ലോകത്ത് 200 രാജ്യങ്ങളിലായി 836 കോടി ജനങ്ങള്‍ അധിവസിക്കുന്നു. അതില്‍ 200 കോടി ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായാണ് ഐക്യരാഷ്‌ട്ര സഭയുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നാണ്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകസമാധാനത്തിന് ഭീഷണി ആയിരിക്കുന്നു എന്നും അത് തടയാന്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിലേക്ക് ലോക സമാധനത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതം എത്തിച്ചേരണമെന്ന് ലോകമെമ്പാടുമുള്ള സമാധന പ്രേമികള്‍ ആവശ്യപ്പെടുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം കഴിഞ്ഞാല്‍ മുഖ്യ കര്‍മ്മ പദ്ധതിയായി ലോക സമാധാനം നിലനിര്‍ത്തുക എന്നതാണ്. എന്നാല്‍ ലോകസമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഐക്യരാഷ്‌ട്രസഭ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രധാന മന്ത്രി പ്രസ്താവന ഇറക്കിയത്. ഐക്യരാഷ്‌ട്ര സഭയുടെ മൂന്നാമത്തെ കര്‍മ്മപദ്ധതി ലോകാരോഗ്യ സംഘടന വഴി നടപ്പാക്കുന്ന ജനങ്ങളുടെ ആരോഗ്യരക്ഷയും പരിപാലനവുമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ ജനസംഖ്യ 146 കോടിയാണ്. 1950 ല്‍ നടപ്പാക്കിയ ഭരണഘടനയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം മുഖ്യ പദ്ധതിയായി അംഗീകരിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ആദ്യ കടമ ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ ഭാരതം ഭരിച്ച കോണ്‍ഗ്രസ് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. 2014-ല്‍ 25 ശതമാനം വരുന്ന 35 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെ കഴിയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 മേയില്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മാര്‍ജനം വികസനത്തിലൂടെ എന്ന മുദ്രാവാക്യം നടപ്പാക്കി. 2014-15 വര്‍ഷത്തെ കേന്ദ്ര വാര്‍ഷിക ബഡ്ജറ്റ് അടങ്കല്‍ 16 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ 2025-26 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ് അടങ്കല്‍ 48 ലക്ഷം കോടിയുടേതാണ്. എന്നാല്‍ കഴിഞ്ഞ 7 മാസമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ച നികുതി- നികുതിയേതര വരുമാനം 5 ലക്ഷം കോടിയാണ്. ബഡ്ജറ്റ് പ്രതീക്ഷയേക്കാള്‍ കൂടുതലാണിത്. ഇനിയുള്ള അഞ്ച് മാസംകൊണ്ട് ഇത് 8 ലക്ഷം കോടിയായി വര്‍ദ്ധിക്കും. അപ്പോള്‍ 2025-26ലെ ബഡ്ജറ്റ് പ്രകാരമുള്ള വരവ് 56 ലക്ഷം കോടിയിലധികമാകും. ഇങ്ങനെ ലഭിക്കുന്ന വര്‍ദ്ധിച്ച വരുമാനമാണ് കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കും ക്ഷേമ കാര്യങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്.
കഴിഞ്ഞ 11 വര്‍ഷമായി ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് കുതിപ്പ് പ്രകടമാണ്. 6.5 മുതല്‍ 8 ശതമാനം വരെ സമ്പദ്ഘടന വളരുന്നു. ചൈനയുടെ വളര്‍ച്ചാനിരക്ക് 3.5 ശതമാനവും അമേരിക്കയുടേത് 2 ശതമാനവുമായി കുറഞ്ഞു. ജപ്പാനെ മറികടന്ന് ഭാരതം നാലാമതെത്തി. ഭാരതത്തിന്റെ കോര്‍പ്പറേറ്റ് രംഗം 5 ലക്ഷം കോടി ഡോളര്‍ കഴിയുന്നതോടെ ജര്‍മ്മനിയെ പിന്തള്ളി മൂന്നാം സാമ്പത്തിക ശക്തിയായി മാറും. 2026 മാര്‍ച്ചില്‍ മുംബൈ ഓഹരി സൂചിക 90,000 കവിയുന്നതോടെ ഭാരതം മൂന്നാം സാമ്പത്തിക ശക്തിയായി മാറും. ഇങ്ങനെ കൈവരിച്ച സാമ്പത്തിക ലഭ്യതയാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വികസനത്തിനും വേണ്ടി ചെലവഴിക്കുന്നത്. രാജ്യത്തിന് വേണ്ടി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംസ്ഥാനങ്ങള്‍ വഴിയും ജില്ലാഭരണകൂടങ്ങലളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുമാണ്. അവിടെയെല്ലാം അതിനുവേണ്ടി നിര്‍വ്വഹണ സമിതികളേയും ഉദ്യോഗസ്ഥരേയും നിശ്ചയിച്ചിട്ടുണ്ട്.
ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രദേശങ്ങളും കഴിഞ്ഞ 11 വര്‍ഷമായി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. 25 കോടി ജനങ്ങളാണ് ദാരിദ്ര്യ മുക്തരായി മാറിയത്. ഇപ്പോള്‍ ഭാരതത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവുടെ എണ്ണം 10 കോടിയാണ്. അതില്‍ 2 ശതമാനം വരുന്ന 3 കോടി ആളുകള്‍ ‘അതി ദാരിദ്ര്യമുള്ളവര്‍ ‘ എന്ന വിഭാഗത്തില്‍പെടുന്നു.
മോദി സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തില്‍ കൈവരിച്ച നേട്ടങ്ങല്‍ മനസ്സിലാക്കി അത് തങ്കളുടെ നേട്ടമായി ചിത്രീകരിക്കാന്‍ 2021 മുതല്‍ സിപിഎം നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷം സര്‍വ്വെ നടത്തി 66,000 കുടുംബങ്ങളെ അതി ദാരിദ്ര്യമുള്ളവര്‍ എന്ന് പ്രഖ്യാപിച്ച് പ്രചാരണം നടത്തി. കഴിഞ്ഞ 4 വര്‍ഷമായി കേരള സര്‍ക്കാര്‍ അതിനായി ചെലവഴിച്ചത് 1000 കോടി മാത്രമാണ്. അതായത് വര്‍ഷംതോറും 250 കോടി വീതം. കേരളത്തിന്റെ ഇപ്പോഴത്തെ വാര്‍ഷിക ബഡ്ജറ്റ് 1,70,000 കോടിയാണ്. ഇതില്‍ 250 കോടിയെന്നത് നാമമാത്രമായ തുകയാണ്. 180 രൂപയില്‍ താഴെ പ്രതിദിന വരുമാനമുള്ള 66000 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുള്ളവരായി പ്രഖ്യാപിച്ചത്. 65000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ് ഈ കുടുംബങ്ങള്‍.
കേരളത്തിലെ ഇപ്പോഴത്തെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 3,50,000 രൂപയാണ്. ഭാരതത്തിന്റേത് 2,50,000 രൂപയും. അതിനാല്‍ കേരളം ദാരിദ്ര്യമുക്തമാകാന്‍ 2,50,000 രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കണം. ഇത്തരം കുടുംബങ്ങള്‍ കേരളത്തില്‍ മൂന്ന് ലക്ഷം മാത്രമായിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി 5000 കോടി മുടക്കിയിരുന്നെങ്കില്‍ ഇവരെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിയുമായിരുന്നു. 65000 കുടുംബങ്ങളെ മാത്രം കണ്ടെത്തി അവര്‍ക്ക് നാമമാത്ര സഹായം ചെയ്യുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. അതിനാലാണ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ മാധ്യമങ്ങളും സാമ്പത്തിക വിദഗ്‌ദ്ധരും തള്ളിപ്പറഞ്ഞത്.
