ന്യൂദല്‍ഹി: രാജ്യത്തെ 97 ശതമാനം മുസ്ലീം സ്ത്രീകളും ശൈശവവിവാഹം നിരോധിക്കണമെന്ന അഭിപ്രായക്കാരാണെന്ന് സര്‍വെ. 87 ശതമാനം പേര്‍ ബഹുഭാര്യാത്വം ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 82 പ്രകാരം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെടുന്നു, ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബിഎംഎംഎ) നടത്തിയ സര്‍വെയിലാണ് ഈ വിവരങ്ങള്‍. വിവിധ നഗരങ്ങളിലായി താരതമ്യേന സാധാരണക്കാരായ മുസ്ലീം വനിതകളുമായി നടത്തിയ വിശദമായ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ.
ബഹുഭാര്യത്വം, വിവാഹമോചനം, ശൈശവ വിവാഹം, സാമ്പത്തിക ചൂഷണം എന്നിവയെ ന്യായീകരിക്കാന്‍ മതത്തെ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നു എന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത നിയമ സംരക്ഷണം ആവശ്യമാണെന്ന് മുസ്ലീം സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ദിവസവേതനക്കാരായ സ്ത്രീകളാണ് അവരുടെ അഭിപ്രായങ്ങള്‍ ബിഎംഎംഎയ്‌ക്ക് മുമ്പില്‍ തുറന്നുപറഞ്ഞതെന്ന് സര്‍വെയ്‌ക്ക് നേതൃത്വം നല്കിയ സാക്കിയ സോമനും നൂര്‍ജഹാന്‍ സഫിയ നാസും പറയുന്നു.
‘ഇസ്ലാം നാല് വിവാഹങ്ങളെ അനുവദിക്കുന്നു എന്ന വാചകം എങ്ങനെയാണ് ആയുധമാക്കപ്പെടുന്നതിന്റെ വിവരങ്ങളാണ് കൂടതല്‍ പേരും പങ്കുവച്ചത്. 88 ശതമാനം ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ അനുമതിയില്ലാതെ, അവരെ അറിയിക്കുക പോലും ചെയ്യാതെയാണ് വീണ്ടും വിവാഹം ചെയ്യുന്നത്. രണ്ടാംവിവാഹത്തിനുശേഷം 54 ശതമാനം പേര്‍ ആദ്യ ഭാര്യയെ പൂര്‍ണമായും അവഗണിക്കുന്നു. അവരില്‍ 47 ശതമാനം പേരും അച്ഛനമ്മമാരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. 36 ശതമാനം പേര്‍ക്ക് ഭര്‍ത്താവ് ജീവനാംശം നല്കുന്നില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 10,000 രൂപ വരെമാത്രം വരുമാനമുള്ള പുരുഷന്മാര്‍ ഇത്തരത്തില്‍ ഒന്നനലധികം വിവാഹം ചെയ്യുന്നതുമൂലം കൂടുതലാളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു.
ബഹുഭാര്യത്വമുള്ള വീടുകളിലെ 20 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരിലാണ് ഇത് കൂടുതലുമെന്ന് സര്‍വെ പറയുന്നു.
















