കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ വികസന വിഷയങ്ങൾ ആയിരിക്കും ബി.ജെ.പി. ഉയർത്തിക്കാട്ടുകയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. കൂടാതെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഗർഭവും സ്വർണവും പോലെയുള്ള വിഷയങ്ങളല്ല ചർച്ചയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും മറ്റ് വ്യക്തിപരമായ കാര്യങ്ങളും തങ്ങളുടെ വിഷയമല്ല. തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന വിഷയങ്ങൾ മാത്രം സംവദിക്കണമെന്നും, ഇത് കർശനമായി പാലിക്കേണ്ട ഒരു മര്യാദയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സമയത്ത് എതിർ സ്ഥാനാർത്ഥികളുടെ പേര് പോലും താൻ എടുത്തുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടിംഗ് പ്രക്രിയയിലെ ഏറ്റവും ശുദ്ധീകരണ ശക്തിയാണ് എസ്.ഐ.ആർ എന്നും, അത് എന്ത് വില കൊടുത്തും നടപ്പിലാക്കിയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.“നമുക്ക് കള്ളക്കമ്പുകൾ ആരും വോട്ട് ചെയ്യേണ്ട,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ വോട്ട് ചോർച്ച ആര് നടത്തി എന്നുള്ളത് എസ്.ഐ.ആർ. വഴി വ്യക്തമാകും, ബംഗാളിലും അത് വ്യക്തമാകും. എന്നാൽ ഇതൊന്നും ഇപ്പോഴത്തെ ചർച്ചാവിഷയം ആകരുതെന്നും, വികസനം മാത്രമായിരിക്കണം ചർച്ച എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഉയർത്തിക്കാട്ടുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും സാധ്യമാക്കിക്കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം തങ്ങളെ ഏൽപ്പിച്ചാൽ ഉറപ്പായും നിർവ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















