ചണ്ഡീഗഢ് : തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ ബാബ്റി മസ്ജിദ് പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹരിയാനയിലെ ഊർജ്ജ, ഗതാഗത, തൊഴിൽ മന്ത്രി അനിൽ വിജ്. പുതിയ ബാബറി മസ്ജിദ് നിർമ്മിക്കണമെന്ന് ടിഎംസി എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയെ വിജ് നിശിതമായി എതിർത്തു.
” ബാബർ പണ്ടേ മരിച്ചു, ബാബറി മസ്ജിദ് ഇനി നിലവിലില്ല. ടിഎംസി എം എൽ എ യുടെ അത്തരം പ്രസ്താവനകൾ പൂർണ്ണമായും പ്രകോപനപരവും വിവരമില്ലാത്തതുമാണ്. ” – മാധ്യമങ്ങളോട് സംസാരിക്കവെ വിജ് പറഞ്ഞു. കൂടാതെ ബാബറിന്റെ ചരിത്രപരമായ അസ്തിത്വം അവസാനിച്ചുവെന്നും സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം ബാബറി മസ്ജിദും ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അനിൽ വിജ് ആവർത്തിച്ചു.
ഇതിനു പുറമെ ഇസ്ലാമിൽ പുനർജന്മ സങ്കൽപ്പമില്ലെന്ന് വിജ് തുടർന്നു പറഞ്ഞു. പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു. അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് സ്വന്തം മതത്തിന്റെ തത്വങ്ങളും പഠിപ്പിക്കലുകളും പോലും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിജിന്റെ അഭിപ്രായത്തിൽ അത്തരം അഭിപ്രായങ്ങൾ സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന ഒരു രാഷ്‌ട്രീയ സ്റ്റണ്ട് ആണെന്നും വിജ് പറഞ്ഞു. അയോധ്യ തർക്കത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും ഇത് എല്ലാ സമുദായങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരമൊരു സാഹചര്യത്തിൽ പുതിയ ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിനെ ഒരു രാഷ്‌ട്രീയ സ്റ്റണ്ടായി വിശേഷിപ്പിച്ച വിജ്, ചില നേതാക്കൾ വാർത്തകളിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വസ്തുതകളുമായോ മത തത്വങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.
















