കോഴിക്കോട്: സൂപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദായസ്തയ പൂജ ചെയ്യാനും അതിനുശേഷം പ്രായശ്ചിത്തം ചെയ്യാനുമുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ക്ഷേത്ര വിശ്വാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി ഏകാദശി ദിവസം നടന്നുവരുന്ന ഉദയാസ്തമയ പൂജ കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡ് മുടക്കിയിരുന്നു.
ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൂജ ചെയ്യാനും ജാള്യത മറച്ചുവെയ്‌ക്കാന്‍ പ്രായശ്ചിത്തം ചെയ്യാനും തീരുമാനിച്ചിരിക്കുന്നത്.
ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്തുന്നത് ദേവന് അഹിതമാണെന്നാണ് ചെയര്‍മാന്റെ വാദം. ക്ഷേത്രം സാമൂതിരിയുടേതായിരുന്ന കാലം തൊട്ട് ഏകാദശി നാളില്‍ ഉദയാസ്തമയ പൂജ ഉണ്ടായിരുന്നു. ചിറളയം കോവിലകമാണ് പൂജ നടത്തിയിരുന്നത്. പിന്നീട് ക്ഷേത്രം ദേവസ്വം ഏറ്റെടുത്തതു മുതല്‍ ഏകാദശി നാളില്‍ ദേവസ്വം നേരിട്ട് ഉദയാസ്തമന പൂജ നടത്തിവന്നിരുന്നതുമാണ്. ഇത് വലിയ ഒരു അപരാധമാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ക്കുതന്നെ വലിയൊരു തെറ്റ് ആവര്‍ത്തിക്കുകയായിരുന്നുവെന്നും വരുത്തി തീര്‍ക്കുന്ന ദേവസ്വം ഭരണസമിതിയുടെ കണ്ടെത്തലിനു പിന്നില്‍ ക്ഷേത്ര സംസ്‌കൃതിയെ തന്നെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ എന്നും സമിതി ചൂണ്ടിക്കാട്ടി.
വിശദമായ പരിശോധനക്കു ശേഷം, ഏകാദശി നാളില്‍ തന്നെ ഉദയാസ്തമന പൂജ വേണമെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതിനു പകരം, ഏകാദശി നാളില്‍ ഉദയാസ്തമന പൂജയ്‌ക്കു ശേഷം പ്രായശ്ചിത്തം ചെയ്യുമെന്ന തീരുമാനം, കോടതി ഉത്തരവിനെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യമാണെന്നും വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് ഇനി ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും പ്രസ്താവനയില്‍ പറഞ്ഞു.
















