സന്നിധാനം : തീര്‍ഥാടകര്‍ക്ക് ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് നല്‍കി വന്നിരുന്ന അന്നദാനം കേരളീയ സദ്യയായി മാറുമ്പോൾ ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായവും നിര്‍ണ്ണായകം. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ചാണ് അന്നദാനം ആരംഭിച്ചപ്പോൾ മെനു തയ്യാറാക്കിയത്.
ഇതര സംസ്ഥാന തീര്‍ഥാടകരുടെ താല്‍പര്യം പരിഗണിച്ചാണ് ചോറിനു പുറമെ പുലാവ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. തെക്കൻ കേരളീയരായ തീര്‍ഥാടകര്‍ അധികവും അന്നദാനം കഴിക്കാറില്ല. വടക്കൻ ജില്ലകളില്‍ നിന്നുള്ള മലയാളികളേ സാധാരണ അന്നദാനം സ്വീകരിക്കാറുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് അന്നദാനം അനുഗ്രഹമാണ്. ഇവര്‍ ദര്‍ശന ശേഷം നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങാറ്.
ഇവര്‍ക്ക് സ്ഥിരമായി കേരളീയ സദ്യ നല്‍കുന്നത് എത്രത്തോളം സ്വീകാര്യമാകും എന്നതും അറിയേണ്ടതുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്നദാനം സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നാല്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ചൊവ്വാഴ്ച മുതല്‍ ചോറ്, പരിപ്പ്, സാമ്പാർ, അവിയല്‍, അച്ചാര്‍, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ അടങ്ങുന്ന സദ്യ നല്‍കാനാണ് തീരുമാനം.
ഉച്ചക്ക് 12 മുതല്‍ മൂന്നു വരെയാണ് സദ്യ വിളമ്പുക. സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവില്‍ നാലായിരത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സന്നിധാനത്ത് ആരംഭിച്ചു. അന്നദാനം സദ്യയാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിടുക്കത്തിലൊയെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.
ആലോചനകള്‍ ഇല്ലാതെ കഴിമ ആഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എത്രയും വേഗം സദ്യ വിളമ്പുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി നിലവിലുള്ളതിനു പുറമെ വിവിധ സംവിധാനങ്ങള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കാൻ അടുക്കളയില്‍ സൗകര്യങ്ങള്‍
വര്‍ധിപ്പിക്കണം. വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങള്‍, കൂടുതല്‍ ജീവനക്കാര്‍ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. സദ്യ ഇലയില്‍ വിളമ്പാനുള്ള സാധ്യത തേടിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനു പകരം സദ്യ ഒരുക്കുന്നതിലും വിമർശനം ഉയർന്നിട്ടുണ്ട്.
















