കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഭാരതം 0-3ന് പരാജയപ്പെട്ടു. ഇക്കൊല്ലം വീണ്ടും നവംബറില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പര 0-2ന് അടിയറവച്ചുകഴിഞ്ഞു.
കാല്‍ നൂറ്റാണ്ട് കാലത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഭാരതത്തില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഭാരത ക്രിക്കറ്റ് ടീം വലിയൊരു ദുരന്തമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. വലിയ ലോകോത്തര നേട്ടങ്ങളൊന്നും കൈവരിക്കാതിരുന്ന കാലത്തും ടെസ്റ്റില്‍ ഇത്രവലിയ പതനം ടീം നേരിട്ടിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ എത്ര വലിയ കൊമ്പന്‍മാരുമായും പൊരുതിനില്‍ക്കാന്‍ കരുത്തുള്ളവരായിരുന്നു. ഇപ്പോഴത്തെ ടീമിന് അതില്ലേ എന്ന് ചോദ്യത്തിന് ഇല്ലെന്ന് തന്നെ ഉത്തരം പറയേണ്ടിവരും. ഒരു പന്ത് നേരിട്ടാല്‍ അതില്‍ പരമാവധി റണ്‍സ് നേടുകയെന്ന ലക്ഷ്യം മാത്രമാണ് ഇന്ന് ഓരോ ബാറ്റര്‍ക്കും ഉള്ളത്. കളത്തിലിറങ്ങുന്ന അന്തിമ ഇലവനില്‍ അഞ്ച് പേരെ മാത്രമേ സ്‌പെഷ്യലിസ്റ്റ് ഗണത്തില്‍ കൂട്ടാനൊക്കൂ. ഇവരായിരിക്കും എന്നും ഒരു സ്‌കോര്‍ ബോര്‍ഡിന്റെ അടിത്തറ ബലപ്പെടുത്തുകയും നെട്ടെല്ലിന് കരുത്തുപകരുകയും ചെയ്യുന്നത്. ഇവര്‍ വീണാല്‍ പിന്നൊന്നും പറയാനില്ല.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ടെസ്റ്റില്‍ ഭാരതത്തെ നയിച്ച നായകന്‍ ഋഷഭ് പന്തിന്റെ ശൈലി തന്നെ ഉദാഹരണമായി എടുക്കാം. ലോകോത്തര ബാറ്റര്‍, മികച്ച സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കാന്‍ ശേഷിയുണ്ട്. വിക്കറ്റ് കീപ്പിങ്ങില്‍ അസാമാന്യ വൈഭവമുണ്ട് എല്ലാം ശരി തന്നെ. ബാറ്റുമേന്തി ക്രീസിലെത്തിയാല്‍ ഓരോ പന്ത് നേരിടുമ്പോഴും ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ബൗളറെ അടിച്ചു പറത്തുക. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇറങ്ങുന്ന പൊസിഷനും ഓവറിന്റെ ക്രമവും അനുസരിച്ച് ഈ ശൈലി ഏറെക്കുറേ യോജിച്ചെന്നുവരാം ഒരു പക്ഷേ മത്സരം ജയിക്കാന്‍ ഇതായിരിക്കാം ഉചിതമായ രീതിയും. പക്ഷെ ടെസ്റ്റില്‍ അതല്ലല്ലോ വേണ്ടത്. വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുന്നതാണ് ഒരു ബാറ്ററുടെ വിജയം എന്ന അടിസ്ഥാന തത്ത്വം പോലും മനസ്സിലാക്കാത്ത വിധത്തിലാണ് ബാറ്റര്‍മാരില്‍ ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവരും കളിച്ചുകൊണ്ടിരിക്കുന്നത്. പത്ത് പന്തില്‍ 15 റണ്‍സെങ്കിലും എടുക്കണം എന്ന സമ്മര്‍ദ്ദത്തിന്റെയും ആവേശത്തിന്റെയും ലോകത്താണ് പലരും. ഒരു ദിവസം മുഴുവനായെങ്കിലും പുറത്താകാതെ നില്‍ക്കാന്‍ സാധിക്കുന്നിടത്താണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ വിജയം നേടുന്നത്. അതറിയണമെങ്കില്‍ വെട്ടിത്തെളിയുന്ന വെയിലത്ത് മിക്കവാറും ഒഴിഞ്ഞ ഗാലറികള്‍ക്ക് നടുവില്‍ നമ്മുടെ രഞ്ജി ക്രിക്കറ്റില്‍ സജീവമാകാന്‍ താരങ്ങള്‍ തയ്യാറാകുക മാത്രമേ പോംവഴിയുള്ളൂ. അതിന് പകരം ഇന്നത്തെ തലമുറ വെയിലില്ലാത്ത രാത്രിയില്‍ ആള്‍ക്കൂട്ടത്തിന്റെയും ആരവത്തിന്റെയും അകമ്പടിയില്‍ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതില്‍ അവര്‍ മതിമറന്നിരിക്കുന്നു.
ഭാരത ക്രിക്കറ്റ് ഓരോ സമയത്തും സംഘടനാ തലത്തില്‍ വലിയ നിബന്ധനകള്‍ കടുപ്പിച്ച് പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിച്ചത്. അതിന്റെ വ്യക്തമായ ഒരുദാഹരണം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ സജ്ജീവമായ പ്രവര്‍ത്തനമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഭാരതം നേരിട്ട വലിയ വെല്ലുവിളിയായിരുന്നു അനര്‍ഹര്‍ ദേശീയ ടീമിലടക്കം ഇടം കണ്ടെത്തുന്നത്. ഫിറ്റ്‌നസ് നേടിയെടുക്കുകയെന്ന അടിസ്ഥാന തത്ത്വം തകിടം മറിച്ചായിരുന്നു പല വിരുതന്‍മാരും ടീമില്‍ നിലനിന്നുപോന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കണിശമായ പ്രക്രിയകള്‍ നടപ്പാക്കിയത് വഴിയാണ് ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിച്ചത്. ഇന്നും ഏതൊരു താരത്തിന് പരിക്കേറ്റാലും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി പരിശീലിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തതിന്റെ അംഗീകാരം നേടിയെടുത്താല്‍ മാത്രമേ ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കൂ എന്നാണ് വ്യവസ്ഥ. ഇതിന്റെ ഗുണം കുറേ കാലമായി ടീമില്‍ വ്യക്തമായി കാണുന്നുമുണ്ട്.
ഇതിന് സമാനമായി എത്ര വലിയ സൂപ്പര്‍ താരമായാലും ആഭ്യന്തര ക്രിക്കറ്റില്‍ ഓരോ സീസണിലും നിശ്ചിത മത്സരങ്ങള്‍ കളിച്ചിരിക്കണം എന്ന വ്യവസ്ഥ കര്‍ശനമായി പലിക്കപ്പെടണം. നിലവില്‍ ഈ വ്യവയസ്ഥ പ്രാവര്‍ത്തികമാണെങ്കിലും അത്ര കര്‍ക്കശ സ്വഭാവമില്ല. പല താരങ്ങളും അവരുടെ പകിട്ടിന്റെ ബലത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് സൗകര്യപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി മാറിയാല്‍ പിന്നെ ഭാരത താരങ്ങള്‍ക്ക് അനുകൂലമായ പിച്ചുണ്ടാക്കി സ്വയം കുഴിതോണ്ടുന്ന ഗതികെട്ട അവസ്ഥ ബിസിസിഐക്കും ഉണ്ടാവില്ല.
