ഭാരതം ദാരിദ്രത്തിന്റെ തോതില്‍ 102-ാം സ്ഥാനത്താണെന്നുള്ള ചില വിദേശ സംഘടനകളുടെ കണ്ടെത്തല്‍ 2014-ന് മുമ്പുള്ളതാണ്. 2014-ന് ശേഷം മോദി സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി. 2018 മുതല്‍ 10 കോടി കൃഷിക്കാര്‍ക്ക് വര്‍ഷംതോറും 6000 രൂപ വീതം നല്‍കുന്നു. 93000 കോടി വാര്‍ഷിക ബഡ്ജറ്റില്‍ നീക്കി വെച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തി. 4.5 കോടി ആളുകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കി. പെണ്‍കുട്ടികളുടെ ഡിഗ്രിവരെയുള്ള വിദ്യാഭ്യാസം സൗജന്യവും സാര്‍വ്വത്രികവുമാക്കി. വര്‍ഷം തോറും 90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഉജ്വല യോജന പദ്ധതി പ്രകാരം 12 കോടി വീട്ടമ്മമാര്‍ക്ക് സൗജന്യ പാചകവാത കണക്ഷന്‍ നല്കി. എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കാന്‍ ജലമിഷന്‍ ആരംഭിച്ചു.
ഭാരതത്തിലെ 25 കോടി വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്തു. 5 ലക്ഷം രൂപയുടെ സൗജന്യ വൈദ്യസഹായത്തിനായി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കി. 70 വയസ്സുകഴിഞ്ഞവര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ വൈദ്യ സഹായം ഉറപ്പാക്കി. പരിസ്ഥിതി സംരക്ഷണത്തിനായി സ്വച്ഛഭാരത മിഷന്‍ നടപ്പാക്കി. 100 കോടി ആളുകള്‍ക്ക് സൗജന്യ കൊറോണ പ്രതിരോധ വാക്‌സിന്‍ നല്കി. 2020 ഏപ്രില്‍ മുതല്‍ 80 കോടി ജനങ്ങള്‍ക്ക് മാസം തോറും 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കി വരുന്നു. ഇത് 2029 മാര്‍ച്ച് വരെ തുടരും. മുദ്രാ വായ്‌പ 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ നല്‍കി സംരംഭകത്വം വളര്‍ത്തി.
ഗ്രാമീണ മേഖലക്ക് വേണ്ടി 50 കോടി സൗജന്യ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് മുല്യ വര്‍ദ്ധിതമാക്കാന്‍ സ്വയം സഹായസംഘങ്ങളും, സഹകരണ സംഘങ്ങളും പ്രൊഡ്യൂസര്‍ കമ്പനികളും ആരംഭിച്ചു. ഗ്രാമീണ-ചെറുകിട -ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതം പദ്ധതി വഴി 10 ലക്ഷം കോടി രൂപയുടെ ധനസഹായം നല്‍കി. ഇങ്ങനെയാണ് ഭാരതത്തിലെ 25 കോടി ആളുകളെ ദാരിദ്ര്യമുക്തമാക്കിയത്.
2014-ല്‍ ഭാരതത്തില്‍ 50ശതമാനം ദാരിദ്ര്യമുണ്ടായിരുന്ന സംസ്ഥാനം ബീഹാര്‍ ആണ്. ബീഹാറിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥന സര്‍ക്കാര്‍ വഴി ഒരു കോടി കുടുംബിനികള്‍ക്ക് 10000 രൂപ വീതം നല്‍കി. 6 മാസത്തിന് ശേഷം അവരെ സംരംഭകരാക്കാന്‍ 2 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. 2014-ല്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 40 ശതമാനം ദാരിദ്ര്യം ഉണ്ടായിരുന്നത് മോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ നടപ്പാക്കിയതുവഴി ഇപ്പോള്‍ 15 ശതമാനമായി കുറഞ്ഞു. ഇതേ പാത പിന്‍തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നു. അതിന്റെ ഭാഗമായി 13 ലക്ഷം കോടിയുടെ നിക്ഷേപമാണ് ആന്ധ്രാ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
ഇപ്രകാരം ശാസ്ത്രീയവും യുക്തിസഹജവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കേരളത്തെ ദാരിദ്ര്യമുക്തമാക്കുന്നതിനു പകരം കുറുക്കുവഴികളിലൂടെ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കിയെന്ന് പെരുമ്പറ കൊട്ടിഘോഷിക്കുന്നത് ഉത്തരവാദിത്വബോധമുള്ള ഒരു ഭരണകൂടത്തിന് ഭൂഷണമല്ല.
















