ഗുരുവായൂര്‍ ദര്‍ശനവും സാധിച്ചു. അഡ്വക്കേറ്റ് നിവേദിതയുടെ വീട്ടില്‍ പോയാണ് ഭക്ഷണം. അടിയന്തരാവസ്ഥ കാലത്ത് രാധാ ബാലകൃഷ്ണന്റെ കൈക്കുഞ്ഞായി ജയില്‍വാസവും നിവേദിത അനുഭവിച്ചിട്ടുണ്ട്. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരി ആകാനുള്ള അവസരവും ഇതോടെ നിവേദിതയ്‌ക്കുണ്ടായി.
ഹീമോഫീലിയ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുക വഴി നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് രഘുനന്ദന്‍ നല്‍കിയ സേവനങ്ങള്‍ ചെറുതല്ല. സമൂഹത്തിലെ സമസ്ത തലത്തിലുള്ള ജനങ്ങള്‍ക്ക് രഘുനന്ദനോട് ഉണ്ടായിരുന്ന സ്‌നേഹാദരങ്ങളും നിസ്സീമമാണ്. രഘുനന്ദനും രമയും തുടങ്ങിവച്ച ദൗത്യം ഏറ്റവും കാര്യശേഷിയോടെ ഇപ്പോഴും ഏറ്റെടുത്ത് നടത്തുന്ന രമയോടുള്ള ആദരവ് കൂടി ഈ അവസരത്തില്‍ വ്യക്തമാക്കുകയാണ്.
















