ന്യൂഡൽഹി: പാകിസ്ഥാൻ 72 തീവ്രവാദ ലോഞ്ച്പാഡുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിനുശേഷമാണ് അതിർത്തിക്കടുത്തുള്ള ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിയത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറാണെന്നും മെയ് 7 മുതൽ 10 വരെ നാല് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ശേഷം സൈനിക നടപടി നിർത്തിവച്ചതിനെ ബഹുമാനിക്കുന്നുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചിരുന്നു. പാകിസ്ഥാൻ എല്ലാ സൗകര്യങ്ങളും ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. അതിർത്തി കൃത്യമല്ലാത്ത സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകളാണ് പ്രവർത്തിക്കുന്നത്. അതുപോലെ അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നതായും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിൽ അതിർത്തിക്ക് സമീപം പരിശീലന ക്യാമ്പുകളില്ല. മുമ്പ് ജെയ്ഷെ മുഹമ്മദും ലഷ്കർ അംഗങ്ങളും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനുശേഷം തീവ്രവാദികൾക്ക് ഒരുമിച്ച് പരിശീലനം നൽകുന്നുണ്ടെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവിട്ടാൽ ബിഎസ്എഫ് പൂർണമായും സജ്ജമാണെന്ന് ജമ്മു ഫ്രോണ്ടിയർ ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.
















