എല്ലാം പെട്ടെന്നായിരുന്നു. അതിജീവിത മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഉടന്‍ നടപടിയുമായി. രാഹുല്‍ എംഎല്‍എയ്‌ക്ക് എതിരെ കേസെടുക്കാന്‍ ഉത്തരവായി. ക്രൈംബ്രാഞ്ച് അധികാരികളെ വിളിച്ചുവരുത്തി വാളെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. തുരുതുരാ പ്രതികരണങ്ങളും വന്നു. രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനത്തിരുന്നുകൂടെന്ന് ഗോവിന്ദന്‍ മാഷും പറഞ്ഞു. അപ്പോള്‍ മാഷേ സമാനമായ അപരാധം പേറുന്ന മുകേഷ് രാജിവയ്‌ക്കേണ്ടെ എന്ന ചോദ്യവും പ്രസക്തം. മുകേഷ് രാജിവയ്‌ക്കേണ്ടതില്ല. മാഷ് സംശയലേശമന്യേ വ്യക്തമാക്കി. രാഹുല്‍ ഒളിവില്‍ പോയി. മൂപ്പെത്താതെ പഴുത്തതുകൊണ്ടാകാം പിടിച്ചതെല്ലാം പുലിവാല്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് കള്ളവോട്ട് ചേര്‍ത്തിട്ടെന്ന ഗുരുതര ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. അങ്ങനെയാണ് പാലക്കാട് എംഎല്‍എ സ്ഥാനംവിട്ട് ഷാഫി പറമ്പില്‍ വടകരയ്‌ക്ക് വണ്ടികയറിയത്.
പിടിച്ചതും കടിച്ചതും കരിമ്പെന്നപോലെ ഒത്തുവന്നത് രാഹുലിന് പാലക്കാട് സീറ്റ്. ബിജെപി അന്നേ പറഞ്ഞു – ഇതാപത്താണെന്ന്. ഇപ്പോഴെന്തായി. അതുതന്നെ സംഭവിച്ചു. കെട്ടുനാറിയ കഥകളാണ് ഓരോ ദിവസം പിന്നിടുമ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോന്തായം തന്നെ വളഞ്ഞതാണ്. പിന്നെ കഴുക്കോലും അങ്ങനെയല്ലെ വരൂ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ വിദേശത്തേക്ക് മുങ്ങി. ഇനിയും പൊങ്ങിയിട്ടില്ല. ഒളിജീവിതം കൊച്ചുരാഹുലിനെ പോലെ തന്നെയാണെന്ന ആരോപണവുമുണ്ട്. രാഹുലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഇലക്ഷന്‍ കമ്മിഷനേയും കള്ളന്മാരെന്ന് വിളിച്ച് ഉറഞ്ഞുതുള്ളിയതെല്ലാം തള്ളിപ്പോയി. ഇന്ദിരയുടെയും സോണിയയുടെയും വിശ്വസ്തനെന്ന് പേരുകേട്ട അഹമ്മദ് പട്ടേലുണ്ടല്ലോ. അയാളുടെ മകന്‍ ഇപ്പോള്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. രാഹുലിനും പ്രിയങ്കയ്‌ക്കും പരമോന്നത നേതാക്കളാണെന്ന് ഊറ്റംകൊള്ളാന്‍ അവകാശമില്ലെന്നാണ് ഏറ്റവും ഒടുവില്‍ വന്ന വിമര്‍ശനം. വോട്ട് ചോരി എന്ന വിമര്‍ശനം ചൊരിഞ്ഞവരാണല്ലോ ഇരുവരും. ഇപ്പോഴെന്താ ചെയ്യുന്നത്. വ്യാജവോട്ടര്‍മാരെ നീക്കാന്‍ പരിശ്രമം നടത്തുമ്പോള്‍ അതിനെ എതിര്‍ക്കാനും ഇവര്‍ തന്നെ മുന്നില്‍ നില്‍ക്കുകയാണ്. ഇരുവര്‍ക്കും രാഷ്‌ട്രീയം അറിയില്ലെന്നാണ് ഫൈസല്‍ പട്ടേല്‍ പറയുന്നത്. ഇന്ദിരാ കുടുംബം കോണ്‍ഗ്രസിന് ബാധ്യതയാണെന്നും ഫൈസല്‍ പട്ടേല്‍ തുറന്നടിച്ചു. സഹോദരി മുംതാസ് പട്ടേലും ഇതുതന്നെ പറഞ്ഞിരിക്കുന്നു. അതൊക്കെ അവിടെ നടക്കട്ടെ. ഉണ്ണികൃഷ്ണന്‍ പോറ്റിയാണല്ലോ സ്വര്‍ണ്ണക്കൊള്ളയിലെ വില്ലന്‍. ഇയാള്‍ക്ക് സിപിഎം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മന്ത്രിമാരും ആയി മാത്രമാണോ ബന്ധം! അല്ലേയല്ല. പോറ്റിക്ക് എല്ലാവരുമായും ബന്ധമുണ്ട്. എന്നാണ് വി.ഡി. സതീശന്‍ വ്യക്തമാക്കിയത്. സോണിയയും പ്രിയങ്കയുമായും പോറ്റിക്കുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പ്രതിപക്ഷത്തിന് ശക്തിയില്ലാത്തത് മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് പറയേണ്ടിവരും.
എന്നിട്ടും ഇരുകൂട്ടരും ബിജെപിക്കെതിരെ കുറ്റംപറയാന്‍ ഒരുമ്പെടുന്നു. ബിജെപിക്ക് പതിനായിരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയില്ല എന്ന കുശുമ്പു വിളമ്പുന്ന ഇരുപാര്‍ട്ടികളും സത്യം മറച്ചുവയ്‌ക്കുന്നു. എന്താ സത്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒരു ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരേ ഒരു പാര്‍ട്ടിയേയുള്ളൂ. അതാരാണെന്നല്ലേ, ബിജെപിയാണത്. താമരയില്‍ 19871 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നു. കേരളത്തില്‍ ഇത്രയും ആദ്യ മത്സരമാണ്. കോണ്‍ഗ്രസിനേക്കാള്‍ രണ്ടായിരം സീറ്റും സിപിഎമ്മിനേക്കാള്‍ അയ്യായിരം സീറ്റും കൂടുതല്‍. കോണ്‍ഗ്രസ് 17497 സീറ്റുകളിലും സിപിഎം 14802 സീറ്റുകളിലുമാണ് സ്ഥാനാര്‍ത്ഥികളെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. 11059 സ്വതന്ത്രന്മാരുണ്ട്. ഇതില്‍ ബിജെപിക്കാര്‍ വോട്ടുനല്‍കുന്നവരുമുണ്ട്. പട്ടികളില്‍ ഏറ്റവും കുറവ് സീറ്റുകളില്‍ മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് (ബി)യാണ്. 64 സീറ്റില്‍. ബിജെപി കൂടുതല്‍ സീറ്റില്‍ ജയിക്കുമെന്നുറപ്പ്. കൂടുതല്‍ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുമെന്ന കാര്യത്തിലും സംശയമില്ല.
ഏതായാലും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി സ്വീകരിച്ച് രാഹുലിന്റെ സ്ത്രീ പീഡനം ചര്‍ച്ചയാക്കിയതെന്ന് വ്യക്തം. ഇതിനിടയില്‍ മുകേഷിന് കുറ്റപത്രം വന്നിട്ടും എംഎല്‍എയായി തുടരാമെന്ന വാക്കും വെറുതെയല്ല. പീഡനമെന്ന പരാതിയല്ലേ ഉള്ളൂ. അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണമൊന്നുമില്ലല്ലോ എന്നതാണ് ന്യായം.
















